വ്യാജ ഡിഗ്രി വിവാദം: ഹർമൻ പ്രീത് കൗറിന് ഡിഎസ്പി സ്ഥാനം നഷ്ടമാകും; കോൺസ്റ്റബിളായി പുതിയ നിയമനം?
ചണ്ഡിഗഡ്: വ്യാജ ഡിഗ്രി വിവാദത്തെ തുടർന്ന് ട്വന്റി-20 വനിതാ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ഹർമൻപ്രീത് കൗറിന് ഡിഎസ്പി പദവി നഷ്ടമായേക്കും നിലവിൽ പഞ്ചാബ് പോലീസ് സേനയിലെ ഡിഎസ്പിയായ ഹർമൻ പ്രീതിനെ കോൺസ്റ്റബിളാക്കി പദവി താഴ്ത്താനാണ് പഞ്ചാബ് സർക്കാരിന്റെ തീരുമാനമെന്നാണ് സൂചന.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഹർമൻപ്രീത് കൗർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ജോലിയിൽ പ്രവേശിച്ചതെന്ന് ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
വ്യാജ ഡിഗ്രി
മീററ്റിലെ ചൗധരി ചരൺ സിംഗ് സർവകലാശാലയിൽ നിന്നാണ് ഡിഗ്രി നേടിയതെന്നാണ് ഹർമൻപ്രീത് സമർപ്പിച്ച രേഖകളിൽ പറഞ്ഞിരുന്നത്. പോലീസ് വേരിഫിക്കേഷന്റെ ഭാഗമായി യൂണിവേഴ്സിറ്റിൽ വിളിച്ചപ്പോൾ ഇങ്ങനെയൊരു വിദ്യാർത്ഥി ഇവിടെ പഠിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. സർട്ടിഫിക്കേറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന രജിസ്റ്റർ നമ്പർ നിലവിൽ ഇല്ലെന്നും യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കുകയായിരുന്നു.
ഹർമൻപ്രീത് പറയുന്നത്
തന്റെ പരിശീലകന്റെ നിർദ്ദേശ പ്രകാരമാണ് ചരൺ സിംഗ് സർവ്വകലാശാലയിൽ പ്രവേശനം നേടിയതെന്നാണ് ഹർമൻപ്രീത് പറയുന്നത്. യൂണിവേഴ്സിറ്റിയിൽ പരീക്ഷാസമയങ്ങളിൽ ഇളവ് ലഭിക്കുന്നതിനാൽ പരിശീലനവും പഠനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷകളും എഴുതിയിരുന്നു. എന്നാൽ അവർ തന്ന വ്യാജ സർട്ടിഫിക്കേറ്റ് വ്യാജമാണെന്ന് അറിയില്ലായിരുന്നെന്നും ഹർമൻപ്രീത് വ്യക്തമാക്കി. ഇതേ രേഖകൾ തന്നെയാണ് റെയിൽ വേ വകുപ്പിലെ ജോലിക്ക് വേണ്ടിയും ഹാജരാക്കിയിരുന്നത്.
കോൺസ്റ്റബിൾ
സർട്ടിഫിക്കേറ്റ് വ്യാജമാണെന്ന് തെളിഞ്ഞതിനാൽ ഹർമൻപ്രിതിന്റെ പദവി താഴ്ത്തി കോൺസ്റ്റബിളായി നിയമിക്കാനാണ് സർക്കാർ തീരുമാനമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഡിഗ്രി സർട്ടിഫിക്കേറ്റ് വ്യാജമാണെന്ന് തെളിഞ്ഞതിനാൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസമാണ് ഹർമൻപ്രീതിന്റെ യോഗ്യതായായി കണക്കാക്കുന്നത്. ഡിഎസ്പി പദവിക്ക് ആവശ്യപ്പെടുന്ന ഡിഗ്രി യോഗ്യത പൂർത്തിയാക്കിയാൽ ഹർമൻപ്രീതിന് ഡിഎസ്പി പദവി തിരികെ ലഭിക്കും.
മിന്നും പ്രകടനം
ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം ഹർമൻ പ്രീതിന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പഞ്ചാബ് പോലീസിൽ ഡിഎസ്പി സ്ഥാനം വാഗ്ദാനം ചെയ്യുകയായിരുന്നു. അന്ന് റെയിൽ വേയിൽ ജോലി ചെയ്യുകയായിരുന്നു ഹർമൻ പ്രീത്. ബോണ്ട് കാലാവധിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ വന്നതിനെ തുടർന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് റെയിൽ വകുപ്പ് മന്ത്രിയുമായി സംസാരിച്ച് ഹർമൻ പ്രീതിനെ പഞ്ചാബ് പോലീസിൽ എത്തിക്കുകയായിരുന്നു. നാല് മാസങ്ങൾക്ക് മുമ്പാണ് ഹർമൻപ്രീത് ജോലിയിൽ പ്രവേശിച്ചത്.
മൻദീപ് കൗറിനും
4 X 400 മീറ്റർ റിലേയിൽ 2010 ലെ കോമൺ വെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവായിരുന്ന മൻദീപ് കൗറും വ്യാജ ഡിഗ്രി വിവാദത്തിൽ പെട്ടിട്ടുണ്ട്. 2016ലാണ് പഞ്ചാബ് പോലീസിൽ മൻദീപിന് ഡിഎസ്പി പദവി നൽകുന്നത്. എന്നാൽ പോലീസ് വേരിഫിക്കേഷനിൽ മൻദീപിന്റെ ഡിഗ്രി വ്യാജമാണെന്ന് തെളിഞ്ഞു. സിക്കിം യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ച സർട്ടിഫിക്കേറ്റാണ് സമർപ്പിച്ചിരുന്നു. എന്നാൽ സർവകലാശാല ഇത് നിഷേധിക്കുകയായിരുന്നു. ഇതേ തുടർന്ന് മൻദീപിനെ പദവിയിൽ നിന്നും നീക്കാൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവിടുകയായിരുന്നു.