ഇന്ത്യയിൽ കൊറോണ വൈറസ് ബാധയില്ലെന്ന് ആരോഗ്യ മന്ത്രാലയം: മുൻകരുതൽ സ്വീകരിച്ചെന്ന്!! ചൈനയിൽ മരണം 17..
ദില്ലി: ആഗോളതലത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതോടെ മുൻകരുതൽ ശക്തമാക്കി ഇന്ത്യ. ഇന്ത്യയിൽ 43 വിമാനങ്ങളിൽ നിന്നായി 9,516 യാത്രക്കാരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഇതുവരെ ഒരാൾക്ക് പോലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ദില്ലി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
പരിശോധനകൾ നടത്തിയെങ്കിലും ഇതുവരെ ഒരു കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി പ്രീതി സുദൻ വ്യക്തമാക്കി. ചൈനയിൽ വ്യാപകമായി കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈനയിലെ ഇന്ത്യൻ എംബസി ആരോഗ്യമന്ത്രാലയത്തെ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ത്യയിലും പരിശോധന ശക്തമാക്കിയത്. ചൈനയിൽ കൊറോണ വൈറസ് മൂലം 17 പേരാണ് ഇതിനകം മരണമടഞ്ഞിട്ടുള്ളത്.
Recommended Video

ചൈനയിലെ വുഹാനിൽ 470 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. തായ് ലൻഡിൽ നാല് പേർക്കും ദക്ഷിണ കൊറിയ, ജപ്പാൻ, തായ് വാൻ, യുഎസ് എന്നീ രാജ്യങ്ങളിൽ ഓരോരുത്തർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ചൈനയിലെ വുഹാൻ സന്ദർശിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബുധനാഴ്ച മാത്രം ഒമ്പതുപേരാണ് ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞത്. ചൈനയിലെ 14 പ്രവിശ്യകളിലാണ് രോഗം വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് ആരോഗ്യ സെക്രട്ടറിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ആളുകൾ സംഘടിക്കുന്നത് ഒഴിവാക്കാനാണ് വുഹാനിലെ അധികൃതർ ജനങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശം. പൊതു പരിപാടികൾ ഒഴിവാക്കാനും കർശന നിർദേശമുണ്ട്. പുതിയ തരത്തിലുള്ള കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതോടെ വിദേശ ടൂറിസത്തിന് കൂച്ചുവിലങ്ങാനുള്ള നീക്കമാണ് ഉത്തരകൊറിയ നടത്തുന്നത്. സിംഗപ്പൂരിലും ചൈനയിൽ നിന്നെത്തുന്ന വിമാനങ്ങളിലെ യാത്രക്കാരിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സെർബിയയും വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ തെർമൽ ക്യാമറ ഉപയോഗിച്ച് യാത്രക്കാരെ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.












Click it and Unblock the Notifications