സ്വർണ വില ഉയർന്നു;പക്ഷെ ഈ സംസ്ഥാനം അതിനെ 'തോല്‍പ്പിച്ചത്'ഇങ്ങനെ, വാങ്ങിക്കൂട്ടി
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണ ഉപഭോഗമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഉത്പാദനം വളരെ കുറഞ്ഞ രാജ്യം ആയതിനാല്‍ ആവശ്യമായ സ്വർണത്തിന്റെ 90 ശതമാനത്തിലേറെയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. യു എ ഇ, സ്വിറ്റ്സർലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും സ്വർണം ഇറക്കുമതി ചെയ്യുന്നത്. പ്രധാനമായും കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് വിദേശത്ത് നിന്നും സ്വർണം എത്തുന്നത്.
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഫെബ്രുവരിയിൽ ഗുജറാത്തിലെ സ്വർണ്ണ ഇറക്കുമതി പ്രതിമാസം 62 ശതമാനം വർദ്ധിച്ച് 11.32 മെട്രിക് ടണ്ണിലെത്തി എന്നതാണ് ശ്രദ്ധേയം. സ്വർണ വില റെക്കോർഡ് നിരക്കിലേക്ക് ഉയർന്നിട്ടും വിപണിയില്‍ നിന്നുമുണ്ടായ ഉയർന്ന ഡിമാന്‍ഡാണ് ഇറക്കുമതി വർധിപ്പിച്ചിരിക്കുന്നതെന്ന് വിപണി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഉത്തരേന്ത്യയിലെ വിവാഹ സീസണ്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയെല്ലാം സ്വർണത്തിന്റെ ഡിമാന്‍ഡ് വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

അഹമ്മദാബാദ് എയർ കാർഗോ കോംപ്ലക്‌സിന്റെ കണക്കുകൾ പ്രകാരം ഫെബ്രുവരിയില്‍ 11.31 മെട്രിക് ടണ്ണാണ് ഇറക്കുമതിയെങ്കില്‍ ജനുവകിയില്‍ ഇത് 6.98 മെട്രിക് ടണ്‍ മാത്രമായിരുന്നു. അതായത് സംസ്ഥാനത്ത് 10 ഗ്രാം സ്വർണത്തിന്റെ വില 89500 രൂപ എന്ന എക്കാലത്തെയും ഉയർന്ന വിലയിലെത്തിയിട്ടും ഡിമാൻഡ് ശക്തമായ രീതിയില്‍ തന്നെ നിലനിന്നു.
ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറക്കുമതി വർധിച്ചെങ്കിലും കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വർഷം ഫെബ്രുവരിയില്‍ ഇറക്കുമതി 18 ശതമാനത്തോളം കുറഞ്ഞു. 13.91 മെട്രിക് ടണ്ണായിരുന്നു ഫെബ്രുവരിയിലെ ഇറക്കുമതി. യഥാർത്ഥത്തില്‍ വെള്ളിയുടെ ഇറക്കുമതിയില്‍ ഫെബ്രുവരിയില്‍ ഞെട്ടിപ്പിക്കുന്ന ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2025 ഫെബ്രുവരിയില്‍ 135.23 മെട്രിക് ടണ്‍ വെള്ളിയാണ് ഇറക്കുമതി ചെയ്തതെങ്കില്‍ ഫെബ്രുവരിയില്‍ അത് 749.01 മെട്രിക് ടണ്ണിലേക്ക് എത്തി. അതായത് 97 ശതമാനത്തിന്റെ ഇടിവ്.
"വിവാഹ സീസണില്‍ സ്വർണത്തിന്റെ ഡിമാന്‍ഡ് വർദ്ധിപ്പിച്ചതിനാൽ ചില്ലറ വിൽപ്പനയിലും ഡിമാന്‍ഡ് ഉയർന്ന് നിന്നു. ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കാരണം പല നിക്ഷേപകരും പരമ്പരാഗത സുരക്ഷിത നിക്ഷേപമായ സ്വർണ്ണത്തിലേക്ക് ഫണ്ട് മാറ്റുകയാണ്. എന്നിരുന്നാലും, വിലയിലെ കുത്തനെയുള്ള വർധന വാങ്ങുന്നവരെ കൂടുതൽ ജാഗ്രതയുള്ളവരാക്കിയിട്ടുണ്ട്. ഇതോടെ വാങ്ങുന്ന അളവില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി 19 ന് അഹമ്മദാബാദിൽ സ്വർണം 10 ഗ്രാമിന് 89,500 രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 64000 രൂപയായിരുന്നു. അതായത് 40 ശതമാനം രൂപയോളമാണ് വർധിച്ചത്' ജ്വല്ലേഴ്‌സ് അസോസിയേഷൻ ഓഫ് അഹമ്മദാബാദ് (ജെ എ എ) പ്രസിഡന്റ് ജിഗർ സോണിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
വില വർധനവ് കാരണം 22 കാരറ്റിന് പകരം കുറഞ്ഞ പരിശുദ്ധിയുള്ള 18 കാരറ്റ് സ്വർണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വർധവുണ്ടായിട്ടുണ്ട്. 'വിലക്കയറ്റം തീർച്ചയായും ആളുകളെ സ്വാധീനിച്ചിട്ടുണ്ട്. വിവാഹ സീസണ്‍ സ്ഥിരമായ ഡിമാൻഡ് ഉറപ്പാക്കിയെങ്കിലും, ചെലവ് കുറയ്ക്കുന്നതിനായി പരമ്പരാഗത 22 കാരറ്റ് സ്വർണ്ണാഭരണങ്ങൾക്ക് പകരം നിരവധി ഉപഭോക്താക്കൾ 14, 16, 18 കാരറ്റ് സ്വർണ്ണാഭരണങ്ങളിലേക്ക് നീങ്ങി', അഹമ്മദബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു ജ്വല്ലറി ഉടമ പറഞ്ഞു.
ഇന്നത്തെ സ്വർണവില
രാജ്യത്ത് സ്വർണവില ദിനംപ്രതിയെന്നോണം കുതിക്കുകയാണ്. ഇന്ന് 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 8788 രൂപയാണ്. 22 കാരറ്റിന് 8057 രൂപയും.












Click it and Unblock the Notifications