അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര മന്ത്രിസഭാ അംഗീകാരം
Recommended Video
ദില്ലി: രാജ്യത്തെ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഷിപ്പിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്സിഐ), കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (കോൺകോർ) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ് ഇതോടെ വിറ്റഴിക്കുന്നത്. ബിപിസിഎല്ലിന്റെ ഓഹരികൾക്കൊപ്പം കൊച്ചിൻ റിഫൈനറിയിലെ ഓഹരികളും വിൽക്കും. ബുധനാഴ്ച നടന്ന മന്ത്രി സഭായോഗത്തിന് ശേഷം കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം ഉടനെന്ന് സഞ്ജയ് റാവത്ത്: സുസ്ഥിര സർക്കാരെന്ന് കോൺഗ്രസ്
ബിപിസിഎല്ലിന്റെ 53.29 ശതമാനം ഓഹരികളും എസ്സിഐയുടെ 30.9 ശതമാനം ഓഹരികളുമാണ് ഇതോടെ വിൽക്കുക. അസം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നുമലിഗഡ് റിഫൈനറിയെ ബിപിസിഎല്ലിൽ നിന്ന് ഒഴിവാക്കിയ ശേഷമായിരിക്കും ഈ ഓഹരികളുടെ വിൽപ്പന നടത്തുക. മന്ത്രിസഭായോഗത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനങ്ങൾ.
സർക്കാർ ഓഹരി പങ്കാളിത്തമുള്ള ടിഎച്ച്ഡിസി ഇന്ത്യയിലെയും നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷൻ ലിമിറ്റഡിലെയും ഓഹരികളാണ് പൂർണമായി വിറ്റഴിക്കുന്നത്. അതേ സമയം പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം 51 ശതമാനമാക്കി കുറക്കുകയും ചെയ്യും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ് ഇത് ബാധകമായിത്തീരുക. സാമ്പത്തിക കാര്യങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റെ മന്ത്രിസഭാ സമിതിയാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനക്ക് അംഗീകാരം നൽകിയിട്ടുള്ളത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭാരത് പെട്രോളിയവും എയർ ഇന്ത്യയും വിൽക്കുമെന്ന് നേരത്തെ തന്നെ ധനകാര്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
റിലയൻസ് ജിയോ, വോഡഫോൺ- ഐഡിയ എന്നീ കമ്പനികൾക്കുള്ള ആശ്വാസ നീക്കവും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ സ്വീകരിച്ചിരുന്നു. സ്പെക്ട്രം ലേലത്തുക അടയ്ക്കാൻ കുടിശ്ശിക വരുത്തിയിട്ടുള്ള പ്രസ്തുുത ടെലികോം കമ്പനികൾക്ക് രണ്ട് വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള സാമ്പത്തിക മാന്ദ്യം പ്രസ്തുുത ടെലികോം കമ്പനികളെയും ബാധിച്ചിട്ടുണ്ടെന്ന് സെക്രട്ടറിമാർ ഉൾപ്പെട്ട കമ്മറ്റിയുടെ നിർദേശം കൂടി കണക്കിലെടുത്താണ് കേന്ദ്രനീക്കം.