സ്വർണ്ണ കുംഭമാകാന്‍ സിംഗ്റൗലി; ഇന്ത്യയും സ്വർണ്ണം വാരും: 133785 ടൺ സ്വർണ ശേഖരം
അനുദിനം സ്വർണ വില വർധിക്കുന്ന സ്വർണ വില രാജ്യത്തെ സംബന്ധിച്ച് വലിയ വെല്ലുവിളായി മാറുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന രാജ്യം എന്നതിനാല്‍ തന്നെ രാജ്യത്തിന്റെ വിദേശ വ്യാപാര കമ്മിയുടെ പ്രധാന ഭാഗം സ്വർണ്ണം വഴിയാണ് ഉണ്ടാകുന്നത്. ആവശ്യമായ സ്വർണത്തിന്റെ ചെറിയ വിഹിതം മാത്രമാണ് ഇന്ത്യ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ഒരു കാലത്ത് കോലാർ ഗോള്‍ഡ് ഫീല്‍ഡ് പോലുള്ള വലിയ സ്വർണ്ണ ഖനികള്‍ പ്രവർത്തനക്ഷമമായിരുന്നെങ്കിലും ഇന്ന് കർണ്ണാടയില്‍ ഹട്ടിയില്‍ നിന്ന് മാത്രമാണ് സ്വർണ്ണം വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നത്.
ഹട്ടിക്ക് പുറമെ കൂടുതല്‍ സ്വർണ്ണ ഖനികള്‍ സജീവമാക്കി മാറ്റുകയെന്ന ഉദ്ദേശത്തോടെ വലിയ പര്യവേക്ഷണ പ്രവർത്തനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ നടക്കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ ജോന്നഗിരി ഗനിയില്‍ നിന്നുള്‍പ്പെടെ സ്വർണ്ണ ഖനന ഉത്പാദനം ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ സ്വർണത്തിനായി രാജ്യം ഉറ്റുനോക്കുന്ന പ്രധാന സ്ഥലം മധ്യപ്രദേശിലെ സിംഗ്റൗലിയാണ്.

മധ്യപ്രദേശിന്റെ ഊർജ തലസ്ഥാനമായി അറിയപ്പെടുന്ന സിംഗ്റൗലി ജില്ല ഇനി സ്വർണം ഖനനം ചെയ്യുന്നതിന്റെ പ്രധാന കേന്ദ്രമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ രീതിയില്‍ മുന്നോട്ട് പോകുകയായെങ്കില്‍ ഒരു വർഷത്തിനുള്ളിൽ ഈ മേഖലയിൽ നിന്ന് സ്വർണ ഖനനം ആരംഭിക്കാന്‍ സാധിക്കും. ഇതിനായി ചകരിയ ഗോൾഡ് ബ്ലോക്കിന്റെ ഖനന ലൈസൻസ് കരാർ (മൈനിംഗ് ലീസ് എഗ്രിമെന്റ്) പൂർത്തിയായി കഴിഞ്ഞു. കരാർ ലഭിച്ച കമ്പനികൾ ഒരു വർഷത്തിനുള്ളിൽ ഖനനത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും സ്ഥാപിക്കും. തുടർന്ന് സ്വർണം ഖനനം ആരംഭിക്കും.
'ചകരിയ ഗോൾഡ് ബ്ലോക്കിന്റെ കരാർ പൂർത്തിയായി. ഈ ബ്ലോക്കിൽ അഞ്ച് വർഷത്തേക്ക് കമ്പനി ഖനന പ്രവർത്തനങ്ങൾ നടത്തും. ഇതിലൂടെ ഏകദേശം 18,356 ടൺ സ്വർണം ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഒരു വർഷമായി കമ്പനി ഈ പ്രദേശത്ത് ഡ്രില്ലിംഗ് നടത്തി സ്വർണത്തിന്റെ അനുപാതം കണ്ടെത്തിയിട്ടുണ്ട്. 23.57 ഹെക്ടർ വിസ്തീർണമുള്ള ഈ ഗോൾഡ് ബ്ലോക്കിൽ ഏകദേശം 1,33,785 ടൺ സ്വർണ ശേഖരമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.' ജില്ലയിലെ ഖനന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് നവഭാരത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഖനനം ആരംഭിക്കുന്നതോടെ സിംഗ്റൗലി ഖനി വകുപ്പിന് ലണ്ടൻ ഗോൾഡ് മാർക്കറ്റിന്റെ നിരക്കിനനുസരിച്ച് വരുമാനം ലഭിക്കും. കൂടാതെ, പ്രാദേശിക ജന വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ വൻതോതിൽ തൊഴിലവസരങ്ങളും ലഭിക്കും. ഖനനത്തിനുള്ള ഭൂമിയുടെ വലിയൊരു ഭാഗം സർക്കാർ ഉടമസ്ഥതയിലുള്ളതാണെങ്കിലും, ചെറിയൊരു ഭാഗം സ്വകാര്യ ഭൂമിയാണ്. ഇതും കൂടെ ഏറ്റെടുത്തുകൊണ്ടായിരിക്കും ഖനന പ്രവർത്തനങ്ങള്‍ മുന്നോട്ട് പോകുക.
നിലവിൽ സിംഗ്റൗലി ജില്ലയിൽ 11 കൽക്കരി ഖനികൾ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ സ്വർണ ഖനനവും ആരംഭിക്കുന്നതോടെ ഈ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം. ഖനി വകുപ്പ് ഉദ്യോഗസ്ഥന്റെ അഭിപ്രായത്തിൽ, ചകരിയ ഗോൾഡ് ബ്ലോക്കിന് പുറമേ, രണ്ട് ഗോൾഡ് ബ്ലോക്കുകൾ കൂടി തയ്യാറായി വരികയാണ്. ഇവയുടെ ലേലം പൂർത്തിയായി, നിലവിൽ ഡ്രില്ലിംഗ് പ്രവർത്തനങ്ങൾ നടക്കുകയാണ്. ഈ ഖനനങ്ങളിൽ നിന്ന് എത്ര സ്വർണം ലഭിക്കുമെന്ന് ഡ്രില്ലിംഗിന് ശേഷം വ്യക്തമാകും.
കൽക്കരി, വൈദ്യുതി ഉൽപ്പാദനം എന്നിവയ്ക്ക് പേര് കേട്ട സിംഗ്റൗലി ഇനി സ്വർണ ഖനനത്തിന്റെ കേന്ദ്രമായി മാറുന്നത് മധ്യപ്രദേശിന് മാത്രമല്ല, രാജ്യത്തിന് തന്നെ പ്രധാന സാമ്പത്തിക സ്രോതസ്സായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നു. ആന്ധ്രയ്ക്കും മധ്യപ്രദേശിനും പുറമെ യുപിയിലും ഒറീസയിലുമൊക്കെ സ്വർണ്ണ ഖനനത്തിനുള്ള പ്രവർത്തനങ്ങള്‍ സജീവമാക്കുന്നുണ്ട്.












Click it and Unblock the Notifications