സ്വർണവില ആദ്യമായി പവന് 64000 കടന്നു; കേരളത്തില്‍ അല്ല മറ്റൊരു സംസ്ഥാനത്ത്: വിലയില്‍ വലിയ വ്യത്യാസം
പവന് 63560 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് കേരളത്തില്‍ ഇന്നും ഇന്നലേയും സ്വർണ വില്‍പ്പന പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 120 രൂപ വർധിച്ചതോടെയാണ് സ്വർണ്ണ വില പുതിയ റെക്കോഡ് കുറിച്ചത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7945 രൂപയിലേക്കും എത്തി. ഈ നിലയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ കേരളത്തിലെ ഗ്രാം വില അടുത്ത ദിവസങ്ങളില്‍ തന്നെ 8000 കടന്നേക്കും. എന്നാല്‍ കേരളത്തേക്കാള്‍ മുമ്പ് തന്നെ ഗ്രാം വില 8000 കടന്ന മറ്റൊരു പ്രദേശം ഇന്ത്യയില്‍ തന്നെയുണ്ട്.
ജമ്മു കശ്മീരിലാണ് കഴിഞ്ഞ ദിവസത്തെ വർധനവോടെ സ്വർണ വില ആദ്യമായി ഗ്രാമിന് 8000 രൂപയിലേക്ക് കടന്നിരിക്കുന്നത്. 15 രൂപയുടെ വർധനവോടെ കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ സ്വർണ വില ആദ്യമായി ഗ്രാമിന് 8045 ലേക്ക് എത്തിയത്. ഇതോടെ പവന്‍ വില 64000 രൂപയും കടന്നു. ഇന്ന് ജമ്മു കശ്മീരില്‍ നിന്നും ഒരു പവന്‍ സ്വർണം വാങ്ങണമെങ്കില്‍ 64360 രൂപ നല്‍കണം. 24 കാരറ്റിലേക്ക് വരികയാണെങ്കില്‍ ഗ്രാം വില 8447 രൂപയും പവന്‍ വില 67576 രൂപയുമാണ്.

കേരളത്തിലേയും ജമ്മു കശ്മീരിലേയും വില താരതമ്യം ചെയ്യുകയാണെങ്കില്‍ ചെറിയ രീതിയിലുള്ള വ്യത്യാസവും കാണാന്‍ സാധിക്കും. ഒരു പവന്‍ സ്വർണത്തിന്റെ വിലയില്‍ കേരളത്തേക്കാള്‍ 800 രൂപ കൂടുതലാണ് ജമ്മു കശ്മീരില്‍. ഇന്ത്യയില്‍ തന്നെ സ്വർണ്ണത്തിന് താരതമ്യേനെ നിരക്ക് കുറഞ്ഞ സംസ്ഥാനമാണ് കേരളം. കുറഞ്ഞ ഗതാഗത ചെലവ്, നികുതി ഘടനകൾ, ഇറക്കുമതി തീരുവകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളാണ് ഓരോ സംസ്ഥാനത്തേയും സ്വർണ്ണ വില നിശ്ചയിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നും സ്വർണം നേരിട്ട് ഇറക്കുമതി ചെയ്യുന്ന പ്രധാന സംസ്ഥാനമാണ് ഇന്ത്യ. അതോടൊപ്പം തന്നെ ഇന്ത്യയില്‍ തന്നെ ആഭരണ നിർമ്മാണത്തിന്റെ ഹബ്ബായി പ്രവർത്തിക്കുന്നത് തൃശൂരാണ്. ഇവിടെ നിന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്വർണ്ണം എത്തിക്കുന്നത്. അതായത് കേരളത്തില്‍ നിന്നും സ്വർണ്ണം കൊണ്ടുവരാനുള്ള ഗതാഗത ചിലവും മറ്റ് സംസ്ഥാനങ്ങളിലെ ജ്വല്ലറി ഉടമകള്‍ വാങ്ങുന്നവരില്‍ നിന്നും ഈടാക്കുന്നു.
അതേസമയം, കുതിച്ചുയരുന്ന സ്വർണ്ണ വില കശ്മീർ മേഖലയിലെ ജ്വല്ലറി വിപണിയെ ഏതാണ്ട് സ്തംഭിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വിൽപ്പനയിൽ വലിയ തോതിലുള്ള ഇടിവാണ് സമീപകാലയളവില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വിപണിയിൽ 90% വ്യാപാര ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് ഓൾ കശ്മീർ ഗോൾഡ് ഡീലേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബഷീർ അഹമ്മദ് വ്യക്തമാക്കുന്നു.
നിരക്ക് താഴേക്ക് പോകുമെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ അതിനുള്ള സാധ്യത ഉറപ്പിക്കാന്‍ സാധിക്കില്ല. ഒരുകാലത്ത് സ്ഥിരമായി ഉപഭോക്താക്കളുടെ ഒഴുക്ക് ഉണ്ടായിരുന്ന കടകളിൽ ഇപ്പോൾ വളരെ കുറച്ച് ആളുകള്‍ മാത്രമേ എത്തുന്നുള്ളു. സ്വർണ്ണ വിലയിലെ കുത്തനെയുള്ള കുതിച്ചുചാട്ടം വ്യാപാരികളിലും ഉപഭോക്താക്കളിലും ഒരുപോലെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വില്‍പ്പനയിലെ ഇടിവ് സ്വർണ്ണ വ്യാപാരത്തെ ആശ്രയിക്കുന്നവരുടെ ഉപജീവനത്തേയും ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications