ഡ്രോണുകൾ പറത്തി ഇന്ത്യയുടെ ഡിജിറ്റൽ മാപ്പ് തയ്യാറാക്കുന്നു; 1000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം
ദില്ലി: ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയെ ഡിജിറ്റലായി മാപ്പ് ചെയ്യാന്‍ 1,000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ഒരു ഡിജിറ്റല്‍ മാപ്പ് രൂപീകരിക്കുന്നത് വഴി സര്‍ക്കാരിന് മികച്ച തീരുമാനങ്ങളെടുക്കാൻ സഹായകരമാകുമെന്ന് തോന്നിയതിനാലാണ് ഇത്തരമൊരു പദ്ധതിയെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം സെക്രട്ടറി പ്രൊഫ. അശുതോഷ് ശര്‍മ പറഞ്ഞു.
ഭാഷാ വൈവിധ്യം രാജ്യത്തിന്റെ ദൗർബല്യമല്ല; 23 പതാകകളുള്ള ട്വീറ്റുമായി രാഹുല്‍ ഗാന്ധി
ഭൂമിയുടെ വിശദാംശങ്ങള്‍, സാമൂഹിക-സാമ്പത്തിക ഡാറ്റ, റോഡ് ശൃംഖല തുടങ്ങി എല്ലാത്തരം രേഖകളും മാപ്പില്‍ ഉണ്ടാകും. സര്‍വേ ഓഫ് ഇന്ത്യയാണ് ഇതിനായി പഞ്ചവത്സര പദ്ധതി തയ്യാറാക്കിയത്. മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന എന്നിവിടങ്ങളില്‍ ഇതിനോടകം തന്നെ പദ്ധതി ആരംഭിച്ചു. മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ താല്‍പര്യം കാണിക്കുകയും സാമ്പത്തിക സഹായം നല്‍കുകയും വേണമെന്നും ശര്‍മ്മ പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഔട്ട്സോഴ്സ് ചെയ്ത ഡ്രോണുകളാണ് ഇന്ത്യയുടെ നീളവും വീതിയും മാപ്പ് ചെയ്യാന്‍ കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും ഉയര്‍ന്ന റെസല്യൂഷനുള്ള 3-ഡി മാപ്പ് വരുന്നതിനുമുമ്പ് വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി ഒരു അടിസ്ഥാന സര്‍വേ നടത്താന്‍ വകുപ്പ് പദ്ധതിയിടുന്നുണ്ട്. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഉയര്‍ന്ന കൃത്യതയുള്ള ഈ മാപ്പ് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ നഗരപ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
നോട്ട് നിരോധനവും ജിഎസ്ടിയുമൊന്നുമല്ല, സാമ്പത്തിക തകർച്ചയ്ക്ക് പുതിയ കാരണം കണ്ടെത്തി ഹരീഷ് സാൽവെ
അതേസമയം ഐഐഎസ്സിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലീൻ കോൾ റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെന്റർ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ് വര്‍ധന്‍ ഉദ്ഘാടനം ചെയ്തു. ഈ രംഗത്തെ ഗവേഷണ മുന്നേറ്റം രാജ്യത്ത് ഒരു വലിയ മാറ്റം കൊണ്ടു വരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ പ്രവര്‍ത്തനച്ചെലവും ഉയര്‍ന്ന കാര്യക്ഷമത ശേഷിയും കണക്കിലെടുത്ത് രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഇതുവഴി നിറവേറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.