സ്വർണം വിറ്റ് ഇന്ത്യ? 12 ടണ്‍ ശേഖരം വിറ്റിരിക്കാമെന്ന് റിപ്പോർട്ട്.. കടുത്ത സാമ്പത്തിക പ്രതിസന്ധി?
ഡൽഹി: മെയ് 22 വരെയുള്ള രണ്ടാഴ്ചയ്ക്കിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏകദേശം 12 ബില്യൺ ഡോളറിന്റെ സ്വർണ ശേഖരം വിറ്റിരിക്കാമെന്ന് ബ്ലൂംബെർഗ് ഇക്കണോമിക്സ് റിപ്പോർട്ട്. ഇതേ കാലയളവിൽ 7.5 ബില്യൺ ഡോളറിന്റെ വിദേശ കറൻസി ആസ്തികൾ ആർബിഐ വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. ബ്ലൂംബെർഗ് ഇക്കണോമിക്സിലെ സീനിയർ ഇന്ത്യ ഇക്കണോമിസ്റ്റ് അഭിഷേക് ഗുപ്തയുടെ വിശകലനത്തിലാണ് ഈ വിവരമുള്ളത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്ക് അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങളും വിദേശനാണ്യ ആസ്തികൾക്ക് മുൻഗണന നൽകാൻ ആർബിഐയെ കൂടുതൽ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് അടച്ചതോടെ എണ്ണവിലയിൽ വലിയ കുതിച്ചുച്ചാട്ടമാണ് ഉണ്ടായത്. ഇതിനുപിന്നാലെ രൂപയുടെ മൂല്യത്തിലും കനത്ത ഇടിവ് രേഖപ്പെടുത്തി.

സ്വർണ ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെയാണ് സ്വർണ വിൽപന നടന്നതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സാധാരണ സാഹചര്യത്തിൽ തീരുവ ഉയർന്നാൽ ആർബിഐയുടെ കൈവശമുള്ള സ്വർണത്തിന്റെയും ഡോളർ ആസ്തികളുടെയും മൂല്യം ഉയരേണ്ടതാണ്. എന്നാൽ അതിനിടയിലും സ്വർണം വിറ്റഴിച്ചത് വിദേശനാണ്യ ശേഖരത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന സൂചനയാണെന്ന് ഗുപ്ത പറയുന്നു. ഈ വിഷയത്തിൽ ആർബിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മെയ് 20ന് രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിന് പിന്നാലെ വിദേശനാണ്യ വിപണിയിൽ ആർബിഐ ഇടപെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ മറ്റ് ഏഷ്യൻ കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ രൂപയ്ക്ക് ചെറിയ തോതിൽ സ്ഥിരത ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ച രൂപ 0.2 ശതമാനം ഇടിഞ്ഞ് 95.17 എന്ന നിലയിലെത്തി.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പശ്ചിമേഷ്യയിലെ സംഘർഷം തുടരുകയും എണ്ണവില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കൂടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് രൂപയ്ക്ക് മേൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കാമെന്നാണ് വിലയിരുത്തൽ. സാഹചര്യം അനുകൂലമായാൽ വിദേശനാണ്യ കരുതൽ ശേഖരം വീണ്ടും വർധിപ്പിക്കാൻ ആർബിഐ ശ്രമിക്കുമെന്നും ഗുപ്ത പറയുന്നു. ഡോളറിൻ്റെ മൂല്യം ഇടിയുകയും പുതിയ വിദേശ നിക്ഷേപ ഒഴുക്ക് ഉണ്ടാകുകയും എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തുകയും ചെയ്താൽ ആർബിഐ വിദേശ കറൻസി ആസ്തികൾ കൂടുതൽ വാങ്ങാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർബിഐയുടെ ഏപ്രിലിൽ പുറത്തിറക്കിയ വിദേശനാണ്യ റിപ്പോർട്ട് പ്രകാരം ഇന്ത്യയ്ക്ക് 880.52 ടൺ സ്വർണ ശേഖരമുണ്ട്. ഇതിൽ 77 ശതമാനം രാജ്യത്തിനകത്തും ബാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. അതേസമയം റിപ്പോർട്ട് പുറത്ത് വന്നതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന തരത്തിലുള്ള ചർച്ചകളും സജീവമാകുകയാണ്.
അതേസമയം, സ്വർണ-വെള്ളി ഇറക്കുമതി നയങ്ങളിൽ വന്ന മാറ്റങ്ങൾ ആഭ്യന്തര വിപണിയിലും പ്രതിഫലനം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറക്കുമതി തീരുവ ഉയർന്നെങ്കിലും ആദ്യഘട്ടത്തിൽ സ്വർണ വില ഉയർന്നിരുന്നില്ല. 9 ശതമാനം വരെ തീരുവ ഉയർന്നിട്ടും സ്വർണവില ആദ്യഘട്ടത്തിൽ 5 മുതൽ 6 ശതമാനം വരെ മാത്രമാണ് ഉയർന്നത്. പഴയ നിരക്കിൽ ഇറക്കുമതി ചെയ്ത സ്റ്റോക്കുകളും വിപണിയിലെ ലഭ്യതയും ഇതിന് കാരണമായെന്നാണ് വ്യവസായ രംഗത്തെ വിലയിരുത്തൽ. എന്നാൽ പഴയ സ്റ്റോക്കുകൾ കുറയുന്നതോടെ ആഭ്യന്തര വിപണിയിൽ സ്വർണ-വെള്ളി വിലയിൽ വലിയ വർധന ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. ഇറാൻ സംഘർഷം, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, യുഎസ് ഫെഡറൽ റിസർവിന്റെ പലിശനയങ്ങൾ എന്നിവയെല്ലാം സ്വർണത്തെ സ്വാധീനിച്ചേക്കും.












Click it and Unblock the Notifications