സ്വർണ വില പറന്നു, വില്‍പ്പന കുത്തനെ ഇടിഞ്ഞു: വാങ്ങുന്നവരാകട്ടെ തന്ത്രവും മാറ്റി: ജ്വല്ലറികള്‍ പൂട്ടുമോ?
സ്വർണ്ണ വിലയിലെ റെക്കോർഡ് വർധനവ് വിവാഹ സീസണില്‍ സാധാരണക്കാരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ പത്ത് പവന്‍ സ്വർണം എടുക്കണമെങ്കില്‍ പോലും ഏകദേശം 8 ലക്ഷത്തോളം രൂപ ചിലവഴിക്കണം. മികച്ച ഡിസൈനിലേക്ക് തിരിയുകയാണെങ്കില്‍ പണിക്കൂലിയും അതുവഴി വിലയും വീണ്ടും ഉയരും.
സ്വർണ വില ഉടന്‍ തന്നെ ഗ്രാമിന് 10000 ത്തിലേക്ക് എത്തുമെന്ന സാമ്പത്തിക രംഗത്തെ വിദഗ്ധർ പ്രവചിച്ചതോടെ അഹമ്മദാബാദ് അടക്കമുള്ള വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ ജ്വല്ലറി ഉടമകള്‍ ഇറക്കുമതി താല്‍ക്കാലികമായി നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. റെക്കോർഡ് നിരക്കില്‍ നിന്നും സ്വർണ വില താഴേക്ക് വരുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ സ്വർണം വാങ്ങുന്നത് താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് ജ്വല്ലറി ഉടമകളും പറയുന്നു.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മാത്രം സ്വർണ്ണ വില ഏകദേശം 23 ശതമായി വർദ്ധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനുവരി ഒന്നിലേയും ഇന്നത്തേയും വിലയും തമ്മില്‍ ഏകദേശം 13000 രൂപയുടെ വ്യത്യാസമാണുള്ളത്. നിലവിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പ്രത്യേകിച്ച് അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് തർക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുറച്ച് നാളത്തേക്കെങ്കിലും ഈ വില വർധനവ് തുടരാനോ നിലനില്‍ക്കാനോയാണ് സാധ്യത.
'ഗുജറാത്ത് സംസ്ഥാനത്തിന്റെ വിപണി വിഹിതത്തിന്റെ ഏകദേശം 70% വരുന്ന അഹമ്മദാബാദിലേത് ഉൾപ്പെടെയുള്ള ജ്വല്ലറികൾ, സ്വർണ്ണ വിലയിലെ ഈ പെട്ടെന്നുള്ളതും നാടകീയവുമായ വർദ്ധനവിന്റെ വെളിച്ചത്തിൽ വലിയ ജാഗ്രതയാണ് പാലിച്ചുകൊണ്ടിരിക്കുന്നത്' എന്ന് ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് (ഐബിജെഎ) ഗുജറാത്തിന്റെ പ്രസിഡന്റ് നൈനേഷ് പച്ചിഗർ പറഞ്ഞതായി അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ നിരക്കിൽ സ്വർണ്ണം ഇറക്കുമതി ചെയ്യുന്നത് ചില്ലറ വിൽപ്പനക്കാർക്ക് പ്രായോഗികമല്ല. യുഎസും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധമാണ് പ്രധാന ഘടകം. സംഘർഷം കുറഞ്ഞാൽ, വിലയിൽ ഒരു തിരുത്തൽ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. വിലവർധനവന്റെ സാഹചര്യത്തില്‍ മൊത്തത്തിലുള്ള സ്വർണ്ണ വില്‍പ്പന് പകുതിയോളം കുറഞ്ഞതായി അഹമ്മദാബാദ് ജ്വല്ലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജിഗർ സോണിയും വ്യക്തമാക്കി.
വിവാഹ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വില കുറയുമെന്ന് പ്രതീക്ഷിച്ച് മധ്യ, താഴ്ന്ന വർഗക്കാർ സ്വർണം വാങ്ങുന്നത് നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം തന്നെ പണം കൈവശമുള്ളവരും നിക്ഷേപമോഹമുള്ളവരുമായ ചിലർ ഉടൻ തന്നെ വില ഒരു ലക്ഷം രൂപയിലെത്തുമെന്ന വിശ്വസത്തില്‍ സ്വർണം വാങ്ങുന്നുണ്ട്. എന്നാല്‍ ഇവർ ആഭരണങ്ങള്‍ക്ക് പകരം പ്രധാനമായും സ്വർണക്കട്ടികളിലാണ് നിക്ഷേപിക്കുന്നത്.
സ്വർണം വാങ്ങുന്നത് കുറഞ്ഞപ്പോള്‍ വെള്ളിയുടെ ഡിമാന്‍ഡില്‍ വർധനവ് ഉണ്ടായിട്ടുണ്ടെന്നും ജ്വല്ലറി ഉടമകള്‍ പറയുന്നു. സ്വർണത്തില്‍ തന്നെ 22 കാരറ്റിന് പകരം 18 അല്ലെങ്കിൽ 14 കാരറ്റ് സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നരുടെ എണ്ണത്തിലും വർധനവ് ഉണ്ടാക്കിയിട്ടുണ്ട്.












Click it and Unblock the Notifications