മാരക രോഗങ്ങളുടെ ചികിത്സാചെലവ് കുറവും; മരുന്നുകളുടെ ലാഭപരിധി പുനർനിർണയിക്കാൻ നീക്കം
ദില്ലി: ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ ലാഭപരിധി പുനർനിർണയിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം. കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിൽപ്പന വിലയിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടികൾ തുടങ്ങിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഭാരിച്ച ചികിത്സാച്ചെലവിന് തുടർന്ന് ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതയാണ് കേന്ദ്ര സർക്കാർ നടപടി.
നടപടി പ്രബല്യത്തിൽ വരുന്നതോടെ ആഗോള ഭീമന്മാരായ ഫാർമസ്യൂട്ടിക്കൽസ് കമ്പനികൾക്ക് വലിയ തിരിച്ചടിയാകും. 21 അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നുകളുടെയും കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന 39 മരുന്നുകളുടെയും ലാഭപരിധി കുറയ്ക്കാനാണ് കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്. ഏതൊക്കെ മരുന്നുകൾക്ക് ലാഭപരിധി നിശ്ചയിക്കാനാകും എന്ന കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഫാർമസ്യൂട്ടിക്കൽ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിൽപ്പനയുടെ ആദ്യഘട്ടത്തിൽ തന്നെ ലാഭവിഹിതവും ഉൾപ്പെടുത്തി മരുന്നുകളുടെ എംആർപി നിർണയിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. മാരകമായ അസുഖങ്ങളുടെ മരുന്നുകൾക്ക് ചിലവാകുന്ന ഭാരിച്ച തുകയോർത്ത് പലരും ചികിത്സ തേടാത്ത അവസ്ഥ വരെ നിലവിലുണ്ട്. ആരോഗ്യ മന്ത്രാലയത്തിൻരെ നീക്കം വിജയകരമായി നടപ്പിലാക്കാവനായാൽ കാൻസർ അടക്കമുള്ള ഗുരുതര രോഗങ്ങളുടെ ചികിത്സാ ചെലവ് ഗണ്യമായി കുറയും. എന്നാൽ ഇത്തരം രോഗങ്ങൾക്ക് പുതിയതായി കണ്ടെത്തുന്ന മരുന്നുകളെ അഞ്ച് വർഷത്തേയ്ക്ക് വില നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കും.