ഗോർഖ ജനമുക്തി സമരത്തിലേയ്ക്ക്: ഗോര്‍ഖാ ലാൻഡ് മമതയ്ക്ക് തിരിച്ചടി,
ഡാർജിലിംഗ്: സ്കൂള്‍ സിലബസ് വിവാദം ഗൂർഖ ജനമുക്തി മോർച്ചയുടെ സമരം. ഗൂർഖ ലാൻഡ് വേണമെന്ന ആവശ്യമുന്നയിക്കുന്ന ഗൂർഖ ജനമുക്തി മോർച്ചയെന്ന സംഘടന മമതാ ബാനർജിയുടെ പശ്ചിമ ബംഗാൾ സർക്കാരുമായി പുതിയ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളുടെ സിലബസിലും ബംഗാളി ഭാഷ നിർബന്ധമാക്കണമെന്നുള്ള മമത സർക്കാരിന്‍റെ തീരുമാനമാണ് പുതിയ പ്രശ്നങ്ങൾക്ക് വഴിവെച്ചിട്ടുള്ളത്. സിലബസില്‍ ഹിന്ദിയോ നേപ്പാളിയോ മതിയെന്നാണ് ഗൂര്‍ഖ ജൻമുക്തി മോർച്ച ഉന്നയിക്കുന്ന വാദം.
തങ്ങളുടെ ഭൂപ്രദേശത്തിനുള്ളിൽ അതിക്രമിച്ച് കടന്ന് സര്‍ക്കാർ ഒരുപാട് വരുമാനമുണ്ടാക്കുന്നുണ്ടെന്നും സംഘടന വാദിക്കുന്നു. ഈ വിഷയത്തിൽ വാഗ്വാദത്തിനില്ലെന്നും ഗൂർഖ ലാന്‍ഡ് തിരികെ വേണമെന്നുമാണ് സംഘടനാംഗങ്ങളുടെ ആവശ്യം. എന്നാൽ അക്രമ സംഭവങ്ങള്‍ക്കില്ലന്നും ഗോർഖ ജനമുക്തി മോർച്ച പ്രസിഡന്‍റ് ബിമൽ ഗുരുംഗ് എഎൻഐയോട് പറഞ്ഞു. പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജൂണ്‍ 13ന് സർകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്നും ഗൂർഖ ജനമുക്തി മോർച്ച സെക്രട്ടറി റോഷൻ ഗിരി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്‍റെയും കേന്ദ്ര സർക്കാരിന്‍റെയും ഗൂർഖ ലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷന്‍റെ ഓഫീസുകൾ തിങ്കളാഴ്ച മുതൽ അടച്ചിടുമെന്നും സംഘം വ്യക്തമാക്കുന്നു. എന്നാൽ ബന്ദിൽ നിന്ന് സ്കൂൾ, കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഡാർജിലിംഗ്, കെർസെയോംഗ്, കാലിംപോംഗ്, മിരിക് എന്നിവിടങ്ങളിലെ എല്ലാ സൈൻ ബോർഡുകളും നേപ്പാളി, ഇംഗ്ലീഷ് ഭാഷകളിലാക്കണമെന്നും സംഘടന ആവശ്യമുന്നയിക്കുന്നു. തങ്ങളെ പശ്ചിമ ബംഗാള്‍ സർക്കാർ ഏതുതരത്തിലാണ് അടിച്ചമർത്തുന്നതെന്ന് കാണിച്ച് ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന് കത്തയച്ചിട്ടുണ്ടെന്നും റോഷൻ ഗിരി പറഞ്ഞു. സംസ്ഥാന സര്‍ക്കാർ രാഷ്ട്രീയ താൽപ്പര്യങ്ങള്‍ക്ക് വേണ്ടി തങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നാണ് കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുമെന്നും ഗിരി പറഞ്ഞു.
ജൂണ്‍ ഒമ്പതിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സന്ദര്‍ശനത്തിനിടെയും ഡാർജിലിംഗിൽ സ്ഥിതിഗതികൾ വഷളായിരുന്നു. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളുടെ സിലബസിലും ബംഗാളി ഭാഷ നിർബന്ധമാക്കണമെന്നുള്ള മമത സർക്കാരിന്‍റെ തീരുമാനമാണ് പുതിയ പ്രശ്നങ്ങൾക്ക് വഴിവെച്ചിട്ടുള്ളത്. സിലബസില്‍ ഹിന്ദിയോ നേപ്പാളിയോ മതിയെന്നാണ് ഗൂര്‍ഖ ജൻമുക്തി മോർച്ച ഉന്നയിക്കുന്ന വാദം. ഡാർജിലിംഗിൽ സ്ഥിതി വഷളായതോടെ സൈന്യമിറങ്ങിയാണ് ക്രമസമാധാന നില പുനഃസ്ഥാപിച്ചത്. സംഘർഷാവസ്ഥയെ തുടർന്ന് നിരവധി വിനോദ സഞ്ചാരികളും ഡാർജിലിംഗിൽ കുടുങ്ങിപ്പോയിരുന്നു.