ഗവർണർ ക്ഷണിക്കേണ്ടത് ബിജെപിയെ... ബിജെപി നേതാവ് യെദ്യൂരപ്പ വൈകിട്ട് ഗവർണറെ കാണും!
ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പ് ഫലം അന്ത്യത്തിലേക്ക് കടന്നിരിക്കുകയാണ്. മുന്നിട്ട് നിൽക്കുന്നത് ബിജെപി തന്നെയാണ്. കര്‍ണാടകത്തില്‍ വലിയ ഒറ്റക്കക്ഷിയായി മാറാനുള്ള ശ്രമത്തിലാണ് ബിജെപി. അതേസമയം വന്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങിയ ബിജെപിക്ക് പണി കൊടുത്ത് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനും കോൺഗ്രസ് ഒരുങ്ങുന്നുണ്ട്. ജെഡിഎസിന് ബിജെപിയും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇപ്പോഴത്തെ സാധ്യത പ്രകാരം ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിക്കേണ്ടത് ഒറ്റകക്ഷിയായ ബിജെപിയെ തന്നെയാണ്. ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് സാധ്യതയുള്ളൂ. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. പിന്‍വാതിലിലൂടെ അധികാരത്തിലേറുന്നത് അധാര്‍മ്മികമാണെന്നു പറഞ്ഞ യെദ്യൂരപ്പ കോൺഗ്രസ് രാഷ്ട്രീയ കളി കളിക്കുകയാണെന്ന് വിമർശിച്ചു.
ബിജെപി ജെഡിഎസിനും പിന്തുണ വാഗ്ദാനം ചെയ്ത സ്ഥിതിക്ക് കോൺഗ്രസിന് ഇത് വലിയ അടി തന്നെയായിരിക്കും. ജെഡിഎസിന്റെ തീരുമാനമായിരിക്കും ഇനി ഭരണകക്ഷിയെ തീരുമാനിക്കുന്നത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏത് സാധ്യതയും ആരായുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഗുലാം നബി ആസാദിനെയും കോണ്‍ഗ്രസ് കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുകയാണ്. ബിജെപിയുടെ പിന്തുണ ജെഡിഎസ് സ്വീകരിക്കുകയാണെങ്കിൽ കർണാടകയിൽ ബിജെപി അധികാരത്തിലേറും. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് യെദ്യൂരപ്പ വൈകിട്ട് ഗവർണറെ കാണുന്നുണ്ട്.
Recommended Video
കര്‍ണാടകയില്‍ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകുയാണ്. സര്‍ക്കാരുണ്ടാക്കാന്‍ ആരെ ആദ്യം ക്ഷണിക്കുമെന്നറിയാനായി രാജ്യം ഉറ്റുനോക്കുകയാണ്. മോദിയുടെ അടുപ്പക്കാരന്‍ കൂടിയായ വജുഭായ് വാലയില്‍ നിന്നുണ്ടാകുന്ന തീരുമാനം എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.