സ്വർണ വില കുതിച്ചുയർന്നേക്കും.. ചൈന വക പണി വരുന്നു; ഇപ്പോൾ സ്വർണം വാങ്ങണോ വേണ്ടയോ? അറിയാം
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണ വിലയിലെ കനത്ത ഇടിവ് ആഘോഷമാക്കുകയാണ് നിക്ഷേപകർ. വില കുറഞ്ഞതോടെ പലരും തങ്ങളുടെ നിക്ഷേപങ്ങളിലേക്ക് സ്വർണം കൂട്ടിച്ചേർക്കുന്നുണ്ട്. വിവിധ രാജ്യങ്ങളും സ്വർണം വാങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ചൈനയാണ്. ജൂണിൽ റെക്കോഡ് ഇറക്കുമതിയാണ് ചൈന നടത്തിയതെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാസം 173 ടണ്ണിലധികം സ്വർണമാണ് ചൈന ഇറക്കുമതി ചെയ്തെന്നാണ് അവരുടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നത്. അതായത് 2024 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. തുടർചയ്യായ മൂന്നാം മാസമാണ് ഇത്തരത്തിൽ ഉയർന്ന അളവിൽ അവർ സ്വർണം വാങ്ങുന്നത്. ഇതോടെ 2026 ൻ്റെ ആദ്യ പകുതിയിൽ ചൈന ഇറക്കുമതി ചെയ്ത സ്വർണത്തിൻ്റെ അളവ് 820 ടണ്‍ ആയി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വാങ്ങിയതിനേക്കാൾ ഇരട്ടിയാണിത്. ഒരു വർഷത്തിൻ്റെ ആദ്യ പകുതിയിൽ വാങ്ങുന്ന ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കണക്കുകൂടിയാണിത്.

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ഉപഭോഗമുള്ള രാജ്യമാണ് ചൈന. വില കുത്തനെ കുറഞ്ഞതോടെ സ്വർണത്തോടുള്ള അവരുടെ താത്പര്യം ഉയർന്നുവെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. സ്ഥാപന നിക്ഷേപകരും സാധാരണക്കാരുമെല്ലാം വലിയ അളവിൽ ഇതോടെ സ്വർണം വാങ്ങി വെച്ചു.
ഭൌതിക സ്വർണം മാത്രമായിരുന്നില്ല ഇക്കാലയളവിൽ ചൈന വാങ്ങിക്കൂട്ടിയതെന്നാണ് ശ്രദ്ധേയം. ഗോൾഡ് ഇടിഎഫുകളിലും വലിയ തോതിൽ നിക്ഷേപം എത്തിയിട്ടുണ്ട്. 2026-ൽ ഇതുവരെ ചൈനയിലെ ഗോൾഡ് ഇടിഎഫുകളിലേക്ക് 28 ടണ്‍ അറ്റനിക്ഷേപമാണ് വന്നത്. വില കുറഞ്ഞപ്പോൾ സ്വർണ നാണയങ്ങളും കട്ടികളും വാങ്ങുന്നതിനോടൊപ്പം തന്നെയാണ് ഇത്തരത്തിൽ സ്വർണത്തിലുള്ള മറ്റ് സാമ്പത്തിക മാർഗങ്ങളിലേക്കും ചൈനക്കാർ തിരിഞ്ഞത്. സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വർണത്തിനുള്ള മുൻഗണന കൂടിയാണ് ഇത് വ്യക്തമാക്കുന്നത്.
ചൈനീസ് വാങ്ങൽ നിർണായകം
ഇന്ത്യയെ പോലെ തന്നെ ലോകത്ത് സ്വർണ ഉപഭോഗം വളരെയധികമുള്ള രാജ്യമാണ് ചൈന. അതുകൊണ്ട് തന്നെ ചൈനയിലെ വാങ്ങലുകൾ ആഗോള സ്വർണ വിപണിയേയും സ്വാധാനീക്കും. ഇതേ നിലയിൽ തന്നെ ചൈന സ്വർണം വാങ്ങുന്നത് തുടർന്നാൽ 2026 ൽ സ്വർണ ഇറക്കുമതി കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഉയരും, രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയരാൻ ഇത് കാരണമായേക്കും.
സ്വർണം വാങ്ങണോ അതോ വിൽക്കണോ?
പശ്ചിമേഷ്യൻ സംഘർഷം ക്രൂഡ് ഓയിൽ വില ഉയർത്തിയതോടെയാണ് ആഗോള വിപണിയിൽ സ്വർണത്തിൻ്റെ ഡിമാൻ്റ് ഇടിഞ്ഞ് തുടങ്ങിയത്. ക്രൂഡ് വില ഉയർന്നത് ഡോളറിൻ്റെ മൂല്യം ശക്തിപ്പെടുത്തി. ഇതാണ് വില ഇടിവിന് കാരണമായത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില ഇടിയുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നേരിയ തോതിൽ വില ഉയർന്നിരുന്നു. അതേസമയം വില താരതമ്യേന കുറഞ്ഞ സാഹചര്യത്തിൽ സ്വർണം വാങ്ങണോ അതോ വിൽക്കണോയെന്നതാണ് പ്രധാന ചോദ്യം.
സ്വർണം വാങ്ങാൻ ഏറ്റവും മികച്ച സമയം ഇപ്പോഴാണെന്നാണ് ജ്വല്ലറി വ്യാപാരികൾ പറയുന്നത്. ഇറാൻ-യുഎസ് സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ പാക്കിസ്ഥാൻ്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. മധ്യസ്ഥ ശ്രമം വിജയിച്ചാൽ സ്വാഭാവികമായും സംഘർഷം അയയും, ക്രൂൂഡ് വില കുറയും. ഇത് ഡോളറിൻ്റെ ഡിമാൻ്റ് കുറയ്ക്കുകയും സ്വർണത്തിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിക്കുകയും ചെയ്യും. നിലവിൽ ആഗോള തലത്തിൽ പണപ്പെരുപ്പ ആശങ്ക നിലനിൽക്കുന്നുണ്ട്. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്തിയാൽ അത് സ്വർണത്തിന് തിരിച്ചടിയാകും. എന്നാൽ ജുലൈ മാസത്തിൽ പലിശ നിരക്ക് കൂട്ടാനുളള സാധ്യത ഇല്ലെന്നാണ് നിക്ഷേപകരുടെ വിലയിരുത്തൽ. ഇത് സ്വാഭാവികമായും സ്വർണത്തിന് അനുകൂല തരംഗം ഉണ്ടാക്കിയേക്കും.


Click it and Unblock the Notifications