ടെലികോം കമ്പനികൾക്ക് കനത്ത തിരിച്ചടി; 92,000 കോടിയുടെ കുടിശിക അർധരാത്രിക്കുള്ളിൽ അടച്ചു തീർക്കണം
ദില്ലി: ടെലികോം കമ്പനികൾക്ക് കനത്ത തിരിച്ചടി നൽകി കേന്ദ്ര സർക്കാർ ഉത്തരവ്. കേന്ദ്രസർക്കാരിന് രാജ്യത്തെ മൊബൈൽ സേവനദാതാക്കൾ നൽകാനുള്ള 92,000 കോടി രൂപയുടെ കുടിശ്ശിക വെള്ളിയാഴ്ച അർദ്ധരാത്രിക്ക് മുമ്പായി തീർക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. ടെലികോം കമ്പനികളായ ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവർക്ക് കുടിശ്ശിക തീർപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി ടെലികോം വകുപ്പ് നോട്ടീസ് നൽകി.
കോണ്‍ഗ്രസാണ് ബിജെപിയുടെ തോല്‍വിക്ക് കാരണം... ദില്ലിയില്‍ കുറ്റപ്പെടുത്തലുമായി പ്രകാശ് ജാവദേക്കര്‍!!
ടെലികോം കമ്പനികളിൽ നിന്നും കടം തിരികെ വാങ്ങുന്ന നടപടികൾ വൈകിപ്പിച്ച കേന്ദ്രസർക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. കുടിശിക അടയ്ക്കാത്ത ടെലികോം കമ്പനികളെയും സുപ്രീം കോടതി വിമർശിച്ചിരുന്നു. അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് പിഴത്തുക അടച്ചു തീർക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിട്ടു. ആരാണ് ഈ അസംബന്ധമൊക്കെ ചെയ്യുന്നതെന്ന് അറിയില്ല, ഈ രാജ്യത്ത് ഒരു നിയമവും നിലനിൽക്കുന്നില്ലേയെന്ന് ടെലികോം കമ്പനികളുടെ നടപടിയെ വിമർശിച്ചു കൊണ്ട് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു.
ഭാരതി എയർടെൽ, വോഡാഫോൺ, എംടിഎൻഎൽ, ബിഎസ്എൻഎൽ, റിലയൻസ് കമ്മ്യൂണിക്കേഷൻ, ടാറ്റാ ടെലികമ്മ്യൂണിക്കേഷൻ തുടങ്ങി കുടിശികയുള്ള ടെലികോം കമ്പനി മേധാവിമാരോട് മാർച്ച് 17ന് നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കുടിശിക ഇനത്തിൽ ഇതുവരെ ഒരു നയാപൈസ പോലും ഇതുവരെ നൽകിയിട്ടില്ല. മണി പവറിന്റെ ഹുങ്കാണോ ഇത്. ടെലികോം വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ സ്വയം ഉത്തരവുകൾ ഇറക്കുന്നുണ്ട്. ആരാണ് അയാൾ, അയാളെ വിളിച്ചു വരുത്തൂ, ആരാണി ഉദ്യോഗസ്ഥൻ, ജസ്റ്റിസുമാർ ചോദിച്ചു. എയർടെൽ 23000 കോടി, വോഡാഫോൺ 19823 കോടി, റിലയൻസ് കമ്മ്യൂണിക്കേഷൻ 16456 കോടി എന്നിങ്ങനെയാണ് വിവിധ മൊബൈൽ കമ്പനികൾ അടച്ചുതീർക്കാനുള്ള കുടിശിക.