മോദി ഭരണത്തില്‍ വന്‍ ജോലി നഷ്ടം; കേന്ദ്രം റിപ്പോര്‍ട്ട് പൂഴ്ത്തി, കമ്മീഷന് അംഗങ്ങള്‍ രാജിവെച്ചു
Recommended Video
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് വന്‍തോതില്‍ ജോലികള്‍ നഷ്ടമായെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിയെന്ന് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ പ്രമുഖരായ രണ്ട് അംഗങ്ങള്‍ രാജിവെച്ചു. തങ്ങളുടെ ജോലികള്‍ മറ്റുള്ള ശക്തികള്‍ നിയന്ത്രിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ജോലിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും രാജിവെച്ച ആക്ടിങ് ചെയര്‍പേഴ്സണ്‍ പിസി മോഹനന്, കമ്മീഷന് അംഗം ജെവി മീനാക്ഷി എന്നിവര്‍ പറയുന്നു.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഇതായിരിക്കാം റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാന്‍ കാരണമെന്ന് കരുതുന്നു. കമ്മീഷന് അംഗങ്ങളുടെ രാജിയും വിവാദവും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ്....
ആദ്യ റിപ്പോര്‍ട്ട് തടഞ്ഞു
ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പ്രഥമ വാര്‍ഷിക റിപ്പോര്‍ട്ടാണ് പരസ്യമാക്കാതെ തടഞ്ഞുവെച്ചിരിക്കുന്നത്. 2017-18 വര്‍ഷത്തിലെ തൊഴിലും തൊഴിലില്ലായ്മയും വിശദമാക്കുന്ന റിപ്പോര്‍ട്ടാണിത്. മോദി സര്‍ക്കാരിന്റെ കാലത്തെ ആദ്യ തൊഴില്‍ റിപ്പോര്‍ട്ടാണിത്.
പ്രതിഛായ തകരും
നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് വന്‍തോതില്‍ ജോലി നഷ്ടമുണ്ടായെന്ന വിവരം റിപ്പോര്‍ട്ടിലുണ്ട്. ഇത് പുറത്തായാല്‍ സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍ക്കും. ഇതായിരിക്കാം റിപ്പോര്‍ട്ട് തടഞ്ഞുവെക്കാന്‍ കാരണമെന്ന് കരുതുന്നു.
എന്തിനാണ് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്
2006ല്‍ രൂപീകരിച്ച ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന് സ്വതന്ത്ര സമിതിയാണ്. രാജ്യത്തെ കണക്കെടുപ്പുകള്‍ കൃത്യമായി നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ് കമ്മീഷന് ചെയ്യുക. കമ്മീഷനില്‍ നാമര്‍ദേശം ചെയ്യപ്പെട്ടവരാണ് രാജിവെച്ചത്. ദില്ലി സ്കൂള്‍ ഓഫ് ഇകണോമിക്സില്‍ പ്രഫസറാണ് മീനാക്ഷി.
സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം
2017 ജൂണിലാണ് മീനാക്ഷിയും മോഹനനും കമ്മീഷനില്‍ നിയമിതരായത്. മൂന്ന് വര്‍ഷമാണ് കാലാവധി. 2020വരെ ഇവര്‍ക്ക് അവസരമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇരുവരും രാജിവെക്കുകയായിരുന്നു. തങ്ങളുടെ ജോലികള്‍ നിയന്ത്രിക്കപ്പെടുന്നുവെന്നാണ് ഇവരുടെ ആക്ഷേപം.
ഇനി രണ്ടുപേര്‍ മാത്രം
നീതി ആയോഗ്യ മേധാവി അമിതഭ് കാന്തും മറ്റൊരു അംഗവും മാത്രമാണ് കമ്മീഷനില്‍ ബാക്കിയിലുള്ളത്. സാമ്പിള്‍ സര്‍വ്വെയാണ് ജോലി സംബന്ധിച്ച കണക്കുകള്‍ സ്റ്റാറ്റിസ്റ്റിക്സ് കമ്മീഷന് കൈമാറിയത്. കമ്മീഷന് വിശദമായ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് അംഗീകരിച്ചു. ദിവസങ്ങള്‍ക്കകം പരസ്യപ്പെടുത്തേണ്ടതായിരുന്നു.
