അഴിമതിക്കെതിരെ കടുത്ത നടപടിയുമായി മോദി സർക്കാർ; 15 ഉന്നത ഉദ്യോഗസ്ഥർക്ക് കൂടി നിർബന്ധിത വിരമിക്കൽ
ദില്ലി: കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് വകുപ്പുകളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍, പതിനഞ്ച് ഉദ്യോഗസ്ഥരെ നിര്‍ബന്ധിത പിരിച്ചു വിടലിന് വിധേയമാക്കി. നേരത്തെ ആദായ നികുതി വകുപ്പിലും സമാനമായ പിരിച്ചു വിടല്‍ നടപടി ഉണ്ടായി. ഒരാഴ്ചക്കുളളിലാണ് അഴിമതിയുടെയും കൈക്കൂലിയുടെയും പേരില്‍ ഇത്രയും പേരെ പ്രധാനപ്പെട്ട വകുപ്പുകളില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയത്.
ശബരിമല യുവതി പ്രവേശനം ലോക്സഭയിലും; എൻകെ പ്രേമചന്ദ്രൻ എംപി സ്വകാര്യ ബിൽ അവതരിപ്പിക്കും
നേരത്തെ, 12 മുതിര്‍ന്ന ആദായ നികുതി ഉദ്യോഗസ്ഥരും സമാന നടപടിക്ക് വിധേയമായിരുന്നു. അപ്പോള്‍ തന്നെ മറ്റു വകുപ്പുകളിലേക്കും നടപടി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുറത്താക്കിയ ഉദ്യോഗസ്ഥരില്‍ പ്രിന്‍സിപ്പല്‍ റാങ്കിലുളളവരും ഉള്‍പ്പെട്ടിട്ടുണ്ട്. കടുത്ത ആരോപണങ്ങള്‍ നേരിടുന്നവരാണ് നടപടിക്ക് വിധേയരായത്. വലിയൊരു ഉദ്യോഗസ്ഥ റാക്കറ്റാണ് നിലനില്‍ക്കുന്നതെന്നാണ് സംഭവത്തിലൂടെ പുറത്തു വരുന്ന വിവരം.
കമ്മീഷണര്‍, അഡിഷണല്‍ കമ്മിഷണര്‍, ഡെപ്യൂട്ടി കമ്മിഷണര്‍ തുടങ്ങി സെന്റര്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് (സിബി സിഐ) വകുപ്പിലെ ഉന്നതരാണ് പുറത്താക്കപ്പെട്ടവര്‍. സര്‍ക്കാര്‍ നടപടി, അഴിമതിയും ഔദ്യോഗിക ദുരുപയോഗവും കണ്ടെത്തിയതിനാല്‍ ആണ്. ഇനിയും പലര്‍ക്കും നേരെ വകുപ്പുതല നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഫണ്ടമെന്റെല്‍ റൂള്‍സ് 56 (j) വകുപ്പ് അനുസരിച്ചാണ് സര്‍ക്കാരിന്റെ, പിരിച്ചു വിടല്‍ നടപടി. ഇവരെ നിര്‍ബന്ധിത വിരമിക്കലിലൂടെ ആണ് ധനകാര്യ മന്ത്രാലയം പുറത്താക്കിയത്. നടപടി നേരിട്ടവരില്‍ പലരും സസ്‌പെന്‍ഷനിലും ആയിരുന്നു.
അഴിമതിയില്‍ പങ്കാളികള്‍ ആയവരും സിബിഐ അന്വേഷണം നേരിടുന്നവരുമായ ഉദ്യോഗസ്ഥരെയാണ് പിരിച്ചു വിട്ടതെന്നാണ് ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. നടപടി നേരിട്ടവരില്‍ ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസിലെ പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ അനൂപ് ശ്രീവാസ്തവ ഉള്‍പ്പെടുന്നു. ഇതേ വകുപ്പിലെ ജോയിന്റ് കമ്മിഷണര്‍ നളിന്‍ കുമാറാണ് പിരിച്ചു വിടലിനു വിധേയനായ മറ്റൊരാള്‍.
ശ്രീവാസ്തവക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് നിലവിലുളളത്. കൈക്കൂലി, അനധികൃതമായ അറസ്റ്റ് തുടങ്ങി നിരവധിക്കാര്യങ്ങള്‍ കുറ്റപത്രത്തിലുണ്ട്. ജോയിന്റ് കമ്മിഷണര്‍ നളിന്‍ കുമാറിനെതിരെ അനധികൃത സ്വത്തു സമ്പാദിച്ചു എന്ന കേസും സിബിഐ ചാര്‍ജ്ജു ചെയ്ത് അന്വഷിക്കുന്നതിന് പിന്നാലെയാണ് പിരിച്ചു വിടല്‍
ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ നിന്നും 50 വയസു പൂര്‍ത്തിയാക്കിയ 15 ഉദ്യോഗസ്ഥരെ പൊതുതാല്പ്പര്യം കണക്കാക്കി അടിയന്തരമായി പിരിച്ചു വിടുന്നു എന്നായിരുന്നു ധനകാര്യമന്ത്രാലയം സംഭവത്തെ തുടര്‍ന്ന് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച, സര്‍ക്കാര്‍ 12 ആദായ നികുതി ഉദ്യോഗസ്ഥരെ അഴിമതി, അധികാര ദുര്‍വിനിയോഗം, സ്വഭാവദൂഷ്യം തുടങ്ങിയ കുറ്റങ്ങളില്‍ പുറത്താക്കിയിരുന്നു.