ഉള്ളി വില പിടിച്ചുകെട്ടാൻ കേന്ദ്രം, പൂഴ്ത്തിവയ്പ്പ് തടയാൻ നടപടി, സംഭരണ പരിധി കുറച്ചു
ദില്ലി: രാജ്യത്തെ ഉള്ളി വില നിയന്ത്രിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. പൂഴ്ത്തിവയ്പ്പ് തടയാൻ ഉള്ളിയുടെ സംഭരണ പരിധി പകുതിയായി കുറച്ചു. ഇതോടെ ചെറുകിട കച്ചവടക്കാരുടെ സംഭരണ പരിധി 5 ടണ്ണായി. മൊത്ത വിതരണക്കാരുടെ സംഭരണ പരിധി 25 ടണ്ണാക്കിയും കുറച്ചു. വിപണിയിൽ ഉള്ളിവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് നടപടി.
ജെഡിഎസ്സിനെ വിടാതെ കോണ്‍ഗ്രസ്, സഖ്യത്തിന് പച്ചക്കൊടിയുമായി സിദ്ധരാമയ്യ, ഫലം നിര്‍ണായകം
രാജ്യത്തെ ഉള്ളിവിലയിലെ വർദ്ധനവ് നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം അറിയിച്ചു. കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷി നാശം ഉണ്ടായതാണ് ഉള്ളിയുടെ വിലക്കയറ്റത്തിന് കാരണമായി. ഉള്ളി ഉൽപ്പാദനം 26 ശതമാനത്തോളം കുറഞ്ഞെന്നാണ് കണക്കുകൾ. ഉള്ളിവില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സംഭരണ ശാലകളിൽ സൂക്ഷിച്ച് വയ്ക്കുന്നത് നിയന്ത്രിക്കുകയും കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു.
ക്ഷാമം പരിഹരിക്കാൻ ഉളളി ഇറക്കുമതി ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈജിപ്റ്റിൽ നിന്നുള്ള 6090 ടൺ ഉള്ളി ഡിസംബർ രണ്ടാം വാരം എത്തും. ജനുവരിയിൽ തുർക്കിയിൽ നിന്നുള്ള 11000 ടൺ ഉള്ളിയും എത്തും. ഇറക്കുമതി ചെയ്യുന്ന ഉള്ളി കിലോയ്ക്ക് 60 രൂപ എന്ന നിരക്കിലാണ് വിറ്റഴിക്കുന്നത്.
നിലവിൽ ഗ്രാമ പ്രദേശങ്ങളിൽ ശരാശരി 72 രൂപയും നഗര പ്രദേശങ്ങളിൽ 120 രൂപയുമാണ് ഒരു സവാളയുടെ വില. 140 രൂപയാണ് ഒരു കിലോ ചെറിയ ഉള്ളിയുടെ വില. വില വർദ്ധനയ്ക്കൊപ്പം വിപണിയിൽ കടുത്ത ക്ഷാമവും നേരിട്ട് തുടങ്ങിയതോടെയാണ് സർക്കാർ അടിയന്ര ഇടപെടൽ നടത്തിയത്.