'എട്ടും പൊട്ടും തിരിയാത്ത പാവം മുഖ്യമന്ത്രിയെ പറഞ്ഞു പറ്റിച്ച മഹാ ഖലൻ'! ട്രോളി അഡ്വക്കേറ്റ് ജയശങ്കർ!
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ന്യായീകരിച്ച മന്ത്രി ജി സുധാകരന് പരിഹാസവുമായി അഡ്വക്കേറ്റ് എ ജയശങ്കർ. ശിവശങ്കർ വഞ്ചകനാണെന്ന് മന്ത്രി സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ട് ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. എട്ടും പൊട്ടും തിരിയാത്ത പാവം മുഖ്യമന്ത്രിയെ പറഞ്ഞു പറ്റിച്ച മഹാ ഖലൻ എന്നാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ പരിഹാസം. ഫേസ്ബുക്കിലാണ് അഡ്വക്കേറ്റ് ജയശങ്കർ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' ചതിയൻ.. വഞ്ചകൻ... പരമ നീചൻ... എട്ടും പൊട്ടും തിരിയാത്ത പാവം മുഖ്യമന്ത്രിയെ പറഞ്ഞു പറ്റിച്ച മഹാ ഖലൻ! ശിവശങ്കരനും സ്വപ്നയുമായുളള ഒരിടപാടിലും സർക്കാർ പങ്കാളിയല്ല, മുഖ്യമന്ത്രിക്കു മനസറിവില്ല. സ്വർണക്കടത്തോ കുഴൽപ്പണമിടപാടോ ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ പറഞ്ഞിട്ടുളള കാര്യങ്ങളല്ല. പാവങ്ങളുടെ പാർട്ടിക്കോ സർക്കാരിനോ മഹാനായ മുഖ്യമന്ത്രിക്കോ ഇതിന് ഉത്തരവാദിത്തമില്ല. സഖാക്കളേ, സുഹൃത്തുക്കളേ ന്യായീകരണ തൊഴിലാളികളേ സംഘടിക്കുവിൻ! ഈ മഹാ സത്യം ലോകമെമ്പാടും ഉദ്ഘോഷിക്കുവിൻ!!
Recommended Video
സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷുമായുളള അടുപ്പമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ വിവാദത്തിലാക്കിയത്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎയും കസ്റ്റംസും ഇതിനും ശിവശങ്കറിനെ ചോദ്യം ചെയ്തു കഴിഞ്ഞു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കഴിഞ്ഞ ദിവസം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഹുൽ ഗാന്ധിയുടെ കീഴിൽ പുതിയ ട്രബിള്‍ ഷൂട്ടര്‍മാരുടെ ടീം! കോൺഗ്രസിൽ പിടിമുറുക്കി ഈ മൂവർ സംഘം!
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധമുണ്ടെന്നാണ് പ്രതിപക്ഷം നിരന്തരമായി ആരോപിക്കുന്നത്. മുഖ്യമന്ത്രിയെ കേസുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നതിനെ നേരത്തെ പിണറായി വിജയന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കള്ളപ്രചാരണങ്ങളും വ്യക്തിഹത്യയും നടത്തി സര്‍ക്കാരിനെ താഴെ ഇറക്കാനുളള കുപ്രചാരണം ആണ് പ്രതിപക്ഷം നടത്തുന്നതെന്ന് മന്ത്രി ജി സുധാകരന് ആരോപിച്ചു. ശിവശങ്കരന് വിശ്വാസ വഞ്ചകനാണെന്നും ഭരണഘടനാപരമായി ശിക്ഷിക്കപ്പെടണം എന്നും മന്ത്രി സുധാകരന് പറഞ്ഞു. എന്നാല്‍ ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ലെന്നും സ്വപ്നയുമായുളള സൗഹൃദം അപമാനകരമാണെന്നും മന്ത്രി പറഞ്ഞു.