2 പേരുടെ രാജിക്കൊണ്ട് ബിജെപിക്ക് ഒന്നുംസാധിക്കില്ല; ഭരണം പിടിക്കണമെങ്കില്‍ ഇത്രയും പേര് രാജിവെക്കണം
ബെംഗളൂരു: കോണ്‍ഗ്രസില്‍ നിന്നുള്ള രണ്ട് എംഎല്‍എമാരുടെ രാജി കര്‍ണാടകയിലെ സഖ്യസര്‍ക്കാറിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ആനന്ദ് സിങ്, രമേഷ് ജർക്കിഹോളി എന്നിവരാണ് രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍. തിങ്കളാഴ്ച്ച രാവിലെ സ്പീക്കറെ നേരില്‍ കണ്ടായിരുന്നു ആനന്ദ് സിങ് രാജി പ്രഖ്യാപിച്ചത്. ബെല്ലാരിയെ 3600 ഏക്കര്‍ ഭൂമി ജെഎസ് ഡബ്ല്യൂ സ്റ്റീല്‍ കമ്പനിക്ക് വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നായിരുന്നു ആനന്ദ് സിങ് അവകാശപ്പെട്ടത്.
ഗെലോട്ടും കമല്‍നാഥും രാജിയിലേക്ക്: രാഹുലിനെ അനുനിയിപ്പിക്കാന്‍ അവസാന അടവുമായി കോണ്‍ഗ്രസ്
നേരത്തെ വാഗ്ധാനം ചെയ്ത മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള പ്രതിഷേധമായിട്ടാണ് ആനന്ദ് സിങ് രാജിവെച്ചതെന്നും സൂചനയുണ്ട്. ആനന്ദ് സിങിന്റെ രാജിയുടെ ആഘാതം മാറുന്നതിന് മുമ്പായിരുന്നു ദീര്‍ഘകാലമായി കോണ്‍ഗ്രസിനോട് ഇടഞ്ഞ് നില്ക്കുന്ന രമേഷ് ജര്‍ക്കിഹോളിയും വെകിട്ടോടെ രാജി പ്രഖ്യാപിച്ചത്. വിമത നീക്കത്തില്‍ നേതൃത്വം നല്കുന്ന രമേഷ് ജര്‍ക്കിഹോളിയുടെ രാജിയായിരിക്കും സര്‍ക്കാറിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുക. എന്നാല്‍ എംഎല്‍എമാരുടെ രാജി സര്‍ക്കാറിന് വെല്ലുവിളി സൃഷ്ടിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
കോണ്‍ഗ്രസ് തീരുമാനം
രാജിവെച്ച നേതാക്കളുമായി അധികംവിട്ടുവീഴ്ച്ചക്ക് തയ്യാറാവേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. രാജിവെച്ചവരുമായി സംസാരിക്കുമെങ്കിലും തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ പാര്‍ട്ടിക്കൊന്നും ചെയ്യാനില്ലെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടറാവു പറഞ്ഞത്. എംഎല്‍എമാരുടെ രാജി സര്‍ക്കാറിന്റെ നിലനില്‍പ്പിനെ യാതൊരു വിധിത്തിലും ബാധിക്കില്ല. സഖ്യ സര്‍ക്കാറിനെ വീഴ്ത്തി തമിഴ്നാട്ടില്‍ അധികാരം പിടിക്കാമെന്ന് ബിജെപി നീക്കം വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാറിന് ഒന്നും സംഭവിക്കാനില്ല
രണ്ട് പേരുടെ രാജികൊണ്ട് സര്‍ക്കാറിന് ഒന്നും സംഭവിക്കാനില്ല. ഭരണ പക്ഷത്ത് നിന്ന് ഏറ്റവും കുറഞ്ഞത് 15 പേര് രാജിവെച്ചാല്‍ മാത്രമെ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുവെന്നാണ് മുതിര് നേതാവ് എസ് കെ പാട്ടീല്‍ വ്യക്തമാക്കുന്നത്. കുറുക്കുവഴികളിലൂടെ അധികാരം പിടിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. എന്നാല്‍ അതൊക്കെ വ്യാമോഹമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന നേതാക്കളുടെ യോഗം