മോഹനന് പറയുന്നു
ഡിസംബര്‍ ആദ്യത്തിലാണ് കമ്മീഷന് സാമ്പിള്‍ സര്‍വ്വെയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചത്. ദിവസങ്ങള്‍ക്കകം തന്നെ പരസ്യപ്പെടുത്തേണ്ട റിപ്പോര്‍ട്ട് രണ്ടുമാസമായിട്ടും പരസ്യപ്പെടുത്തിയിട്ടില്ല. കുറച്ചുകാലമായി കമ്മീഷന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും മോഹനന് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ജോലി ചെയ്യാന്‍ സാധിക്കുന്നില്ല
തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് കമ്മീഷനെ തടയുകയാണ്. ജോലി കൃത്യമായി ചെയ്യാന്‍ സാധിക്കുന്നില്ലെന്നും മോഹനന് പറഞ്ഞു. തൊഴില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലുണ്ടാക്കും. ഇതായിരിക്കാം തടഞ്ഞുവെക്കാന്‍ കാരണമെന്ന് സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷനിലെ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിക്കുന്നു.
തൊഴില്‍ റിപ്പോര്‍ട്ട് എപ്പോള്‍
രാജ്യത്തെ തൊഴില്‍ സ്ഥിതി സംബന്ധിച്ച് അഞ്ചു വര്‍ഷത്തിലാണ് സാമ്പിള്‍ സര്‍വ്വെ ഓര്ഗനൈസേഷന് റിപ്പോര്‍ട്ട് തയ്യാറാക്കുക. ഒടുവില്‍ തയ്യാറാക്കിയത് 2011-12 കാലത്താണ്. ആ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയും ചെയ്തു. യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത്.
മോദി ഭരണത്തില്‍ സംഭവിച്ചത്
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് 2014ലാണ്. ഇതിന് ശേഷം ആദ്യ റിപ്പോര്‍ട്ടാണ് ഇക്കഴിഞ്ഞ വര്‍ഷാവസാനം സാമ്പിള്‍ സര്‍വ്വെ തയ്യാറാക്കിയത്. ഇവര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരിശോധനകള്‍ക്ക് ശേഷം കമ്മീഷന് ഡിസംബര്‍ ആദ്യത്തില്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു.
നോട്ട് നിരോധനശേഷം
പുതിയ ജോലി സര്‍വ്വെയില്‍ നോട്ട് നിരോധനത്തിന് മുമ്പുള്ളതും ശേഷമുള്ളതുമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. 2016 നവംബറിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ 1000, 500 രൂപാ നോട്ടുകള്‍ നിരോധിച്ചത്. ഇതോടെ സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലായി എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ദീര്ഘവീക്ഷണില്ലാത്ത നടപടിയാണ് പ്രതിസന്ധിക്ക് കാരണമായത്.
1.1 കോടി ജോലികള്‍ നഷ്ടം
സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) അടുത്തിടെ രാജ്യത്തെ തൊഴില്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. 7.4 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 15 മാസത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണിത്. 1.1 കോടി ജോലികള്‍ 2018ല്‍ നഷ്ടമായി. ഇതിന് കാരണം നോട്ട് നിരോധനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ നിഷേധിക്കുന്നു
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളുകയാണ് ചെയ്തത്. ജോലി നഷ്ടമുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. സംരഭകത്വ തൊഴിലുകള്‍ കൂടുതലായി സൃഷ്ടിക്കപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ വാദം. പുതിയ തരം ജോലികള്‍ പരിഗണിക്കാതെയാണ് സര്‍വ്വെകള്‍ നടത്തുന്നതെന്നാണ് ധനമന്ത്രി പീയുഷ് ഗോയല്‍ പറയുന്നത്.
സ്വര്‍ണം പവന് 200 രൂപ കൂടി; ഒരുമാസത്തിനിടെ വര്‍ധിച്ചത് 1200 രൂപ, മാന്ദ്യപ്പേടിയില്‍ ലോകം