അതിന് പിന്നിൽ ഹാക്കർമാരല്ല!! പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിന് സംഭവിച്ചതിങ്ങനെ
ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രവർത്തനം തടസ്സപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി സർക്കാർ. ഹാർഡ് വെയർ തകരാറുമൂലമാണെന്ന റിപ്പോർട്ടുകളും സർക്കാർ തള്ളിക്കളഞ്ഞിട്ടുണ്ട്. പത്തോളം സർക്കാര്‍ വെബ്സൈറ്റുകളുടെ പ്രവർത്തനമാണ് തടസ്സപ്പെട്ടത്. എന്നാൽ സർക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാർ വ്യക്തമാക്കിയിട്ടുള്ളത്. കണ്ടന്റ് മാനേജ്മെന്റിന് ഉപയോഗിക്കുന്ന ദ്രപാൽ സോഫ്റ്റ് വെയറിന് സംഭവിച്ച തകരാറാണ് വെബ്സൈറ്റുകളെ ബാധിച്ചിട്ടുള്ളത്. വെബ്സൈറ്റുകൾ ഉടന്‍ തന്നെ സാധാരണഗതിയിലേയ്ക്ക്തിരിച്ചെത്തിയെന്നും നാഷണൽ സൈബർ സെക്യൂരിറ്റി കോ ഓര്‍ഡിനേറ്റർ ഗുൽഷൻ റായിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്യുന്നത്.
പ്രതിരോധമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിനെ ആദ്യം ബാധിച്ച് തകരാര്‍ പിന്നീട് നിരവധി സർക്കാര്‍ വെബ്സൈറ്റുകളെ ബാധിക്കുകയായിരുന്നു. വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തുുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകള്‍. വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ എറർ മെസേജും അല്‍പ്പ സമയം കഴിഞ്ഞ് സന്ദർശിക്കുക എന്ന സന്ദേശവുമാണ് ലഭിച്ചിരുന്നത്.
ചൈനീസ് അക്ഷരങ്ങളാണ് വൈബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെന്നാണ് വാര്‍ത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തില്‍ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ ട്വിറ്ററിൽ കുറിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. പ്രരിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിന് സംഭവിച്ച പ്രശ്നം ശ്രദ്ധയില്‍പ്പെട്ടുവെന്നും നാഷണൽ ഇന്‍ഫര്‍മാറ്റിക്സ് സെന്റർ വെബ്സൈറ്റിനെ പൂർവ്വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിത്തുവെന്നും പ്രതിരോധമന്ത്രാലയ വക്താവ് വ്യക്തമാക്കി.
സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഹാക്കിംഗാണ് സംഭവിച്ചതെന്ന റിപ്പോർട്ടുകൾ നാഷണൽ ഇന്‍ഫർമാറ്റിക്സ് സെന്റർ തള്ളിക്കളഞ്ഞത്. ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. പ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തിട്ടില്ലെന്ന് മന്ത്രാലയ വക്താവ് തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇതിന് പിന്നാലെ നിയമമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും പ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.