സിഎഎ ന്യൂനപക്ഷങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ, പ്രതിപക്ഷത്തിന് വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് മോദി!
ദില്ലി: പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ ഒരു അനീതി തിരുത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയിലെ എന്‍സിസി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് നല്കിയ വാക്ക് പാലിക്കുന്നതിന് കൂടി വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഒരു കടലാസിന് നടുവിലൂടെ രേഖ വരച്ച് രാജ്യത്തെ വിഭജിച്ചതിലൂടെ നിരവധി അനീതികളുണ്ടായെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യയെ ഭരിച്ചവര്‍ വിഭജനത്തെ അംഗീകരിക്കുകയായിരുന്നു. അയല്‍രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനെ കുറിച്ച് നെഹ്രു-ലിയാഖത്ത് കരാറില്‍ പറയുന്നുണ്ട്. ഗാന്ധിജി ആഗ്രഹിച്ചതും അത് തന്നെ ആയിരുന്നുവെന്നും മോദി പറഞ്ഞു.
അന്ന് ഇന്ത്യ നല്കിയ വാഗ്ദാനം പാലിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് കളിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അത്തരക്കാര്‍ അക്രമത്തിന് മരുന്നിട്ട് കൊടുക്കുകയാണ്.
ചിലര്‍ ദളിതരുടെ ശബ്ദമാണ് എന്ന് നടിക്കുകയാണ്. എന്നാല്‍ അതേ ആളുകള്‍ തന്നെ പാകിസ്താനിലെ ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങളെ അവഗണിക്കുകയാണ്. മതപീഡനം കാരണം പാകിസ്താന് വിട്ട് ഇന്ത്യയിലേക്ക് എത്തുന്നവരില്ഭൂരിപക്ഷവും ദളിതരാണ് എന്ന് അത്തരക്കാര്‍ മറക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനങ്ങള്‍ കാരണം ലോകത്തിന് മുന്നില്‍ തന്റെ പ്രതിച്ഛായ കളങ്കപ്പെട്ടു എന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ഇത്തരം നുണപ്രചാരകര്‍ മനസ്സിലാക്കേണ്ടത് താന്‍ പ്രവര്‍ത്തിക്കുന്നത് തന്റെ പ്രതിച്ഛായ നന്നാക്കുന്നിതിന് വേണ്ടിയല്ലെന്നും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് വേണ്ടിയാണ് എന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രമേയങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മോദിയുടെ പ്രതികരണം. ഇന്ത്യയുടെ പ്രതിച്ഛായ നരേന്ദ്ര മോദി തകര്‍ത്തുവെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.