മെയ് 3 വരെ സ്കൂളുകള്‍ തുറക്കില്ല; മദ്യവും സിഗരറ്റും ഇല്ല, തൊഴിലുറപ്പ് തുടങ്ങാം- നിര്‍ദേശം ഇങ്ങനെ
ദില്ലി: ഏപ്രില്‍ 15 മുതല്‍ മെയ് 3 വരേയുള്ള രണ്ടാം ഘട്ട ലോക്ക് ഡൗണിന്‍റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് അമിത ഉളവ് നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ് ഭരണ പ്രദേശങ്ങള്‍ക്കും ഇത് സംബന്ധിച്ച് അഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല ഇന്നലെ കത്തയക്കുകയും ചെയ്തു.
Recommended Video
സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ഇളവ് പ്രഖ്യാപിക്കരുതെന്നാണ് കേന്ദ്ര വ്യക്തമാക്കുന്നത്. 2005ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം നിർദേശിച്ചിരിക്കുന്ന മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാരുകൾ പാലിക്കണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. മെയ് 3 വരെ പൊതുഗതാഗത സംവിധാനങ്ങളും പൊതുഇടങ്ങളും പ്രവര്‍ത്തിക്കുന്നത് കേന്ദ്രം പൂര്‍ണ്ണമായി വിലക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

ഗതാഗതം
പൊതുഗതാഗത സംവിധാനം വിലക്കിയെങ്കിലും ചരക്ക് ഗതാഗതത്തിന് അനുമതിയുണ്ട്. അന്തർസംസ്ഥാന, ജില്ലാ മെട്രോ, ബസ് സർവീസുകള്‍ക്കുള്ള വിലക്ക് തുടരും. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് പിഴശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുത്
സർക്കാർ ഓഫിസുകൾ അടഞ്ഞു തന്നെ കിടക്കും. എന്നാല്‍ സെപ്യൂട്ടി സെക്രട്ടറിമാർ മുതൽ ഉള്ളവർ എല്ലാ ദിവസവും ഓഫീസിൽ എത്തണം. ഒന്നാം ഘട്ട ലോക്ക് ഡൗണില്‍ എന്നപോലെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കരുതെന്നും വ്യവസായ ശാലകൾ അടച്ചിടണമെന്നും മാർഗനിർദേശത്തില്‍ പറയുന്നു.

വിമാനവും ട്രെയിനും ഇല്ല
വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം തന്നെ കോച്ചിങ് സെന്‍ററുകളും മെയ് 3 വരെ അടഞ്ഞ് തന്നെ കിടക്കും. അംഗന്‍വാടികള്‍ തുറക്കാന്‍ പാടില്ല. എന്നാല്‍ കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ ഭക്ഷണം എത്തിച്ചു നല്‍കണം. വ്യോമ റെയിൽ വാഹന ഗതാഗതം മെയ് മൂന്നുവരെ പുനരാരംഭിക്കില്ല. മദ്യം, സിഗരറ്റ് വില്‍പ്പനയ്ക്കും നിരോധനം തുടരും.

ബാര്‍ ഇല്ല
ബാറുകളും മാളുകളും തിയറ്ററുകളും തുറക്കരുത് മരണം, വിവാഹ ചടങ്ങ് എന്നിവയ്ക്ക് നിയന്ത്രണം. ശവ സംസ്കാര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ ഒത്തു ചേരരുത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്നും നിർദേശമുണ്ട്. അതേസമയം, തൊഴിലുറപ്പ്, റോഡ് നിർമാണം, കെട്ടിട നിർമാണം തുടങ്ങി പല മേഖലകളിലും ഇളവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 20 മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുക.

ഇളവുകള്‍
ഏപ്രില്‍ 20 ന് ശേഷം മെഡിക്കല്‍ ലാബുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. കാര്‍ഷിക പ്രവര്‍ത്തികള്‍ക്ക് തടസ്സമുണ്ടാവില്ല. കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ചന്തകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. കൊയ്ത്ത്, മെതിയന്ത്രങ്ങളുടെ അന്തര്‍സംസ്ഥാന യാത്ര അനുവദിക്കും. ആംബുലന്‍സുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

കൃഷിക്ക് ആനുകൂല്യം
കോഴി, മത്സ്യ, ക്ഷീര കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും യാത്രാനുമതി നല്‍കാം. തേയില, റബര്‍, കാപ്പിത്തോട്ടങ്ങള്‍, കശുവണ്ടി സംസ്കരണ കേന്ദ്രങ്ങള്‍ തുറക്കാം. എന്നാല്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളു. ഗോശാലകള്‍ക്കും മറ്റ് മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുതിയിട്ടുണ്ട്.

തൊഴിലുറപ്പ് പദ്ധതി നടത്താം
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്താം. എന്നാല്‍ തൊഴിലാളികള്‍ സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഐടി സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളു. കേന്ദ്ര സർക്കാർ ഓഫിസുകളിൽ 33% ജീവനക്കാരെ അനുവദിക്കും.

സ്വകാര്യ വാഹനങ്ങള്‍
ഇലക്ട്രിക്, പ്ലംബിങ്, മരപ്പണികൾ അനുവദിക്കും. കാർഷിക യന്ത്രങ്ങളും, സ്പെയർ പാർട്സുകളും വിൽക്കാം. ഗ്രാമീണ റോഡ്, ജലസേന, കെട്ടിട നിര്‍മ്മാണങ്ങള്‍ അനുവദിക്കാം. അത്യാവശ്യ സാഹചര്യങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. സമുദ്ര മത്സ്യബന്ധനം, ഉൾനാടൻ മത്സ്യ ബന്ധനം എന്നിവയും നടത്താം.

ബാങ്കുകളും എടിഎമ്മുകളും
ബാങ്കുകൾ, എടിഎമ്മുകൾ, ആർബിഐ, ആർബിഐയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങൾ എന്നിവക്കും തുറന്ന് പ്രവര്‍ത്തിക്കാം. മുനിസിപ്പാലിറ്റി, കോർപറേഷൻപരിധിക്ക് പുറത്ത് ഗ്രാമപ്രദേശങ്ങളിലുള്ള വ്യവസായ ശാലകൾക്ക് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ട്. വളം, വിത്ത്, കീടനാശിന കടകളും തുറന്ന് പ്രവര്‍ത്തിക്കും.












Click it and Unblock the Notifications