'സ്വർണ ഖനികള്‍ ഇന്ത്യയിലുമുണ്ട്, കേന്ദ്രം എത്രയും പെട്ടെന്ന് തീരുമാനം എടുക്കണം; ഇനി കാത്തിരിക്കാന്‍ സമയമില്ല'
സ്വർണ വില ഈ നിലയിലാണ് മുന്നോട്ട് പോകുന്നെതെങ്കില്‍ പവന്‍ വില ഒരു ലക്ഷം ആകുന്ന കാലം വിദൂരമല്ലെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന വിലക്കയറ്റമാണ് ആഭ്യന്തരവിപണയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതുല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യം എന്നതിനാല്‍ തന്നെ ഇന്ത്യയെ സംബന്ധിച്ച് ഈ വിലക്കയറ്റം വിദേശനാണ്യ ചോർച്ചക്കും ഇടയാക്കുന്നുണ്ട്.
രാജ്യത്തിന്റെ മൊത്തം ഇറക്കുമതി ചിലവ് പരിശോധിക്കുകയാണെങ്കില്‍ വലിയൊരു വിഹിതം സ്വർണ ഇറക്കുമതിക്ക് മാത്രം ചിലവാക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ തങ്ങളുടെ നിഷ്ക്രിയ സ്വർണ്ണ ഖനന മേഖലയെ പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യവസായി അനിൽ അഗർവാൾ രംഗത്ത് വന്നിരിക്കുന്നത്. ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് തുടരുന്നതിനുപകരം സ്വന്തം കരുതൽ ശേഖരം ഉപയോഗപ്പെടുത്തണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ട് വെക്കുന്നു.

ഇന്ത്യയ്ക്ക് നിലവിലുള്ള സ്വർണ്ണ ഖനികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ഏറ്റവും നല്ല സമയം ഇതാണെന്നാണ് അനിൽ അഗർവാൾ എക്സല്‍ കുറിച്ചത്. പ്രതിവർഷം 800 ടൺ സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്യുമ്പോള്‍ ആഭ്യന്തര ഉൽപ്പാദനം വെറും 1 ടൺ മാത്രമാണ്. വില കുതിച്ചുയരുന്നതോടെ, പ്രാദേശിക ഖനനത്തിൽ നിക്ഷേപകരുടെ താൽപ്പര്യം വർദ്ധിക്കുന്നുണ്ട്. ഇത് ഗ്രീൻഫീൽഡ് പദ്ധതികളേക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ സ്വർണ്ണം വേർതിരിച്ചെടുക്കുന്നത് ലാഭകരമാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഖനനം ആരംഭിക്കാത്ത സ്വർണ്ണ ഖനികള്‍ ഇനിയും വലിയ തോതിലുണ്ടെങ്കിലും നിയന്ത്രണ തടസ്സങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മുൻകാല നയ തടസ്സങ്ങൾ എന്നിവ കാരണം ഉത്പാദനം വളരെ കുറവാണ്. ഇവിടങ്ങളില്‍ ഉത്പാദനം നടത്താന്‍ സാധിക്കുകയാണെങ്കില്‍ ആഭ്യന്തര ഖനനം വർദ്ധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സാധിക്കും.
വേള്‍ഡ് ഗോള്‍ഡ് കൗൺസില്‍ അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ 2191.53 മെട്രിക് ടൺ സ്വർണ്ണ അയിര് വിഭവങ്ങൾ ഉണ്ട്. എന്നിരുന്നാലും, ഈ വിഭവങ്ങളുടെ ഒരു ഭാഗം മാത്രമേ ഖനനം ചെയ്തിട്ടുള്ളു. കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആകെ സ്വർണ ഉല്‍പാദനത്തിന്റെ 80 ശതമാനത്തോളവും കർണാടകയില്‍ നിന്നാണ്.
നിലവില്‍ രാജ്യത്തെ പ്രവർത്തനക്ഷമമായ ഏക സ്വർണ ഖനി കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹട്ടി ഖനിയാണ്. ഹട്ടി ഗോൾഡ് മൈൻസ് കമ്പനിക്ക് കീഴിലായി ഹട്ടി, ഉട്ടി എന്നീ പേരുകളില്‍ രണ്ട് ഖനികളാണ് പ്രവർത്തിക്കുന്നത്. പ്രതിവർഷം ഏകദേശം 1.8 ടൺ സ്വർണ്ണം ഈ ഖനിയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നു. ഖനിക്ക് 2,000 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് ചില റിപ്പോർട്ടുകള്‍ പറയുന്നത്. പ്രതിദിനം 3,000 ടൺ അയിര് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു സംസ്കരണ പ്ലാന്റും കമ്പനിക്കുണ്ട്.
ഉത്തർപ്രദേശിലെ സോൻഭദ്രയിലും പുതിയ സ്വർണ്ണ ഖനി കണ്ടെത്തിയിട്ടുണ്ട്. 2020 ലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) ഇവിടെ വലിയ സ്വർണ്ണ ശേഖരമുണ്ടെന്ന് മനസ്സിലാക്കിയത്. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളില്‍ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതായി ഒഡീഷ ഖനി വകുപ്പ് മന്ത്രി ബിഭൂതി ഭൂഷൺ ജെന അടുത്തിടെ നിയമസഭയില്‍ അറിയിച്ചിരുന്നു. സുന്ദർഗഡ്, നബരംഗ്പൂർ, അംഗുൽ, കോരാപുട്ട് തുടങ്ങിയ മേഖലകളില്‍ വലിയ തോതില്‍ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
അതേസമയം, രാജ്യത്തെ ആദ്യ സ്വകാര്യ സ്വർണ്ണ ഖനിയുടെ പ്രവർത്തനങ്ങള്‍ക്ക് ആന്ധ്രാപ്രദേശിലും തുടക്കം കുറിച്ചിട്ടുണ്ട്. കുർണൂൽ ജില്ലയിലെ ജോന്നാഗിരി മേഖലയിലാണ് ആദ്യത്തെ സ്വകാര്യ പ്ലാന്റിന്റെ സ്വർണ്ണ ഖനനവും ആരംഭിക്കാന്‍ പോകുന്നത്.ഖനിയില്‍ നിന്നും പ്രതിവർഷം കുറഞ്ഞത് 750 കിലോഗ്രാം സ്വർണ്ണം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യമാണ് കമ്പനി മുന്നോട്ടുവെക്കുന്നത്.












Click it and Unblock the Notifications