പെട്രോൾ കയറ്റുമതിക്ക് കേന്ദ്രത്തിന്റെ 'ഷോക്ക്'; നികുതി കുത്തനെ കൂട്ടി
ആഗോള വിപണിയിലെ അസ്ഥിരതകൾക്കിടയിൽ രാജ്യത്തെ ഇന്ധന നികുതി വ്യവസ്ഥയിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി കേന്ദ്ര ധനമന്ത്രാലയം. പെട്രോൾ കയറ്റുമതിക്ക് ലിറ്ററിന് 3 രൂപ വീതം പ്രത്യേക അഡീഷണൽ എക്സൈസ് ഡ്യൂട്ടി അഥവാ വിൻഡ്ഫോൾ ഗെയിൻസ് ടാക്സ് കേന്ദ്ര സർക്കാർ പുതുതായി ഏർപ്പെടുത്തി. അതേസമയം, ഡീസൽ, ഏവിയേഷൻ ടർബൈൻ ഫ്യുവൽ (വിമാന ഇന്ധനം) എന്നിവയുടെ കയറ്റുമതി നികുതിയിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
ധനമന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപന പ്രകാരം ഡീസൽ കയറ്റുമതിയുടെ നികുതി ലിറ്ററിന് 16.5 രൂപയായും, വിമാന ഇന്ധനത്തിന്റെ (ATF) കയറ്റുമതി നികുതി ലിറ്ററിന് 16 രൂപയായും കുറച്ചിട്ടുണ്ട്. മുൻപ് ഡീസൽ കയറ്റുമതിക്ക് ലിറ്ററിന് 23 രൂപയും എടിഎഫിന് 33 രൂപയുമായിരുന്നു നികുതി ഈടാക്കിയിരുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ പുതിയ നീക്കം ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര വിപണിയിലെ അമിത ലാഭമെടുപ്പ് നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.
ആഭ്യന്തര വിപണിയെ ബാധിക്കില്ല
രാജ്യത്തെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ആശ്വാസമായി, ആഭ്യന്തര വിപണിയിൽ വിൽക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും നിലവിലുള്ള എക്സൈസ് ഡ്യൂട്ടി നിരക്കുകളിൽ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കയറ്റുമതി ചെയ്യുന്ന ഇന്ധനങ്ങൾക്ക് മാത്രമാണ് ഈ നികുതി ബാധകമാകുക. കൂടാതെ, കയറ്റുമതി ചെയ്യുന്ന പെട്രോളിനും ഡീസലിനും മേലുള്ള റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ്സ് (RIC) പൂജ്യമായി തുടരുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

മാറ്റങ്ങൾക്ക് പിന്നിലെ കാരണം
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ ഉയർന്ന പശ്ചാത്തലത്തിലാണ് വിൻഡ്ഫോൾ ടാക്സ് പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചത്. ആഗോളതലത്തിൽ വില ഉയർന്നതോടെ ആഭ്യന്തര എണ്ണക്കമ്പനികൾ ഇന്ധനം രാജ്യത്തിന് പുറത്തേക്ക് കയറ്റി അയച്ച് അമിത ലാഭം കൊെയ്യാൻ സാധ്യതയുണ്ടായിരുന്നു. ഇത് തടയാനും രാജ്യത്തിനകത്ത് ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് കയറ്റുമതിക്ക് നിയന്ത്രണ സ്വഭാവമുള്ള നികുതി ചുമത്തുന്നത്.
ഇന്ത്യൻ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (OMCs) ആഗോള വിപണിയിലെ വിലക്കയറ്റം മൂലമുള്ള വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഈ നികുതി പുനഃക്രമീകരണം നടന്നിരിക്കുന്നത്. ഈ വർഷം മാർച്ചിൽ ആഭ്യന്തര ഇന്ധന വിലക്കയറ്റത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി യഥാക്രമം 3 രൂപയായും പൂജ്യമായും കുറച്ചിരുന്നു. പുതിയ വിജ്ഞാപനം ആഗോള വിപണിയിലെ എണ്ണവില വ്യതിയാനങ്ങൾക്ക് അനുസൃതമായി രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ നിലനിർത്താൻ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.












Click it and Unblock the Notifications