ദീർഘകാലാടിസ്ഥാനത്തിൽ എല്ലാ ആദായനികുതി ഇളവുകളും ഒഴിവാക്കുമെന്ന് ധനകാര്യമന്ത്രി
ദില്ലി: ഇളവുകളും കിഴിവുകളും ഉപേക്ഷിക്കണമെന്ന വ്യവസ്ഥയിൽ വ്യക്തിഗത ആദായനികുതി നിരക്ക് വെട്ടിക്കുറച്ചതിന് പിന്നാലെ പുതിയ നീക്കവുമായി കേന്ദ്രധനകാര്യ മന്ത്രാലയം. ആദായ നികുതിയിലുള്ള എല്ലാത്തരം ഇളവുകളും ദീർഘകാലാടിസ്ഥാനത്തിൽ നീക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുള്ളത്. ലോക്സഭയിൽ രണ്ടാമത്തെ ബജറ്റ് അവതരിപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോർപ്പറേറ്റ് നികുതിക്ക് ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ സെപ്തംബറിലാണ് കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചത്.
മാന്ദ്യത്തിന് മരുന്ന് ബജറ്റില്‍ ഇല്ല; മുതലാളിമാര്‍ക്ക് ഇന്ത്യയെ വില്‍ക്കുന്നുവെന്നും തോമസ് ഐസക്
എന്നാൽ ഇളവുകൾ വേണ്ടവർക്ക് പഴയ ആദായനികുതി നിരക്ക് തന്നെയായിരിക്കും ബാധകമായിരിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ അല്ലാത്തവർക്ക് കുറഞ്ഞ വ്യക്തിഗത ആദായനികുതി നിരക്ക് പിന്തുടരാമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. ആദായനികുതി ഘടന ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യക്തിഗത ആദായനുകുതി നിരക്ക് കുറച്ചിട്ടുള്ളത്. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ, പെൻഷൻ, റിട്ടയർമെന്റ് ലീവ് എൻകാഷ്മെന്റ്, വിആർഎസിന്റെ അഞ്ച് ലക്ഷം രൂപ വരെയുള്ള തുക, ഇപിഎഫ്ഒ എംപ്ലോയർ സംഭാവന എന്നിവയാണ് ഇളവുകളിൽ ഉൾപ്പെടുന്നതെന്ന് റെവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ വ്യക്തമാക്കി.
പൊതുമേഖലാ ബാങ്കുുകൾക്ക് ആവശ്യമുള്ളത്രയും അധിക മൂലധനം നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ എത്ര രുപയാണ് മൂലധനയിനത്തിൽ വകയിരുത്തിയിട്ടുള്ളതെന്ന് ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചിരുന്നില്ല. അടുത്ത സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ധനക്കമ്മി ജിഡിപിയുടെ 3.5 ശതമാനമായി കുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ധനകാര്യമന്ത്രി കൂട്ടിച്ചേർത്തു. നിലവിലെ ധനക്കമ്മി 3.8 ശതമാനമാണ്.
അടുത്ത കുറച്ച് മാസങ്ങൾക്കിടയിൽ വമ്പിച്ച ഓഹരി വിൽപ്പന നടക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ 2.10 ലക്ഷം കോടി ഡോളർ എന്ന ലക്ഷ്യത്തിലെത്തുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഡിസിൻവെസ്റ്റ്മെന്റ് സെക്രട്ടറി ടികെ പാണ്ഡെ കൂട്ടിച്ചേർത്തു. ക്യാബിനറ്റ് നേരത്തെ ബിപിസിഎല്ലിന്റെ സർക്കാർ ഓഹരികൾ വിറ്റഴിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു.