സ്വർണം ഒഴുകുന്നത് ഈ രാജ്യങ്ങളില്‍ നിന്ന്: യുഎഇയും ഇന്ത്യയും പരിസരത്ത് പോലുമില്ല
പരമ്പരാഗതമായി തന്നെ സ്വർണ്ണത്തിന് മനുഷ്യജീവിതത്തില്‍ നിർണ്ണായക പങ്കാണുള്ളത്. സാമ്പത്തിക ഘടകം എന്നതോടൊപ്പം തന്നെ നമ്മുടെ സമൂഹത്തില്‍ ഒരു സാംസ്കാരിക ചിഹ്നം കൂടിയാണ് സ്വർണം. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ച് വരുന്ന നിലവിലെ ലോക ക്രമത്തില്‍ സ്വർണ്ണത്തിന് നിർണ്ണായക പങ്കാണുള്ളത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകർ കൂടുതലായി സ്വർണ്ണത്തിലേക്ക് തിരിയുകയാണ്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ കരുതല്‍ സ്വർണ ശേഖരവും വലിയ തോതില്‍ വർധിപ്പിച്ച് വരുന്നുണ്ട്. ഇത്തരത്തില്‍ നിർണ്ണായക സ്വാധീനം ചെലുത്തുന്ന സ്വർണ്ണത്തിന്റെ ഖനനത്തിനായുള്ള ശ്രമങ്ങളും ഓരോ രാജ്യങ്ങളും ശക്തിപ്പെടുത്തി വരുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് സ്വർണ ഉപഭോഗത്തില്‍ വളരെ മുന്നിലാണെങ്കിലും ഉത്പാദനത്തില്‍ ഏറെ പിന്നിലാണ്. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യം ചൈനയാണെന്നാണ് ചില റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. പ്രധാന സ്വർണ വിപണിയായ യു എ ഇയും ഇന്ത്യയും ഈ പട്ടികയുടെ പരിസരത്ത് പോലും ഇല്ലെന്നുള്ളതും ശ്രദ്ധേയമാണ്.

2024-ൽ 389 ടൺ സ്വർണ്ണം ഉത്പ്പാദിപ്പിച്ചുകൊണ്ടാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണ്ണം ഉത്പ്പാദിപ്പിക്കുന്ന രാജ്യമെന്ന പദവി ചൈന നിലനിർത്തിയത്. ഉത്പാദനത്തില്‍ മുമ്പന്‍മാരെങ്കിലും പരിസ്ഥിതിക നിയന്ത്രണങ്ങളും കുറഞ്ഞുവരുന്ന കരുതൽ ശേഖരവും ഉൽപ്പാദനത്തെ മന്ദഗതിയിലാക്കി. അടുത്തിടെ രാജ്യത്ത് പുതിയ സ്വർണ നിക്ഷേപങ്ങള്‍ കണ്ടെത്തിയത് വരും വർഷങ്ങളിലും ചൈനയുടെ ഉത്പാദനം വർധിപ്പിച്ചേക്കും.
2024 ല്‍ 310 ടൺ സ്വർണം ഉത്പാദിപ്പിച്ചുകൊണ്ട് റഷ്യ പട്ടികയില്‍ ചൈനക്ക് തൊട്ടുപിന്നിലെത്തി. ഇതോടെ 2010 മുതൽ യൂറോപ്പിലെ ഏറ്റവും മികച്ച സ്വർണ്ണ വിതരണക്കാരൻ എന്ന പദവി നിലനിർത്താനും റഷ്യക്ക് സാധിച്ചു. ആഭ്യന്തര ഉൽപാദനത്തിന്റെ ഭൂരിഭാഗവും റഷ്യന്‍ സർക്കാർ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. സൈബീരിയയിലെ ഒളിംപിയാഡ ഖനിയില്‍ നിന്നുമാണ് പ്രധാനമായും ഉത്പാദനം. റഷ്യയുടെ മൊത്തം സ്വർണ്ണ ഉത്പാദനത്തിന്റെ 20 ശതമാനവും ഇവിടെ നിന്നാണ്.
