ആഭ്യന്തര മന്ത്രി അമിത് ഷാ പണി തുടങ്ങി! ആദ്യത്തെ ചുവട് കശ്മീരിലേക്ക്! നിർണായക മണ്ഡല പുനർ നിർണയം!
ദില്ലി: പാര്‍ട്ടിയുടെ തലപ്പത്ത് നിന്നും നരേന്ദ്ര മോദി സര്‍ക്കാരിലെ രണ്ടാമനായിട്ടുളള അമിത് ഷായുടെ വരവ് ഒന്നും കാണാതെയല്ല. ഏറ്റവും സുപ്രധാനമായ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന അമിത് ഷാ ചടുലമായി തന്റെ പണികള്‍ ആരംഭിച്ചും കഴിഞ്ഞു. ഷാ മുന്നില്‍ കാണുന്ന നിര്‍ണായകമായ പദ്ധതികളില്‍ ഒന്ന് ജമ്മു കശ്മീരിലാണ്.
ജമ്മു കശ്മീരില്‍ മണ്ഡല പുനര്‍നിര്‍ണയം എന്ന ബിജെപിയുടെ ഏറെക്കാലമായുളള ആവശ്യം ഇക്കുറി നടപ്പാക്കി എടുക്കാനുളള നീക്കത്തിലാണ് അമിത് ഷാ എന്നാണ് റിപ്പോര്‍ട്ടുകള്‍. മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് അമിത് ഷാ തിരക്കിട്ട ചര്‍ച്ചകളിലാണ് എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് പ്രധാന മേഖലകൾ
ജമ്മു കശ്മീരിനെ നിലവില്‍ മൂന്ന് മേഖലകളായിട്ടാണ് വേര്‍തിരിച്ചിരിക്കുന്നത്. ജമ്മുവും കശ്മീരും ലഡാക്കും. 87 അംഗ ജമ്മു കശ്മീര്‍ നിയമസഭയിലെ 46 സീറ്റുകളും കശ്മീര്‍ മേഖലയില്‍ ആണ്. ഇത് മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. 37 സീറ്റുകളാണ് ജമ്മു മേഖലയിലുളളത്. നാല് സീറ്റുകള്‍ ലഡാക് മേഖലയിലും.
നിർണായക പുനർ നിർണയം
ഏറെക്കാലമായി കശ്മീരിലെ ബിജെപി ഉന്നയിക്കുന്ന വിഷയമാണ് നിയമസഭാ മണ്ഡല പുനര്‍ നിര്‍ണയം. ജമ്മു മേഖലയ്ക്ക് കൂടുതല്‍ മണ്ഡലങ്ങള്‍ നല്‍കുന്ന വിധത്തില്‍ പുനര്‍ നിര്‍ണയം നടത്തുക എന്നതാണ് ആവശ്യം. ജമ്മു കശ്മീരില്‍ പതിവായി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത് കശ്മീരില്‍ നിന്നുളള മുസ്ലീം നേതാക്കളാണ്.
ജമ്മുവിന് പ്രധാന്യം
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് മാത്രമാണ് ജമ്മു മേഖലയില്‍ നിന്നും മുഖ്യമന്ത്രിയായിട്ടുളള ഏക വ്യക്തി. മണ്ഡല പുനര്‍ നിര്‍ണ്ണയം നടന്നാല്‍ ജമ്മു മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നും മുസ്ലീം അല്ലാത്ത ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്നും ബിജെപി കണക്ക് കൂട്ടുകയാണ്. .
ബിജെപിക്ക് വേരുറപ്പിക്കാൻ
ഇത് സംസ്ഥാനത്ത് വേരുറപ്പിക്കാനുളള തങ്ങളുടെ നീക്കങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്നും ബിജെപി കരുതുന്നു. കശ്മീരിന് മേലെ ബിജെപിക്ക് നേരത്തെ തന്നെ കണ്ണുളളതാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ഉം കശ്മീരികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എയും എടുത്ത് കളയുക എന്നത് ബിജെപി നേരത്തെ ലക്ഷ്യം വെയ്ക്കുന്നതാണ്.
നിർണായക യോഗങ്ങൾ
ബിജെപി ഇക്കുറി പ്രകടന പത്രികയില്‍ അടക്കം ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു. അതിനൊപ്പമാണ് മണ്ഡല പുനര്‍നിര്‍ണയത്തിലേക്ക് കടക്കാനുളള നീക്കം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജമ്മു കശ്മീര്‍ വിഷയത്തില്‍ അമിത് ഷാ ഉന്നത തല യോഗങ്ങള്‍ ചേരുകയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തി പുനര്‍നിര്‍ണയത്തിന് കമ്മീഷനെ നിയോഗിക്കാനാണ് ഷായുടെ നീക്കം എന്നും വിവരമുണ്ട്.
2026 വരെ നടക്കില്ല
നിലവില്‍ രാഷ്ട്രപതി ഭരണത്തിന്റെ കീഴിലാണ് കശ്മീരുളളത്. കശ്മീരിലെ അതിര്‍ത്തി പുനര്‍ നിര്‍ണയം 2026 വരെ മരവിപ്പിച്ചിരിക്കുകയാണ്. 2002ല്‍ ഫാറൂഖ് അബ്ദുളള സര്‍ക്കാരാണ് അതിര്‍ത്തി പുനര്‍നിര്‍ണയം മരവിപ്പിച്ച് ഉത്തരവിറക്കിയത്. ഇതിന് വേണ്ടി ജമ്മു കശ്മീര്‍ ഭരണ ഘടനയിലും മാറ്റം വരുത്തി.
അമിത് ഷായുടെ നീക്കങ്ങൾ
മണ്ഡല പുനര്‍നിര്‍ണയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി അടച്ചിട്ട മുറിയില്‍ അമിത് ഷാ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തുകയുണ്ടായി. കൂടാതെ ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ഇന്റലിജന്‍സ് ബ്യൂറോ രാജീവ് ജെയ്ന്‍ എന്നിവരുമായും അമിത് ഷാ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തുന്നു.
എതിർത്ത് പ്രതിപക്ഷം
മണ്ഡല പുനര്‍ നിര്‍ണയം നടപ്പാക്കുന്നതിനുളള നീക്കങ്ങള്‍ക്കെതിരെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളള അടക്കമുളളവര്‍ പ്രതിഷേധമുയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്. 2026 വരെ മണ്ഡല പുനര്‍നിര്‍ണയം മരവിപ്പിച്ച ഉഉത്തരവ് നിലനില്‍ക്കേ കേന്ദ്ര സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാട്. ജനങ്ങളെ വിഭജിക്കാനാണ് നീക്കമെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു.
മഹാരാഷ്ട്രയിൽ കോൺഗ്രസിന് വൻ തകർച്ച കൺമുന്നിൽ, കാരണം രാഹുൽ ഗാന്ധിയുടെ ആ വാക്ക്!