ഇന്ത്യക്കും പണി തന്ന് സ്വർണ വിലയിലെ വർധനവ്: ആ മേഖലയിലെ കയറ്റുമതിയില്‍ ഇടിവ്
ഇന്ത്യയുടെ രത്ന-ആഭരണ കയറ്റുമതി മേഖലയ്ക്ക് വലിയ തിരിച്ചടി നല്‍കി സ്വർണ വിലയിലെ റെക്കോർഡ് വില വർധനവ്. ഇന്ത്യയുടെ രത്ന-ആഭരണ കയറ്റുമതി മൂല്യം ഏപ്രിലിൽ 4.63% കുറഞ്ഞ് 2037.06 മില്യൺ യു എസ് ഡോളറായി (17428.48 കോടി രൂപ) എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഏപ്രിലില്‍ ഇത് 2135.7 മില്യൺ യു എസ് ഡോളറായിരുന്നു (17,814.87 കോടി രൂപ). സ്വർണ വിലയിലെ വർധനവിനോടൊപ്പം തന്നെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ട്രംപ് തീരുവകളും ആഗോള ഡിമാൻഡിനെ മന്ദഗതിയിലാക്കിയതാണ് ഈ കുറവിന് പ്രധാന കാരണം.
2025 ഏപ്രിലിൽ രത്ന-ആഭരണ ഇറക്കുമതി മൂല്യം 17.62% കുറഞ്ഞ് 1569.13 മില്യൺ യു എസ് ഡോളറായി (13,419.63 കോടി രൂപ). കഴിഞ്ഞ വർഷം ഇതേ സമയത്തെ ഇറക്കുമതി മൂല്യം 1904.4 മില്യൺ യുഎസ് ഡോളറായിരുന്നു (15,880.47 കോടി രൂപ).കട്ട് ആൻഡ് പോളിഷ്ഡ് വജ്രങ്ങളുടെ കയറ്റുമതി 2025 ഏപ്രിലിൽ 6.12% കുറഞ്ഞ് 1108.74 മില്യൺ യു.എസ്. ഡോളറായി. 2024 ഏപ്രിലില്‍ 1180.99 മില്യൺ യുഎസ്. ഡോളറായിരുന്നു.

യുഎസ്, ചൈന തുടങ്ങിയ പ്രധാന ഉപഭോക്തൃ വിപണികളിൽ വജ്രങ്ങളുടെ ഡിമാൻഡ് വലിയ തോതില്‍ കുറഞ്ഞതായും വ്യാപാരികള്‍ പറുന്നു. സ്വർണത്തിലെ വിലവർധനവ് ലാബ്-ഗ്രോൺ വജ്രങ്ങളുടെ വർധിച്ച ഉൽപാദനവും പ്രകൃതിദത്ത വജ്രങ്ങളുടെ കയറ്റുമതിക്ക് വെല്ലുവിളിയായി.
ഏപ്രിലിൽ ഇന്ത്യയുടെ റഫ് ഡയമണ്ട് ഇറക്കുമതി 0.56% നേരിയ വളർച്ച കാണിച്ചു എന്നതും ശ്രദ്ധേയമാണ്. 1200.06 മില്യൺ യു എസ് ഡോളറാണ് ഇക്കാലയളവിലെ ഇറക്കുമതി മൂല്യം. ഫിനിഷ്ഡ് ഡയമണ്ടുകളുടെ ഡിമാൻഡ് നിറവേറ്റുന്നതിനായി റഫ് ഡയമണ്ടുകളുടെ തുടർച്ചയായ വിതരണം ആവശ്യമായതാണ് വർധനവിന് കാരണമായത്. വജ്ര കട്ടിംഗിലും പോളിഷിംഗിലും ആഗോള തലവനായ ഇന്ത്യ, ഈ മേഖലയിൽ ഇപ്പോഴും തങ്ങളുടെ പ്രാധാന്യം നിലനിർത്തുന്നു. കൂടാതെ, വിവാഹ സീസണിൽ പോൾക്കി പോലുള്ള പരമ്പരാഗത ആഭരണ ശൈലികളുടെ ഡിമാൻഡ് വർധിച്ചതും ആഭ്യന്തര വിപണിയിൽ റഫ് ഡയമണ്ടുകളുടെ ആവശ്യകത വർധിപ്പിച്ചു.
ഏപ്രിലിൽ പോളിഷ്ഡ് ലാബ്-ഗ്രോൺ ഡയമണ്ടുകളുടെ താൽക്കാലിക മൊത്ത കയറ്റുമതി 0.41% നേരിയ വളർച്ചയോടെ 110.74 മില്യൺ യു എസ്. ഡോളർ ആയി. 2024 ഏപ്രിലിലെ 110.29 മില്യൺ യു എസ് ഡോളറായിരുന്നു കയറ്റുമതി മൂല്യം. ലാബ്-ഗ്രോൺ ഡയമണ്ടുകൾ അന്താരാഷ്ട്ര വിപണിയിൽ ക്രമാനുഗതമായി ശക്തി പ്രാപിക്കുന്നുവെന്നും വ്യാപാര സംഘടന പറയുന്നു.












Click it and Unblock the Notifications