മൂന്നം സ്ഥാനത്തുള്ള ഓസ്ട്രേലിയ 290 ടണ്‍ സ്വർണ്ണമാണ് പോയവർഷം ഉത്പാദിപ്പിച്ചത്.രാജ്യത്തിന്റെ കയറ്റുമതി മൂല്യത്തിന്റെ 50%-ത്തിലധികവും സ്വർണ്ണത്തില്‍ നിന്നാണ് ലഭിക്കുന്നത്. അതായത് ഓസ്ട്രേലിയയുടെ ജി ഡി പിയിലേക്ക് 8 ശതമാനവും സ്വർണ്ണ ഉല്‍പ്പാദനം സംഭാവന ചെയ്യുന്നു. ന്യൂമോണ്ടിന്റെ ബോഡിംഗ്ടൺ, ന്യൂക്രെസ്റ്റിന്റെ കാഡിയ, ന്യൂമോണ്ടിന്റെ തനാമി തുടങ്ങിയ മേഖലകളിലാണ് ഓസ്ട്രേലിയയുടെ പ്രധാന സ്വർണ്ണ ഖനികള്‍ സ്ഥിതി ചെയ്യുന്നത്.
160 ടൺ സ്വർണ്ണം ഉത്പ്പാദിപ്പിച്ചുകൊണ്ട്, ആഗോള വിപണിയിൽ അഞ്ചാം സ്ഥാനത്താണ് അമേരിക്ക. നെവാഡയും കൊളറാഡോയുമാണ് പ്രധാന ഖനന കേന്ദ്രങ്ങള്‍. 2021-ൽ അമേരിക്കയുടെ ഉത്പ്പാദനത്തിന്റെ 80 ശതമാനവും നൊവാഡയില്‍ നിന്നായിരുന്നു. കസാഖിസ്ഥാന്‍ മെക്സിക്കോ, ഘാന ഉത്പാദനം 130 ടണ്‍ വീതമായിരുന്നു. ഉസ്ബൈക്കിസ്ഥാന്‍ 120 ടണ്‍ സ്വർണവും ഉത്പാദിപ്പിച്ചു.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനിയായ പാപുവ ഗ്രാസ്‌ബെർഗ് സ്ഥിതി ചെയ്യുന്നത് ഇന്തോനേഷ്യയിലാണ്. ഈ ഖനിയുടെ കരുത്തില്‍ 2023 ല്‍ 100 ടൺ സ്വർണ്ണമാണ് ഇന്തോനേഷ്യ ലോകവിപണിയിലേക്ക് സംഭാവന ചെയ്തത്. ഇന്തോനേഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിൽ തന്നെ ഈ ഖനി നിർണായക പങ്ക് വഹിക്കുന്നു.
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉത്പാദകരായിരുന്നു ദക്ഷിണാഫ്രിക്ക. രാജ്യം 2024 ൽ 100 ടൺ സ്വർണ്ണമാണ് ഉത്പാദിപ്പിച്ചത്. പിന്നീട് മുൻനിരയിലെ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും, ആഫ്രിക്കയിലെ ഏറ്റവും വലിയ സ്വർണ്ണ ഉത്പാദക രാജ്യമായി അവർ ഇപ്പോഴും തുടരുന്നു. ബോക്‌സ്‌ബർഗിലെ ഈസ്റ്റ് റാൻഡാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന സ്വർണ്ണ ഖനി.
2024-ൽ ബ്രസീൽ നിന്നും ഉത്പാദിക്കപ്പെട്ടത് 70 ടൺ സ്വർണ്ണമാണ്. ഖനന പ്രവർത്തനങ്ങൾ ആമസോൺ, പാര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും സ്വർണം ഉത്പാദിപ്പിക്കുന്നത്. അതേസമയം തന്നെ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി നിയമവിരുദ്ധ ഖനനവും വനനശീകരണവുമാണ്. മഴക്കാടുകളെ സംരക്ഷിച്ചുകൊണ്ട് തന്നെ സ്വർണ്ണ ഖനന പാരമ്പര്യം നിലനിർത്താനുള്ള ശ്രമമാണ് ബ്രസീല്‍ നടത്തി വരുന്നത്.












Click it and Unblock the Notifications