വെറും 20 മിനിറ്റിനുളളിൽ പോയത് 30 ലക്ഷം രൂപയുടെ സ്വർണം, വേലക്കാരനെ വിശ്വസിച്ചു, ബന്ദിയാക്കി കടന്നു
സ്വർണ്ണ വ്യാപാരി നരേഷ് അഗർവാളിനും കുടുംബത്തിനും ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഒരു പേടിസ്വപ്നം പോലെയുളള ദിവസമായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ജോലിക്ക് എത്തിയ വീട്ടുജോലിക്കാരനും കൂട്ടുകാരും ചേർന്ന് നരേഷിനേയും കുടുംബത്തേയും ബന്ദിയാക്കി കവർന്നത് ലക്ഷങ്ങളുടെ സ്വർണമാണ്. വെറും 20-25 മിനുറ്റുകൾക്കുള്ളിലായിരുന്നു എല്ലാം.
ഡൽഹിയിലെ മോത്തില നഗറിൽ താമസിക്കുന്ന നരേഷ് അഗർവാളിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീട്ടുവേലക്കാരനായ രാജേഷും മൂന്ന് കൂട്ടാളികളും ചേർന്ന് വീട്ടുകാരെ ബന്ദിയാക്കിയാണ് 30 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നത്. ഞായറാഴ്ച രാത്രിയാണ് വെസ്റ്റ് ഡൽഹിയിൽ സംഭവം നടന്നത്.
നരേഷ് അഗർവാൾ, ഭാര്യ, മരുമകൾ, രണ്ട് പേരക്കുട്ടികൾ എന്നിവരാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. രാജേഷാണ് വീടിന്റെ പ്രധാന വാതിൽ തുറന്ന് കൂട്ടാളികളെ അകത്ത് പ്രവേശിപ്പിച്ചത്. പ്രതികൾ കുടുംബാംഗങ്ങളെ കയറുകൊണ്ട് കെട്ടി വായിൽ തുണിവെച്ച്, ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി.

തുടർന്ന്, സേഫ് തുറക്കാനുള്ള താക്കോൽ ആവശ്യപ്പെട്ട് 25 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കി. മോഷണശേഷം പ്രതികൾ വീടിന്റെ പ്രധാന വാതിലിലൂടെ രക്ഷപ്പെട്ടു. നരേഷ് അഗർവാൾ ഏറെനേരം കഴിഞ്ഞാണ് കെട്ടഴിച്ചു സ്വയം മോചിതനാകുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തത്.
"പ്രധാന പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മാത്രമാണ് ഇയാളെ ജോലിക്ക് നിയമിച്ചത്. കുടുംബം വീട്ടുജോലിക്കാരന്റെ വിവരങ്ങൾ പരിശോധിച്ചിരുന്നില്ല. ഇയാളും കൂട്ടാളികളും ആഭരണങ്ങളുമായി കടന്നുകളഞ്ഞു. പ്രതികളെ പിടികൂടാൻ നിരവധി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്; ഉടൻ തന്നെ പ്രതികളെ പിടികൂടും," ഡിസിപി ശർമ്മ വ്യക്തമാക്കി.
പ്രതികളെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സംഭവം നടന്നതിന് ശേഷം ഒളിവിൽ പോയ രാജേഷിനെ കണ്ടെത്താനാണ് പ്രധാന ശ്രമം. ഇയാളുടെ കോൾ വിവരങ്ങളും മുൻ ക്രിമിനൽ റെക്കോർഡുകളും പോലീസ് പരിശോധിച്ചുവരികയാണ്.














Click it and Unblock the Notifications