സാമ്പത്തിക പ്രതിസന്ധി: ജിഎസ്ടി നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന്‍റെ നീക്കം
ദില്ലി: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ജിഎസ്ടി(ചരക്ക്-സേവന നികുതി) നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന്‍റെ നീക്കം. നിലവിലെ ജിഎസ്ടി നിരക്കുകളില്‍ ഇരട്ടിയോളമുള്ള വര്‍ധനവിനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കി രണ്ടര വര്‍ഷം പിന്നിടുമ്പോഴാണ് നികുതി ഘടനയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
നിലവിലെ ഏറ്റവം കുറഞ്ഞ നികുതി സ്ലാബ് അഞ്ച് ശതമാനത്തില്‍ നിന്ന് 10 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കും. ഇതോടെ അഞ്ച് ശതമാനം നികുതിയുള്ള ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 10 ശതമാനം നികുതി ഈടാക്കപ്പെടും. 12 ശതമാനം ജിഎസ്ടി സ്വീകരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള നികുതി 18 ശതമാനമായി ഉയര്‍ത്തണമെന്നുമാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതോടെ 5 ശതമാനം 12 ശതമാനം നികുതി സ്ലാബുകൾ ഇല്ലാതാകും.

ജിഎസ്ടി നിരക്കുകള്‍ കൂട്ടുന്നതോടെ ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം നേടാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ നികുതി ഈടാക്കാത്ത ഉത്പന്നങ്ങളേയും ജിഎസ്ടിക്ക് കീഴില്‍ കൊണ്ടവരുന്നതിനും ആലോചനയുണ്ട്. കേന്ദ്ര നിര്‍ദ്ദേശം ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും.
നിര്‍ദ്ദേശം കൗണ്‍സില്‍ അംഗീകരിച്ചാല്‍ ലോട്ടറി, ഹോട്ടൽ മുറി, വിമാന യാത്ര, എസി ട്രെയിൻ യാത്ര, മൊബൈല്‍ ഫോണ്‍ എന്നിവയുടെ വിലകൂടും. കൂടുതല്‍ വരുമാനം നേടി ജിഡിപി വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുന്ന ശ്രമത്തിന്‍റെ ഭാഗമായാണ് ജിഎസ്ടി നിരക്കുക്കള്‍ കൂട്ടാനുള്ള നിര്‍ദ്ദേശം.












Click it and Unblock the Notifications