കൃഷിയിടത്തിൽ കള പറിക്കുമ്പോൾ കിട്ടിയത് 70 ലക്ഷത്തിന്റെ സ്വർണം! നിധി തപ്പിയിറങ്ങി നാട്ടുകാർ
സ്വർണത്തിന് വില കുതിച്ച് ഉയർന്നതോടെ പലരും പഴയ പുരയിടങ്ങളിലും നദീ തീരങ്ങളിലും അടക്കം നിധി തേടി ഇറങ്ങിയിട്ടുണ്ട്. പഴയ വീടുകൾ പൊളിച്ച് പണിയുന്നതിനിടെയൊക്കെ ചിലർക്ക് സ്വർണനാണയങ്ങളും ആഭരണങ്ങളുമൊക്കെ കിട്ടിയതായുളള കഥകളും പുറത്ത് വരുന്നുണ്ട്.
കഴിഞ്ഞ ദിവസം തെലങ്കാനയിലെ വാറങ്കൽ ജില്ലയിലുള്ള ഒരു കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടെ തൊഴിലാളികൾക്ക് ലഭിച്ചത് 500 ഗ്രാമിലധികം തൂക്കം വരുന്ന സ്വർണാഭരണങ്ങളുടെ അവശിഷ്ടങ്ങളാണ്. ഇന്നത്തെ സ്വർണത്തിന്റെ വില അനുസരിച്ച് 500 ഗ്രാം സ്വർണത്തിന് ഏകദേശം 70 ലക്ഷത്തോളം വില വരും.
ചെല്ലറാവുപേട്ട് മണ്ഡലത്തിലെ കൊപകുലപാടു ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലാണ് ഈ സംഭവം നടന്നത്. ആറേക്കറോളം വരുന്ന ഒരു കൃഷിയിടത്തിൽ സ്ത്രീകൾ ഉൾപ്പെടുന്ന തൊഴിലാളികൾ കള പറിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് മണ്ണിൽ തിളങ്ങുന്ന ലോഹക്കഷണങ്ങൾ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധിച്ചപ്പോൾ ഇത് സ്വർണ്ണാഭരണങ്ങളുടെ കഷണങ്ങളാണെന്ന് മനസ്സിലായി. തൊഴിലാളികൾ വിവരം ഈ കൃഷ്ടിസ്ഥലം പാട്ടത്തിന് എടുത്തിരിക്കുന്ന കർഷകനായ ആളെ അറിയിച്ചു.

ഇദ്ദേഹം സ്ഥലത്ത് എത്തിയപ്പോൾ ലഭിച്ച സ്വർണം തൊഴിലാളികൾ ഇദ്ദേത്തിന് കൈമാറി. മാത്രമല്ല വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. കൃഷിയിടത്തിൽ നിന്നും സ്വർണം ലഭിച്ചുവെന്ന വാർത്ത കാട്ടുതീ പോലെയാണ് പ്രദേശത്ത് പരന്നത്. അതിന് പിന്നാലെ ഈ ഭൂമിയുടെ മുൻ ഉടമസ്ഥന്റെ മകൻ പോലീസിൽ പരാതിയുമായി രംഗത്തെത്തി.
ഈ ഭൂമി മുൻപ് തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നതിനാൽ സ്വർണ്ണത്തിന്റെ വിഹിതം തനിക്ക് ലഭിക്കണമെന്നതായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. മാത്രമല്ല കിട്ടിയ സ്വർണം തൊഴിലാളികൾ പരസ്പരം വീതിച്ചെടുത്തതായും ഇയാൾ ആരോപിക്കുന്നു. ഇതോടെ തർക്കം മുറുകി.
മൂന്ന് പതിറ്റാണ്ട് മുൻപ് തന്റെ അച്ഛനും ഇവിടെനിന്ന് സ്വർണം കണ്ടെത്തിയിരുന്നതായും ഇയാൾ അവകാശപ്പെടുന്നുണ്ട്. ഈ പ്രദേശത്ത് പണ്ട് പുരാതന ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥലത്ത് നിധി ഒളിഞ്ഞിരിപ്പുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പരന്നതോടെ വലിയ തോതിലുള്ള ജനക്കൂട്ടമാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.നിരവധി ആളുകളാണ് രാത്രികാലങ്ങളിൽ പോലും ഇവിടെയെത്തി സ്വർണത്തിന് വേണ്ടി തിരച്ചിൽ നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.
കൃഷിയിടത്തിൽ നിന്ന് കണ്ടെത്തിയ സ്വർണ്ണാഭരണങ്ങൾക്ക് ചരിത്രപരമോ പുരാവസ്തുപരമോ ആയ പ്രാധാന്യമുണ്ടോ എന്ന് പരിശോധിക്കാൻ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പോലീസ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.














Click it and Unblock the Notifications