എംഎല്‍എമാരുടെ രാജിയുടെ പശ്ചാത്തലത്തില്‍ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഉപമുഖ്യമന്ത്രി ജി പരമേശ്വര, ഡികെ ശിവകുമാര്‍, കെപിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടറാവു, പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ കാന്ദ്രെ എന്നിവരായിരുന്നും യോഗത്തില്‍ പങ്കെടുത്തത്. മൂന്ന് എംഎല്‍എമാര്‍ കൂടി രാജിവെച്ചേക്കുമെന്നും ഇതിന് തടയിടാനുള്ള ചര്‍ച്ചകളാണ് യോഗത്തില്‍ ഉണ്ടായതെന്നുമാണ് പുറത്തുവരുന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ എംഎല്‍എമാരുടെ രാജി സര്‍ക്കാറിന് ഭീഷണിയാവില്ലെന്ന കാര്യം മാത്രമാണ് യോഗ ശേഷം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ബിജെപിയുടെ പകല്‍ക്കിനാവ്
സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താമെന്ന് ബിജെപി പകല്‍ക്കിനാവ് കാണുകയാണെന്നും സര്‍ക്കാറിന് ഭീഷണിയില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയോടുള്ള മുഖ്യമന്ത്രി കുമാരസ്വാമിയുടെ പ്രതികരണം. അമേരിക്കയില്‍ സ്വകാര്യസന്ദര്‍ശനം നടത്തുന്നതിനിടെ ട്വിറ്ററിലാണ് കുമാരസ്വാമി പ്രതികരിച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ടിവിയിലൂടെയാണ് അറിഞ്ഞത്. ബിജെപിയുടെ സ്വപ്നം നടക്കില്ലെന്നും സംഭവവികാസങ്ങള്‍ നീരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി വാദം
അതേസമയം, കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കുമെന്ന വാദം ആവര്‍ത്തിക്കുയാണ് ബിജെപി നേതാക്കള്‍. നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇനിയും രാജിവെക്കും. പിന്തുണ നഷ്ടപ്പെട്ട് താഴെപോവുന്നതിനേക്കാള് നല്ലത് ഇപ്പോള്‍ രാജിവെക്കുന്നതാണ് നല്ലതെന്നാണ് ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും അതിന്റെ പതനം താനെ സംഭവിക്കുമെന്നായിരുന്നു എംഎല്‍എമാരുടെ രാജി വാര്‍ത്തയോട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യദ്യൂരപ്പ ഇന്നലെ പ്രതികരിച്ചത്.
രമേശ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍
സഖ്യസര്‍ക്കാര്‍ താമസിയാതെ തന്നെ നിലംപതിക്കും. അപ്പോള്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ ബിജെപി തേടുമെന്നും യദ്യൂരപ്പ വ്യക്തമാക്കിയിരുന്നു. രമേശ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ ഏഴ് എംഎല്‍എമാര്‍ രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. വിമത പക്ഷത്തുള്ള മൂന്ന് എംഎല്‍എമാരെക്കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നുമില്ലെന്നാണ് കോണ്‍ഗ്രസ് തന്നെ വ്യക്തമാക്കുന്നത്. ഇവര്‍ വരുംദിവസങ്ങളില്‍ തന്നെ രാജിവെച്ചേക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. നിയമസഭയില്‍ ആകെയുള്ള 224 സീറ്റില്‍ കോണ്‍ഗ്രസ് 77, ജെഡിഎസ് 37, ബിജെപി 105, ബിഎസ്പി 1, മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് കര്‍ണാടകയിലെ ഇപ്പോഴത്തെ കക്ഷിനില.