ടിക്ക് ടോക്കിന് പൂട്ട് വീഴും; ആപ്പ് സ്റ്റോറില്‍ നിന്ന് ഒഴിവാക്കാന്‍ ഗൂഗിളിനും ആപ്പിളിനും നിർദ്ദേശം
ദില്ലി: വൈറലായ ടിക് ടോക് ഭ്രമത്തിന് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍. ആപ്പിന്റെ ലഭ്യത ഇല്ലാതാക്കാന്‍ ഗൂഗിളിനോടും ആപ്പിളിനോടും സഹായം തേടിയിരിക്കയാണിപ്പോള്‍. ഗൂഗിളിന്റെയും ആപ്പിളിന്റെയും പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് നീക്കം ചെയ്യുക വഴി പുതുതായി ഇവ ഡൗണ്‍ലോഡ് ചെയ്യുന്നത് തടയാമെങ്കിലും നേരത്തെ ഡൗണ്‍ലോഡ് ചെയ്തത് നിരോധിക്കാന്‍ കഴിയില്ല. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെതാണ് ഉത്തരവ്. എന്നാല്‍ നിലവില്‍ ആപ്പ് ഗൂഗിളിലും ആപ്പിളിലും ലഭ്യമാണ്.
മദ്രാസ് ഹൈക്കോടതി ടിക് ടോക് നിരോധിക്കാന്‍ ഉത്തരവിട്ടിരുന്നു എന്നാല്‍ ഇതിനെതിരെ സുപ്രീം കോടതിയില്‍ എത്തിയ ഹര്‍ജി കോടതി സ്‌റ്റേ ചെയ്തിരുന്നില്ല. ഇത് സംബന്ധിച്ച കേസിന്റെ അടുത്ത വാദം ഏപ്രില്‍ 22നാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരാണ് വാദം കേള്‍ക്കുക. ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സിന്റെ ആപ്പാണിത്.
പ്രസംഗത്തില്‍ അബദ്ധം, പിന്നാലെ കുസൃതി ചിരി.. പ്രിയങ്കയുടെ വീഡിയോ വൈറലാകുന്നു
പോണോഗ്രാഫിക് കണ്ടന്റുകളും മര്യാദപരമല്ലാത്തവയുമെല്ലാം പ്രചരിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ആപ്പിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. മദ്രാസ് ഹൈക്കോടതിയോട് ആപ്പിനെ നിരോധനം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. കുട്ടികള്‍ ആപ്പ് വഴി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. 54 മില്ല്യണ്‍ ഉപയോക്താക്കളാണ് ടിക് ടോകിന് എല്ലാ മാസത്തിലുമുണ്ടാകുന്നത്.
ഇക്കാരണങ്ങളാലെല്ലാം തന്നെ ആപ്പ് കുട്ടികള്‍ക്ക് ദോഷമാകുമെന്ന് വിലയിരുത്തലിന്റെ ഭാഗമായാണിത്. എന്നാല്‍ ഇത്തരത്തിലുള്ള ആക്ഷേപകരമായ കണ്ടന്റുകള്‍ നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ ശ്രമം നടത്തുമെന്നും ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് എല്ലാ രീതിയിലും സുരക്ഷ ഉറപ്പാക്കുമെന്നാണ് ടിക് ടോക് ഉടമകളുടെ വിശദീകരണം. ഇത്തരത്തില്‍ 6 മില്ല്യണ്‍ ആളുകളുടെ അക്കൗണ്ട് നീക്കം ചെയ്‌തെന്നും കമ്പനി വിശദമാക്കി.