74കാരിയുടെ ഇരട്ട ഗർഭം, പഴയ ബിൽ പൊടി തട്ടിയെടുത്ത് കേന്ദ്രം, ഏത് പ്രായത്തിലും ഗർഭധാരണം ഇനി നടക്കില്ല!
ദില്ലി: പതിനേഴാം ലോക്‌സഭയുടെ ഒന്നാം സെഷനില്‍ റെക്കോര്‍ഡ് ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയത്. കശ്മീരും മുത്തലാഖും അടക്കം 35 ബില്ലുകള്‍ മൃഗീയ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം പാസ്സാക്കിയെടുത്തു. വരുന്ന പാര്‍ലമെന്റ് സെഷനിലും പുതിയ ബില്ലുകളുമായി തയ്യാറെടുക്കുകയാണ് കേന്ദ്രം. കൃത്രിമ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട സുപ്രധാന ബില്‍ അടക്കമുളളവ രണ്ടാം പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രം അവതരിപ്പിക്കും.
അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി(റെഗുലേഷന്‍) ബില്‍ 2019ന്റെ കരട് രൂപരേഖ തയ്യാറായിക്കഴിഞ്ഞു. ഇന്‍ വിട്രോ ഫെര്‍ടിലൈസേഷന്‍ (ഐവിഎഫ്) അഥവാ കൃത്രിമ ഗര്‍ഭധാരണം നടത്തുന്ന സ്ത്രീകള്‍ക്ക് പ്രായപരിധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ പുതിയ നിയമം പാസ്സാക്കാന്‍ ഒരുങ്ങുന്നത്.
ഐവിഎഫിലൂടെ ഗര്‍ഭധാരണം നടത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ പ്രായപരിധി 50 വയസ്സായി നിശ്ചയിക്കുന്നതാണ് പുതിയ ബില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി. കൃത്രിമ ബീജസങ്കലനം, വാടക ഗര്‍ഭധാരണം, ഐവിഎഫ് എന്നിവയാണ് അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി(എആര്‍ടി) യുടെ പരിധിയില്‍ വരുന്നത്. നിലവില്‍ 18 വയസ്സിന് താഴെയും 45 വയസ്സിന് മുകളിലുമുളള സ്ത്രീകളില്‍ ഐവിഎഫ് നടത്തരുത് എന്നാണ് 2017ലെ എആര്‍ടി ബില്ലില്‍ പറയുന്നത്. ഈ ബില്‍ ഇതുവരെ ലോക്‌സഭയില്‍ എത്തിയിട്ടില്ല. പഴയ ബില്ലിന്റെ പുതുക്കിയ രൂപമാണ് സര്‍ക്കാര്‍ വീണ്ടും അവതരിപ്പിക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം ആന്ധ്ര പ്രദേശ് സ്വദേശിനിയായ 74കാരി ഐവിഎഫ് ചികിത്സയിലൂടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതായി വാര്‍ത്ത വന്നിരുന്നു. ഇത് കൃത്രിമ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ ദുരുപയോഗമാണ് എന്ന് ഡോക്ടര്‍മാര്‍ അടക്കം വിമര്‍ശനം ഉയര്‍ത്തുകയുണ്ടായി. ഈ സാഹചര്യത്തിൽ പുതിയ ബില്ലിന് പ്രാധാന്യമേറെയാണ്. എടിആര്‍ ക്ലിനിക്കുകളെ നിയന്ത്രിക്കുക, ലാബുകളെ നിരീക്ഷിക്കുക, നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കുന്നവയ്ക്ക് മാത്രം ലൈസന്‍സ് നല്‍കുക തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്. മന്ത്രിസഭയും നിയമമന്ത്രാലയവും അംഗീകരിച്ചതിന് ശേഷമാവും ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.