സ്വർണം കുഴിച്ചെടുക്കാന്‍ ഇന്ത്യയും;ഒഡീഷയില്‍ കണ്ടത് ചില്ലറ സ്വർണമൊന്നും അല്ല;യുഎഇയേയും ആശ്രയിക്കേണ്ടി വരില്ല
ലോകത്ത് സ്വർണത്തിന് ഏറ്റവും കൂടുതൽ ഡിമാന്റുള്ള രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. എന്നാൽ ഈ ഡിമാന്റിന് അനുസരിച്ച് നമ്മുടെ രാജ്യത്ത് സ്വർണം ഉത്പാദിപ്പിക്കുന്നുണ്ടോ? തീർച്ചയായും ഇല്ല. നമ്മുടെ ആവശ്യത്തിന്റെ വലിയ ശതമാനം സ്വർണവും സ്വിറ്റ്സർലാന്റ്, യുഎഇ, സൗത്ത് ആഫ്രിക്ക പോലുള്ള പോലുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.
സ്വർണത്തിന് വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ തന്നെ സ്വർണം ഉത്പാദിപ്പിച്ച് ലാഭം കൊയ്യാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. അതിനിടയിലാണ് രാജ്യത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തി ഒഡീഷയിൽ നിന്നും ആ വാർത്തയെത്തിയത്. സംസ്ഥാനത്ത് ഒന്നിലധികം ജില്ലകളിൽ സ്വർണ നിക്ഷേപം ഉണ്ടെന്നായിരുന്നു ആ വാർത്ത.

ഒഡീഷയിലെ സുന്ദർഗഡ്, നബരംഗ്പൂർ, കിയോഞ്ജർ, ദിയോഗഡ്. ബൗധ്, മൽക്കാൻഗിരി, സാംബൽപൂർ ജില്ലകളിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. ഇത് ഖനനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ സർക്കാർ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല മാരേദിഹി, സുലൈപത്, ബദാംപഹാദ് തുടങ്ങിയ പ്രദേശങ്ങളിലും സ്വർണത്തിനായുള്ള പര്യവേഷണം നടക്കുന്നുണ്ട്.
മുൻപ് കണ്ടെത്തിയ അഡാസ-റാംപള്ളി സ്വർണ്ണ നിക്ഷേപങ്ങളേക്കാൾ വലുതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന നിക്ഷേപങ്ങൾ എന്നാണ് ഒഡീഷയിലെ ദിയോഗഡ് ജില്ലയിലെ ജിയോളജിക്കൽ സർവേകൾ സൂചിപ്പിക്കുന്നത്. അതേസമയം ഈ പ്രദേശത്ത് ചെമ്പ് പര്യവേഷണം ചെയ്യുന്നതിനായുള്ള ശ്രമങ്ങളും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
ജിഎസ്ഐ, ഒഡീഷ മൈനിംഗ് കോർപ്പറേഷൻ കൂടാതെ സംസ്ഥാന സർക്കാരും ചേർന്നാണ് ഇപ്പോൾ ഖനന നടപടികളുടെ നേതൃത്വം വഹിക്കുന്നത്. കിയോഞ്ജർ ജില്ലയിലെ ഗോപൂർ-ഗാസിപൂർ, മങ്കാഡ്ചുവാൻ, സലേകാന, ദിമിരിമുണ്ട പ്രദേശങ്ങളിലാണ് പ്രധാനമായും ഖനനം നടക്കുന്നത്.
'അമേരിക്കയിൽ നിന്നും ഒരു പെണ്ണ് പ്രൊപ്പോസ് ചെയ്യാൻ വന്നു,വീട്ടിൽ നടന്നത്'; വെളിപ്പെടുത്തി ബാല
അതേസമയം ദിയോഗഡ് ജില്ലയിൽ ആദ്യത്തെ സ്വർണ ഖനന ബ്ലോക്ക് ലേലം ചെയ്യാനുള്ള നടപടികളും ഒഡീഷ സർക്കാർ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഖനന മേഖലയിലെ തന്നെ നിർണായക ചുവടുവെപ്പായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പ്രവർത്തനങ്ങൾ ഒഡീഷയിലെ ഖനന മേഖലയ്ക്ക് കരുത്തേകുന്നതിനോടൊപ്പം രാജ്യത്തിന്റെ സ്വർണ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സുപ്രധാന പങ്ക് വഹിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഉത്പാദനം കൂട്ടിയാൽ യുഎഇയ പോലുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറക്കാനും സാധിക്കും.
നിലവിൽ കർണാടകയിൽ നിന്ന് മാത്രമാണ് ഇന്ത്യ സ്വർണം ഉത്പാദിപ്പിക്കുന്നത്. ആകെ സ്വർണ ഉത്പാദനത്തിന്റെ 80 ശതമാനവും ഇവിടുത്തെ ഹട്ടി ഖനിയിൽ നിന്നാണ്. ഹട്ടി ഗോൾഡ് മൈൻസ് കമ്പനിക്ക് കീഴിലായി ഹട്ടി, ഉട്ടി എന്നീ രണ്ട് ഖനികളാണ് പ്രവർത്തിക്കുന്നത്. പ്രതിവർഷം ഏകദേശം 1.8 ടൺ സ്വർണം ആണ് ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നത്.
സ്വർണം കുതിപ്പ് തുടരുന്നു
രാജ്യത്ത് സ്വർണവില കുതിക്കുകയാണ്. ഇന്ന് ഗ്രാമിന് 85 രൂപയുടെ വർധനമാണ് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 8510 രൂപയാണ് നൽകേണ്ടത്. 68,080 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പണിക്കൂലിയും ജിഎസ്ടിയും ചേർത്ത് ഏറ്റവും കുറഞ്ഞത് 74,000 രൂപയെങ്കിലും ഒരു പവൻ ലഭിക്കാൻ നൽകേണ്ടി വരുമെന്ന് സാരം. അതേസമയം ആഗോള സാഹചര്യങ്ങൾ ഇനിയും സ്വർണ വില വർധിക്കാൻ കാരണമാകുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. അതായത് ഈ വർഷം പവന് വില 85,000 തൊട്ടാനും അത്ഭുതപ്പെടാനില്ലെന്ന്.












Click it and Unblock the Notifications