സാമ്പത്തിക തട്ടിപ്പ്: രാജ്യം വിട്ടാൽ കർശന നടപടി, ഇക്കണോമിക് ഫ്യൂജിറ്റീവ് ബില്ലിന് അംഗീകാരം!
ദില്ലി: സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ടവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നിയമം വരുന്നു. നൂറ് കോടി രൂപയ്ക്ക് മുകളില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാന്‍ അധികാരം നൽകുന്ന ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്സ് ബില്ലിനാണ് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം ലഭിച്ചത്. വിദേശത്തുള്ള സ്വത്തുകൾക്ക് പുറമേ കുറ്റവാളികളുടെ ബിനാമി സ്വത്തുക്കളും കണ്ടുകെട്ടാൻ അധികാരം നൽകുന്നതാണ് ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്സ് ബില്ല്.
കുറ്റവാളിയായി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ തട്ടിപ്പുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള വ്യവസ്ഥയും ഉൾപ്പെടുന്നതാണ് ബില്ല്. വിവാദ മദ്യവ്യാപാരി വിജയ് മല്യ, സെലിബ്രിറ്റി വജ്ര വ്യാപാരി നീരവ് മോദി എന്നിവർ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടതിന് പിന്നാലെയാണ് ബില്ലിന് അംഗീകാരം ലഭിക്കുന്നത്.

വമ്പൻമാർ രാജ്യം വിടുമ്പോൾ
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ 1217 കോടി രൂപയോളം വരുന്ന ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനകം തന്നെ കണ്ടുകെട്ടിയിട്ടുണ്ട്. ഐപിഎല്‍ ഉടമ ലളിത് മോദി, വിജയ് മല്യ എന്നിവയുൾപ്പെടെയുള്ളവർ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്കാണ് തിരിച്ചടിയായത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 6,100 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുൽ ചോക്സിയുടെ 41 വസ്തുുവകകളാണ് തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുള്ളത്.

നടപടി എങ്ങനെ
സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കുറ്റവാളികൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ആറ് ആഴ്ചയ്ക്കകം മറുപടി നൽകിയില്ലെങ്കിൽ കടന്നു കളഞ്ഞ കുറ്റവാളികളായി കണക്കാക്കിയുള്ള നടപടികളായിരിക്കും ഇത്തരക്കാർക്കെതിരെ സ്വീകരിക്കുക. രാജ്യത്തെ ആസ്തികൾക്ക് പുറമേ അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് വിദേശത്തുള്ള സ്വത്തുക്കളും ബിനാമി സ്വത്തുക്കളും കണ്ടുകെട്ടാന്‍ അധികാരമുണ്ടായിരിക്കും. നേരത്തെ സാമ്പത്തിക തട്ടിപ്പുകൾ നടത്തി രാജ്യം വിട്ട കറ്റവാളികൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനും ബില്‍ അധികാരം നൽകുന്നുവെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.

ഓഡിറ്റിംഗിൽ തട്ടിപ്പ് നടക്കില്ല
ബാങ്കുകളിലെ ഓഡിറ്റിംഗ് സുതാര്യമാക്കുന്നതിന് വേണ്ടി നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റിയ്ക്കും കേന്ദ്രസർക്കാര്‍ രൂപം നൽകും. ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടേയും ഓഡിറ്റർമാരുടെയും മേൽനോട്ടവും നിയന്ത്രണവും നിര്‍വഹിക്കുന്നതിന് 15 അംഗങ്ങളും ഉണ്ടാകും.












Click it and Unblock the Notifications