കോർപ്പറേറ്റുകളെ രക്ഷിക്കാൻ കേന്ദ്രം; കിട്ടാകടത്തിൽ നിന്ന് ബാങ്കുകളെ രക്ഷിക്കാൻ 2,10,000 കോടി!
ദില്ലി: കിട്ടാക്കടം കുമിഞ്ഞു കൂടിയതോടെ പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ബാങ്കുകൾക്ക് 210,000 കോടി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ ഈ ബാങ്കുകളുടെ മൂലധനത്തിലേക്ക് കോടികൾ ഒഴുക്കി അവയെ രക്ഷിച്ചെടുക്കാനുള്ള നിർദേശമുണ്ടായിരുന്നു. എന്നാൽ ഇത് നൽകുന്നതിനുള്ള പാക്കേജ് ബുധനാഴ്ച കേന്ദ്ര ഫിനാൻഷ്യൽ സർവീസ് സെക്രട്ടറി രാജീവ്കുമാർ ദില്ലിയിൽ പ്രഖ്യാപിച്ചു.
പൊതുമേഖലാ ബാങ്കുകളിൽ മാത്രം ആറ് ലക്ഷം കോടിയുടെ കിട്ടാക്കടം ഉണ്ടെന്നാണ് കണക്ക്. മൊത്തം ബാങ്കിങ് മേഖലയിലെ കിട്ടാക്കടം 12 ലക്ഷം കോടിയോളം വരുമെന്നും റിപ്പോർട്ടുകളുണ്ട്. ബാങ്കുകളുടെ കിട്ടാക്കടത്തെ ഏറെ ആശങ്കയോടെയാണ് റിസർവ് ബാങ്ക് കാണുന്നത്. ഒരു പരിധി വരെ ബാങ്കുകളുടെ മൂലധനടിത്തറ പാടെ തകരുന്ന അവസ്ഥയിലാണ്. ചില ബാങ്കുകൾ പൊളിയുമോ എന്ന ശക്തമായ ആശങ്കയും നിലനിന്നിരുന്നു. ഈ സാഹചര്യത്തിൽ അടിയന്തിര രക്ഷാദൗത്യവുമായി ധനമന്ത്രാലയം രംഗത്തെത്തുകയായിരുന്നു.
കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം
കിട്ടാക്കടം കുതിച്ചുയർന്നതോടെ വൻ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന പൊതുമേഖലാ ബാങ്കുകൾക്ക് രക്ഷാപദ്ധതിയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. കഴിഞ്ഞ ബജറ്റിൽ ഈ ബാങ്കുകളുടെ മൂലധനത്തിലേക്ക് കോടികൾ ഒഴുക്കി അവയെ രക്ഷിച്ചെടുക്കാനുള്ള നിർദേശമുണ്ടായിരുന്നു. ഇത് നൽകുന്നതിനുശള്ള പാക്കേജ് ബുധനാഴ്ച കേന്ദ്ര ഫിനാൻഷ്യൽ സർവീസ് സെക്രട്ടറി രാജീവ്കുമാർ ഡൽഹിയിൽ പ്രഖ്യാപിച്ചു. മൊത്തം 210,000 കോടി രൂപ ബാങ്കുകൾക്ക് ക്യാപിറ്റൽ ആയി നൽകാനുള്ള പദ്ധതിക്കാണ് അന്തിമരൂപമായത്.
ലോട്ടറി അടിച്ചത് ബാങ്ക് ഓഫ് ഇന്ത്യക്ക്
2017 -18, 2018 -19 എന്നീ സാമ്പത്തിക വർഷങ്ങളിലായി ഘട്ടം ഘട്ടമായാണ് ഈ തുക ബാങ്കുകൾക്ക് കൈമാറുക. ബമ്പർ ലോട്ടറി അടിച്ചിരിക്കുന്നത് പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യക്കാണ് . 9232 കോടി രൂപയാണ് ഈ ബാങ്കിന് കിട്ടുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 8800 കോടി രൂപയും ലഭ്യമാക്കും.
ബാങ്കുകളിൽ കോടികൾ ഒഴുകും
യൂക്കോ ബാങ്കിന് 6507 കോടിയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യക്ക് 5158 കോടിയും ഇന്ത്യൻ ഓവർസീസ് ബാങ്കിന് 4694 കോടിയും നൽകാനാണ് പദ്ധതി. 3571 കോടി ഓറിയന്റൽ ബാങ്കിനും 3045 കോടി രൂപ ദേന ബാങ്കിനും ലഭിക്കും. മറ്റു ബാങ്കുകളിലേക്കും കോടികൾ ഒഴുക്കും.
ടെക്‌നിക്കൽ റൈറ്റ് ഓഫ്
ബാങ്കിങ് രംഗത്തെ അന്താരാഷ്ട്ര അകൗണ്ടിങ് മാനദണ്ഡമായ ബാസൽ നിബന്ധനകൾ പാലിക്കുന്നതിൽ ഏതാനും വര്ഷങ്ങളായി ഇന്ത്യയിലെ ബാങ്കുകൾ പിന്നോക്കം പോയിരുന്നു. അക്കൗണ്ടിംഗ് കൃത്രിമങ്ങളിലൂടെ ബാലൻസ് ഷീറ്റ് വെളുപ്പിച്ചു കാട്ടുകയായിരുന്നു പല ബാങ്കുകളും ചെയ്തിരുന്നത്. കിട്ടാക്കടം കണക്കുകളിൽ കാണിക്കാതെ ടെക്‌നിക്കൽ റൈറ്റ് ഓഫ് നടത്തുകയാണ് ചെയ്യുന്നത്.