പഞ്ചാബില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്; ഒറ്റയടിക്ക് 1.2 ലക്ഷം നിയമനങ്ങള്‍ക്ക് ഉത്തരവിട്ട് അമരീന്ദർ സിങ്
Recommended Video
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വലിയ പ്രഖ്യാപനങ്ങള്‍ നടത്തി ജനകീയ പിന്തുണ ഉറപ്പാക്കുകയാണ് വിവിധ സര്‍ക്കാരുകള്‍. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരം പിടിച്ചെടുത്ത 3 സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിക്കൊണ്ട് കോണ്‍ഗ്രസ് നടത്തിയ നീക്കമാണ് മറ്റു സര്‍ക്കാരുകളേയും ഈ വഴി നടക്കാന്‍ പ്രേരിപ്പിച്ചത്.
ഗുജറാത്തിലേയും ജാര്‍ഘണ്ഡിലേയും ബിജെപി സര്‍ക്കാറുകള്‍ കാര്‍ഷിക കടങ്ങളും വൈദ്യുതി കുടിശ്ശികകളും എഴുതിത്തള്ളാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കുടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരും തയ്യാറാവുന്നുണ്ടെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് പഞ്ചാബില്‍ വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ രംഗത്ത് എത്തുന്നത് വിശദാംശങ്ങള്‍ ഇങ്ങനെ..
കൂടുതല്‍ തൊഴിലവസരങ്ങള്‍
മറ്റു സംസ്ഥാനങ്ങളിലെല്ലാം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിക്കൊണ്ടാണ് ജനങ്ങളെ കയ്യിലെടുത്തതെങ്കില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും നിയമനങ്ങള്‍ നല്‍കിയുമാണ് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യത്യസ്തരാവുന്നത്.
1.2 ലക്ഷം
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കായി 1.2 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാനാണ് ചൊവ്വാഴ്ച്ച മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്രവലിയ നിയമനം ഒറ്റയടിക്ക് നടക്കുന്നത്.
കോണ്‍ഗ്രസ് വിലയിരുത്തുന്നത്
സംസ്ഥാനത്ത് രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് തടയിടാന്‍ റെക്കോര്‍ഡ് നിയമന ഉത്തരവുകൊണ്ട് കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ടാണ് ഇത്തരമൊരു നിയമനം.
പ്രത്യേക താല്‍പര്യം
ആരോഗ്യം, വിദ്യാഭ്യാസം, മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം എന്നി വകുപ്പുകളിലാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതൊണ് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രത്യേക താല്‍പര്യമെടുത്താണ് ഈ നടപടി കൈകൊണ്ടത്.
സ്വകാര്യ മേഖലയിലും
സ്വകാര്യ മേഖലയിലും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തുകയാണെന്ന് കഴിഞ്ഞ ദിവസം അമരീന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു. 'ഘര്‍ ഘര്‍ റോസ്ഗാര്‍ യോജന ആന്‍ഡ് കരോബാര്‍ മിഷന്‍' പദ്ധതിക്ക് കീഴിലാണ് പൊതു-സ്വകാര്യ മേഖലകളില്‍ സര്‍ക്കാര്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത്.
മയക്കുമരുന്ന്
രൂക്ഷമായ തൊഴില്ലായ്മ നിലനില്‍ക്കുന്ന പഞ്ചാബില്‍ യുവാക്കള്‍ മയക്കുമരുന്നിന് അടിമകളായി മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വലിയൊരു വിഭാഗം യുവാക്കള്‍ മയക്കുമരുന്ന് ശൃംഘലയുമായി ബന്ധപ്പെട്ടാണ് തൊഴിലില്‍ ചെയ്യുന്നത്.
കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു
ഈ സാഹചര്യത്തില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് കൃത്യമായ ബോധവത്കരണം നടത്തി യുവാക്കളെ മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍ നിന്ന് അകറ്റാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്രവലിയ നിയമനം നടത്തുന്നതിലൂടെ രാഷ്ട്രീമായ നേട്ടങ്ങളും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
തിരഞ്ഞെടുപ്പ് ഫലം
സംസ്ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് വന്‍ വിജയമായിരുന്നു നേടിയത്. 13276 പഞ്ചായത്തുകളിലേക്ക് ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കുകയായിരുന്നു
അട്ടിമറി
അതേ സമയം തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി ശിരോമണി അകാലിദള്‍-ബിജെപി സഖ്യം രംഗത്തെത്തി. പ്രധാന പ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടിക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
ബിജെപിയുമായി സഖ്യം
വോട്ടെടുപ്പിനിടെ ചിലയിടങ്ങില്‍ ചെറിയ സംഘര്‍ഷങ്ങളുണ്ടായി. വോട്ടര്‍മാരെ ഭീതിയിലാക്കി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് ശിരോമണി അകാലിദളിന്റെ ആരോപണം. ബിജെപിയുമായി സഖ്യത്തിലാണ് ശിരോമണി അകാലിദള്‍. എഎപിയും സമാനമായ ആരോപണം ഉയര്‍ത്തിയിരുന്നു.