കശ്മീരിൽ കേന്ദ്രസർക്കാർ അനാവശ്യ പരിഭ്രാന്തി പരത്തുന്നു; നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ്
ദില്ലി: കശ്മീരിലെ അടിയന്തരനടപടികളിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്.കേന്ദ്രത്തിന്റെ നടപടി ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. വിനോദ സഞ്ചാരികളോടും തീർത്ഥാടകരോടും ഇത്തരത്തിൽ പരിഭ്രാന്തരാക്കരുത്. പുറത്ത് നിന്നുള്ളവർക്ക് കശ്മീർ സുരക്ഷിതമല്ല എന്ന് വരുത്തിതീർത്ത് വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചു.
കേന്ദ്രസർക്കാർ ജമ്മു കശ്മീരിലെ ജനങ്ങളെ അനാവശ്യമായി പരിഭ്രാന്തരാക്കുകയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കുറ്റപ്പെടുത്തി. എന്താണ് സംസ്ഥാനത്ത് സംഭവിക്കുന്നതെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കശ്മീരിലുള്ള അമർനാഥ് തീർത്ഥാടകരോടും വിനോദ സഞ്ചാരികളോടും എത്രയും വേഗം സംസ്ഥാനം വിടാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര സർക്കാർ മുന്നറിയിപ്പിന് പിന്നാലെ ശ്രീനഗർ വിമാനത്താവളം ഉൾപ്പെടെ പ്രധാന യാത്ര കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ടിക്കറ്റ് പോലും ഉറപ്പിക്കാതെയാണ് പലരും വിമാനത്താവളത്തിൽ എത്തിയത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പ്രത്യേക വിമാന സർവീസുകൾ നടത്താൻ തയ്യാറാണെന്ന് ഡറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിട്ടുണ്ട്.
പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരർ അമർനാഥ് യാത്രാപാതയിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇന്‌റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് തീർത്ഥാടകരോട് കശ്മീര് വിടാൻ ആവശ്യപ്പെട്ടത്. അമർനാഥ് തീർത്ഥാടക പാതയിൽ നിന്നും ബോബുകളും സ്നൈപ്പർ റൈഫിളുകളും കണ്ടെത്തിയിരുന്നു. കേന്ദ്രസർക്കാർ നിർദ്ദേശത്തിന് പിന്നാലെ പെട്രോൾ പമ്പുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രദേശവാസികളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. അവശ്യസാധനങ്ങൾ സംഭരിച്ച് വയ്ക്കുന്നതിന്റെ തിരക്കിലാണ് താഴ്വരയിലെ ജനങ്ങൾ. കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ എ വകുപ്പ്എടുത്ത് കളയുന്ന പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നും അഭ്യൂഹമുണ്ട്.