ഗോലി മാരോ... കൊൽക്കത്തയിലെ അമിത് ഷായുടെ സിഎഎ അനുകൂല റാലിയിലും കൊലവിളി മുദ്രാവാക്യം!
കൊല്‍ക്കത്ത: അമിത് ഷായുടെ റാലിയിലും കൊലവിളി മുദ്രാവാക്യം. കൊല്‍ക്കത്തയിലെ സിഎഎ അനുകൂല റാലിയിലാണ് ബിജെപി അണികള്‍ ഗോലി മാരോ സാലോം കോ എന്ന വിവാദ മുദ്രാവാക്യം ആവര്‍ത്തിച്ചത്. കൊല്‍ക്കത്തിയിലെ ഷഹീന് മൈതാനത്താണ് ബിജെപി പൗരത്വ നിയമത്തെ അനുകൂലിച്ച് കൊണ്ടുളള ബഹുജന റാലി സംഘടിപ്പിച്ചത്. റാലിയില്‍ പ്രസംഗിക്കവേ പൗരത്വ നിയമം തടയാന്‍ മമത ബാനര്‍ജി കലാപത്തിന് തിരി കൊളുത്തിയതായി അമിത് ഷാ ആരോപിച്ചു.
ദില്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയുടെ അനുരാഗ് താക്കൂര്‍ ആണ് ഗോലി മാരോ മുദ്രാവാക്യം മുഴക്കിയത്. ഇത് വലിയ വിവാദമായിരുന്നു. പിന്നാലെ പൗരത്വ നിയമത്തിന് എതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെ അക്രമികള്‍ പല തവണ വെടിയുതിര്‍ക്കുകയുണ്ടായി.
ദില്ലി കലാപത്തിലും അക്രമകാരികള്‍ വ്യാപകമായി തോക്ക് ഉപയോഗിച്ചിരുന്നു. കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരുടേയും മരണം വെടിയേറ്റിട്ടാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ദില്ലി മെട്രോയില്‍ ഒരു സംഘം ഗോലി മാരോ മുദ്രാവാക്യം മുഴക്കിയിരുന്നു. ദില്ലി കലാപത്തിന് തിരി കൊളുത്തിയത് ബിജെപി നേതാവ് കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗമാണ് എന്നാണ് ആരോപിക്കപ്പെടുന്നത്. ഇത്തരം വിദ്വേഷം പരത്തുന്ന മുദ്രാവാക്യങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അമിത് ഷാ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേ അമിത് ഷായുടെ റാലിയിലാണ് ഗോലി മാരോ മുദ്രാവാക്യം വീണ്ടും മുഴങ്ങിയിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബിജെപിയുടെ പതാകയേന്തി കാവി വേഷധാരികളായ ആളുകളാണ് കൊലവിളി മുഴക്കുന്നത്. രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലൂ എന്നതാണ് മുദ്രാവാക്യം.