സ്വർണ വില കയറിക്കോട്ടെ, തുച്ഛമായ തുകയ്ക്ക് ഒരു പവൻ സ്വന്തമാക്കി ഇന്ത്യക്കാർ..ദാ ഇങ്ങനെ, ലാഭമില്ലാത്ത കളിയില്ല
കത്തിക്കയറുകയാണ് സ്വർണവില. ആഗോളതലത്തിൽ വില ഔൺസിന് 3656 ഡോളറാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച സ്വർണ വില 3673.95 എന്ന റെക്കോഡ് ഉയരം തൊട്ടിരുന്നു. രാജ്യാന്തര വിപണിയിൽ വിലക്ക് തീപിടിച്ചതോടെ കേരളത്തിലും സ്വർണം വില കുതിച്ചു. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 10,200 രൂപയാണ് വില. പവന് 80 രൂപ താഴ്ന്ന് 81,520 രൂപയിലും എത്തി. കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ് 81,600 രൂപയാണ്.
സ്വർണവില കുതിച്ച് തുടങ്ങിയതോടെ രാജ്യത്ത് ആഭരണവിപണി വലിയ തകർച്ചയാണ് നേരിടുന്നത്. വേൾഡ് ഗോൾഡ് കൗൺസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ഏപ്രിൽ-ജൂൺ പാദത്തിൽ സ്വർണ്ണാഭരണങ്ങളുടെ ആഭ്യന്തര ആവശ്യം മുൻവർഷത്തെ അപേക്ഷിച്ച് 17 ശതമാനം കുറഞ്ഞു. മഹാമാരിക്കാലത്താണ് ഇതുപൊലൊരു ഇടിവ് രേഖപ്പെടുത്തിയത്.

അതേസമയം വില കുതിക്കുമ്പോഴും വിവാഹ സീസണും ആഘോഷങ്ങളും ഇപ്പോൾ വിപണിക്ക് പുത്തനുണർവ് നൽകുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ഉത്സവ സീസണിന്റെ തുടക്കത്തിൽ അനുകൂലമായ തരംഗമാണ് പ്രകടമായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയുടെ അളവിൽ 5 ശതമാനം വർദ്ധനവും മൂല്യത്തിൽ 27 ശതമാനം വളർച്ചയും രേഖപ്പെടുത്തിയതായി മലബാർ ഗ്രൂപ്പിനെ ഉദ്ധരിച്ച് ഫോർച്യൺ ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വില വർധിച്ചതോടെ വാങ്ങലിൽ പുതിയ ട്രെന്റുകൾ പരീക്ഷിക്കുകയാണ് ആളുകൾ. ദേഹം നിറഞ്ഞ് നിൽക്കുന്ന ആഭരണങ്ങളല്ല ഇപ്പോൾ ആളുകൾക്ക് വേണ്ടത്, മറിച്ച് ലൈറ്റ് വെയ്റ്റ് ഗോൾഡുകളാണ്. പ്രധാനമായും 18, 14 കാരറ്റ് ആഭരണങ്ങളോടാണ് ആളുകൾക്ക് പ്രിയം. വിവാഹങ്ങൾക്കും ഉത്സവങ്ങൾക്കും ഉയർന്ന കാരറ്റുള്ള ആഭരണങ്ങൾ ഇപ്പോഴും പ്രിയപ്പെട്ടതാണെങ്കിലും, നിത്യോപയോഗത്തിന് കൂടുതൽ താങ്ങാനാവുന്നതും വൈവിധ്യമാർന്നതുമായ ഓപ്ഷനുകളിലേക്ക് ആളുകൾ മാറുന്നുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. 18,14 , 9 കാരറ്റ് ആഭരണങ്ങൾ ആകുമ്പോൾ 11 കാരറ്റിന്റെ പകുതി വിലക്കും, അതിൽ തുച്ഛമായും സ്വർണം വാങ്ങാൻ സാധിക്കും.
ഒരുകാലത്ത് ഒട്ടും പ്രിയമല്ലാതിരുന്ന സ്വർണ നാണയങ്ങൾക്കും സ്വർണക്കട്ടികൾക്കും ഇപ്പോൾ ആവശ്യക്കാർ ഏറുന്നുണ്ട്. നിക്ഷേപ താത്പര്യത്തോടെയാണ് ആളുകൾ നാണയങ്ങളിലേക്കൊക്കെ തിരിയുന്നത്. പണിക്കൂലിയിൽ നിന്ന് രക്ഷനേടാനും ഇത് സഹായിക്കുമന്ന് ഉപഭോക്താക്കൾ പറയുന്നു.
നിക്ഷേപ താൽപ്പര്യങ്ങളും പ്രായോഗിക ഉപയോഗവും സ്വർണ്ണത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്. സെൻട്രൽ ബാങ്കുകൾ സ്വർണ്ണം വാങ്ങുന്നത് കുറച്ചെങ്കിലും, സ്വകാര്യ നിക്ഷേപകരും ഉപഭോക്താക്കളും ഇപ്പോഴും സ്വർണ്ണത്തിൽ താൽപ്പര്യം കാണിക്കുന്നുണ്ടെന്നത് സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തിയിട്ടുണ്ട്.
സ്വർണ വില വർധിക്കുന്ന പശ്ചാത്തലത്തിൽ പലരും പഴയ ആഭരണങ്ങൾ കൈമാറ്റം ചെയ്യുന്നത് വർധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നിക്ഷേപങ്ങൾ വെള്ളിയിലേക്കും മാറ്റിയിട്ടുണ്ട്. മുൻപ് ആളുകൾ ഒരു നിശ്ചിത പവൻ കണക്കാക്കിയാണ് സ്വർണം വാങ്ങാൻ എത്തിയിരുന്നത്. എന്നാൽ ഇന്ന് നിശ്ചിത തുക പറഞ്ഞാണ് ഡീൽ ഉറപ്പിക്കുന്നത്. അതായത് വിവാഹ ആവശ്യങ്ങൾക്കാണെങ്കിൽ ഉദാഹരണത്തിന് 10 ലക്ഷത്തിന്റെ ആഭരണ സെറ്റ്, അല്ലെങ്കിൽ 5 ലക്ഷത്തിന്‌റെ സെറ്റ്. ഈ രീതിയിൽ ജ്വല്ലറികൾ അത്തരത്തിൽ ആഭരണങ്ങളുടെ സെറ്റ് തയ്യാറാക്കുന്നുമുണ്ട്.
വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് വാങ്ങുന്നവർ കാരറ്റ് കുറഞ്ഞ ആഭരണങ്ങൾ തിരഞ്ഞെടുക്കാറില്ലെന്ന് വ്യാപാരികൾ പറയുന്നു. വിവാഹത്തിന് വാങ്ങുന്നത് വലിയ നിക്ഷേപം എന്ന നിലയിൽ തന്നെയാണ് ആളുകൾ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ 'വലിയ വാങ്ങൽ' നടത്തുന്നതിന് മുൻപ് കനത്ത നിരക്കിൽ നിന്നും രക്ഷനേടാൻ മുൻകൂട്ടി ബുക്ക് ചെയ്യുകയാണ് പലരും. പണിക്കൂലിയിൽ ആശ്വാസം തേടുമെങ്കിലും പണിക്കൂലി ഇല്ലാതെ സ്വർണം വിൽക്കുന്നത് പ്രായോഗികമല്ലെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications