ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ സര്‍ക്കാരിന്‍റെ കണ്ണ്: സര്‍ക്കാര്‍ സര്‍വേ ജൂലൈ മുതല്‍, 2018 വരെ നീളും!!
ദില്ലി: ഓൺലൈൻ ഷോപ്പിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ. ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ രാജ്യത്തെ ജനങ്ങൾ പണം ചെലവഴിക്കുന്ന രീതി മനസ്സിലാക്കുന്നതിന് വേണ്ടിയാണ് സർക്കാര്‍ സർവ്വേയ്ക്ക് ഒരുങ്ങുന്നത്. ജൂലൈ മുതലാണ് സര്‍വേ ആരംഭിക്കുന്നത്.
സ്റ്റാറ്റിസ്റ്റിക് മന്ത്രാലയത്തിന് കീഴിൽ വരുന്ന നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷനാണ് ഓൺലൈൻ ഉപയോക്താക്കളെക്കുറിച്ച് സർവേ നടത്തുന്നത്. 2017 ജൂലൈയില്‍ തുടങ്ങുന്ന സർവേ 2018 ജൂലൈ വരെ നീണ്ടുനിൽക്കും. ഗ്രാമീണ- നഗര മേഖലകളില്‍ ആളുകൾ ഉൽപ്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിന്‍റെയും പണം ചെലവഴിക്കുന്നതിന്‍റെയും രീതി എന്നിവ സംബന്ധിച്ച കുടുംബം തിരിച്ചുള്ള കണക്കുകളാണ് സർവേ വഴി ശേഖരിക്കുന്നത്.
5000 നഗരങ്ങളിലും 7000 ഗ്രാമങ്ങളിലുമായി 1.2 ലക്ഷം വീടുകൾ കേന്ദ്രീകരിച്ചാണ് നാഷണല്‍ എക്സപെന്‍ഡിച്ചർ സർവേ നടത്തുക. സർവേ സംസ്ഥാന തലത്തിൽ വേറിട്ടുള്ള വിവരങ്ങളും ശേഖരിക്കും. ഓൺലൈനിലെ വില ഏതെങ്കിലും തരത്തിൽ നാണയപ്പെരുപ്പത്തിന് കാരണമായിട്ടുണ്ടോ എന്നും സര്‍ക്കാര്‍ ഡാറ്റാ മാനേജര്‍മാര്‍ പരിശോധിക്കും. ഇതിനെല്ലാം പുറമേ ഇന്ത്യയില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിന്‍റെ പ്രാധാന്യം, ചെലവഴിക്കുന്ന പണത്തിന്‍റെ തോത് എന്നിവയും സര്‍വേയില്‍ പരിശോധിക്കും.
2016ല്‍ സീർ കണ്‍സൽട്ടിംഗ് പുറത്തുവിട്ട കണക്കുപ്രകാരം ഇന്ത്യയിൽ ഇ കൊമേഴ്സ് രംഗത്ത് 14.5 മില്യൺ ഡോളർ ചെവഴിക്കുന്നുണ്ടെന്നാണ് വ്യക്തമാക്കുന്നത്. റീട്ടെയിൽ മേഖലയിൽ 750 മില്യൺ ഡോളർ ചെലവഴിക്കുന്നുണ്ടെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റീട്ടെയിൽ മേഖലയെ അപേക്ഷിച്ച് ഓണ്‍ലൈന്‍ രംഗത്ത് ത്വരിത ഗതിയിലുള്ള വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യയിൽ ചൈനയാണ് ഓൺലൈൻ റീട്ടെയില്‍ വിപണിയിൽ ആധിപത്യമുറപ്പിച്ചിട്ടുള്ളത്.