സ്വർണ വില കുറയാനേ പോകുന്നില്ല; കേന്ദ്രബാങ്കുകൾ വക 'നല്ല പണി'..കഴിഞ്ഞ മാസം വാങ്ങിയത് 23 ടണ്‍
സ്വർണം വാങ്ങുന്നത് തുടർന്ന് കേന്ദ്രബാങ്കുകൾ. ജുലൈയിൽ 23 ടണ്‍ ആഭരണങ്ങളാണ് കേന്ദ്രബാങ്കുകൾ തങ്ങളുടെ ശേഖരത്തിലേക്ക് ചേർത്തത്. പതിവ് പോലെ തന്നെ ചൈനയും പോളണ്ടുമാണ് ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയത്.
ചൈന 20 ടണ്‍ ആണ് വാങ്ങിയത്. പോളണ്ട് വാങ്ങിയത് 8 ടണ്ണും. ചെക്ക് റിപ്പബ്ലിക് (2 ടണ്‍) ,നാഷണൽ ബാങ്ക് ഓഫ് കസാക്കിസ്ഥാൻ , ബാങ്ക് നെഗാര മലേഷ്യ , സെൻട്രൽ ബാങ്ക് ഓഫ് ബൊളീവിയ എന്നീ ബാങ്കുകൾ ഓരോ ടണ്‍ വീതവും സ്വർണം വാങ്ങിയിട്ടുണ്ട്. കസാക്കിസ്ഥാന്റെ മൊത്തം കരുതൽ ശേഖരത്തിന്റെ 75 ശതമാനവും സ്വർണമാണ്. ഈ വർഷം ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയത് പോളണ്ട് ആണ്. 60 ടണ്‍ സ്വർണമാണ് അവർ വാങ്ങിയത്. തങ്ങളുടെ ശേഖരത്തിൽ 700 ടണ്‍ സ്വർണം കൂട്ടിച്ചേർക്കാനാണ് പോളണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഇതുവരെ 640 ടണ്‍ പോളണ്ട് സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം ചൈന 2026ൽ സ്വന്തമാക്കിയത് 60 ടണ്‍ സ്വർണമാണ്. നിലവിൽ ചൈനയുടെ ശേഖരത്തിൻ്റെ 8 ശതമാനമാണ് സ്വർണം, അതായത് 2,366 ടൺ. എന്നിരുന്നാലും ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്ത് മാത്രമാണ് ചൈന. പോളണ്ടിനും ചൈനയ്ക്കും ശേഷം ഈ വർഷം ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയ രാജ്യം ഉസ്ബെക്കിസ്ഥാനാണ്. 40 ടണ്‍ സ്വർണമാണ് അവർ സ്വന്തമാക്കിയത്. ഇതോടെ അവരുടെ ശേഖരത്തിൻ്റെ 87 ശതമാനവും സ്വർണമായി. നിലവിൽ 431 ടണ്‍ സ്വർണമാണ് ഉസ്ബെക്കിസ്ഥാൻ്റെ പക്കൽ ഉള്ളത്.
ഡി ഡോളറൈസേഷൻ്റെ ഭാഗാമായാണ് കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത്. ഇത്തരത്തിൽ വാങ്ങിക്കൂട്ടുന്നത് സ്വർണത്തിൻ്റെ ഡിമാൻ്റ് ഉയർത്തുന്നുണ്ട്. മഞ്ഞലോഹത്തിൻ്റെ വില ഉയർത്തുന്നതിൽ കേന്ദ്രബാങ്കുകളും ഇതുവഴി നിർണായക പങ്ക് വഹിക്കുന്നുണ്ട്. അതേസമയം സ്വർണം വിൽക്കുന്നതിൽ ഇക്കുറിയും റഷ്യ തന്നെയാണ് മുന്നിൽ. ജുലൈയിൽ 6 ടണ്ണാണ് റഷ്യ വിറ്റത്. തുർക്കി, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ഓരോ ടണ്‍ സ്വർണം വീതം കഴിഞ്ഞ മാസം വിറ്റു.
കസാക്കിസ്ഥാന്റെ സെൻട്രൽ ബാങ്ക് ഈ വർഷം ഇതുവരെ 29 ടൺ സ്വർണം വാങ്ങിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന അഞ്ച് കേന്ദ്രബാങ്കുകളിൽ ഒന്ന് കൂടിയാണ് കസാക്കിസ്ഥാൻ്റെ കേന്ദ്രബാങ്ക്. മലേഷ്യൻ കേന്ദ്രബാങ്കായ നെഗാരയും ബൊളീവിയയുടെ സെൻട്രൽ ബാങ്കും അടുത്തിടെയായി തങ്ങളുടെ സ്വർണ വാങ്ങലുകൾ വർധിപ്പിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ മലേഷ്യ 6 ടണ്ണും ബൊളീവിയ 2 ടണ്ണും സ്വർണം വാങ്ങിയിട്ടുണ്ട്


Click it and Unblock the Notifications