സൈബർ കുറ്റകൃത്യങ്ങൾക്ക് കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്രം; പോലീസ് സേനയിൽ ഐടി വിദഗ്ധരും...
ദില്ലി: സൈബർ കുറ്റകൃത്യങ്ങൾ രാജ്യത്ത് പെരുകികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതിന് കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്ര സർക്കാർ. ഐടി മേഖലയിലുള്ളവരെ കൂടി പോലീസ് സേനയിൽ ഉൾകൊള്ളിക്കാനാണ് തീരുമാനം. രാജ്യത്ത് വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയ്ക്ക് നേരെയുള്ള ഭീഷണികളും കണക്കിലെടുത്ത് ഓരോ സംസ്ഥാനത്തെയും പോലീസ് തലവന്മാരുടെ മേല്‍നോട്ടത്തിൽ പ്രത്യേക സൈബർ യൂണിറ്റുകൾ രൂപീകരിക്കുമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഐടി വിദഗ്ധരെ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച നിര്‍ദേശം എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പോലീസ് തലവന്മാര്‍ക്ക് നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജില്ലകള്‍ കേന്ദ്രീകരിച്ചും സബ്ഡിവിഷനുകളായും സൈബര്‍ യൂണിറ്റുകള്‍ രൂപവത്കരിക്കാനാണ് നീക്കമെന്ന് ദേശീയ മാധ്യമമായ ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ഐടി വിദഗ്ധർ രഹസ്യ ഏജന്റുമാരായപും പ്രവർത്തിക്കും.
സൈബർ അധോലോകങ്ങളിലേക്ക്' നുഴഞ്ഞുകയറി അതിന് പുറകിൽ പ്രവവര്‍ത്തിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള രഹസ്യ ഏജന്റുമാരായാണ് ഐടി വിദഗ്ധർ പ്രവർത്തിക്കുക. ഭീകര പ്രവർത്തനങ്ങൾക്കെതിരെയുള്ള മുൻ കരുതൽ കൂടിയാണിത്. ബാകര സംഘടനകളുടെ സൈബർ നീക്കങ്ങളെ നേരത്തെ കണ്ടെത്താനും പോലീസ് സേനയിലെ ഐടി വിദഗ്ധരെ ഉപയോഗപ്പെടുത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. 2017 ഏപ്രിലിനും 2018 ഫെബ്രുവരിക്കും ഇടയിൽ 69,539 സൈബർ കേസുകളാണ് വന്നതെന്നും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റസ്പോൻസ് ടീം വ്യക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ നീക്കം നടക്കുന്നത്.