കശ്മീരിൽ നിന്നും തീർത്ഥാടകരെ പുറത്തെത്തിക്കാൻ വ്യോമസേനയുടെ സഹായം തേടി സർക്കാർ; അസാധാരണ നടപടി
ദില്ലി: കശ്മീരിലുള്ള അമർനാഥ് തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും എയർലിഫ്റ്റ് ചെയ്യാൻ ജമ്മുകശ്മീർ സർക്കാർ വ്യോമസേനയുടെ സഹായം തേടി. തീർത്ഥാടകരെയും സഞ്ചാരികളെയും അടിയന്തരമായി താഴ്വരയിൽ നിന്നും പുറത്തെത്തിക്കാനാണ് നിർദ്ദേശം. മടക്കയാത്രയ്ക്ക് സൗകര്യപ്രദമാകുന്നവിധത്തിൽ ഇവരെ ജമ്മുവിലേക്കോ, പത്താൻകോട്ടിലേക്ക്, ദില്ലിയിലേക്കോ മാറ്റണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
കശ്മീരിലെ അമ്മമാര്‍ക്ക് സൈന്യത്തിന്റെ താക്കീത്; മക്കളെ സംരക്ഷിക്കൂ, ഇന്ന് കല്ലെറിയുന്നവര്‍ നാളെ...
സി 17 വിമാനത്തിൽ തീർത്ഥാടകരെ താഴ്വരയിൽ നിന്നും കൊണ്ടുവരണമെന്ന് സംസ്ഥാന ഭരണകൂടം വ്യോമസേനയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തീർത്ഥാടകരെയും കൊണ്ടുള്ള ആദ്യ വിമാനം ഉടൻ തന്നെ കശ്മീരിൽ നിന്നും പുറപ്പെടുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
കശ്മീരിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സൈനികരെ താഴ്വരയിൽ എത്തിച്ചത് സി 17 വിമാനത്തിലാണ്. 230ഓളം പേർക്ക് ഒരേ സമയം യാത്രചെയ്യാനുള്ള സൗകര്യം വിമാനത്തിലുണ്ട്. അമർനാഥ് യാത്ര വെട്ടിച്ചുരുക്കി എത്രയും വേഗം കശ്മീരിൽ നിന്ന് മടങ്ങണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയതോടെ പരിഭ്രാന്തിയിലാണ് ജനങ്ങൾ. ശ്രീനഗർ വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന യാത്രാ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് തീർത്ഥാടകരോട് യാത്രവെട്ടിച്ചുരുക്കി മടങ്ങാൻ സർക്കാർ ആവശ്യപ്പെടുന്നത്.
അമർനാഥ് തീർത്ഥാടനത്തിനിടെ തീവ്രവാദ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. അമർനാഥ് പാതയിൽ നിന്നും സ്ഫോടക വസ്തുക്കളും തോക്കും പിടിച്ചെടുത്തതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ അതീവ ജാഗ്രതാ നിർദ്ദേശവും സൈനികവിന്യാസവും സംസ്ഥാനത്തെ ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്.
ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ് ഭീകകർ പാക് അധീന കശ്മീരിലെ നെസാപിർ സെക്ടറിന് സമീപമായി നിലയുറപ്പിച്ചിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ സേനയുടെ വാഹന്യവ്യൂഹത്തിന് നേരെ ഐഇഡി ആക്രമണത്തിന് പദ്ധതിയിടുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.