സ്വിസ് ബാങ്കിലെ ഇന്ത്യൻ കള്ളപ്പണക്കാരുടെ വിവരം 2019ൽ ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ
ദില്ലി: സ്വിസ് ബാങ്കിൽ കള്ളപ്പണ നിക്ഷേപമുള്ള മുഴുവൻ ഇന്ത്യക്കാരുടെയും വിവരങ്ങൾ 2019 സാമ്പത്തിക വർഷാവസാനത്തോടെ ലഭ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. സ്വിസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം അമ്പത് ശതമാനത്തോളം വർധിച്ചെന്ന സെൻട്രൽ യൂറോപ്യൻ നേഷന്റെ കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
കള്ളപ്പണനിക്ഷേപകരുടെ വിവരങ്ങൾ ലഭ്യമായാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭയമുണ്ട്
രാജ്യത്തിന് പുറത്ത് പണം നിക്ഷേപിക്കാൻ ഇപ്പോൾ ആർക്കും ധൈര്യമില്ല. കേന്ദ്രസർക്കാരിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് കള്ളപ്പണക്കാരുടെ ഈ പേടി. നിക്ഷേപകരുടെ എല്ലാ വിവരങ്ങളും ഉടൻ ലഭ്യമാകുമെന്നും കള്ളപ്പണക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഇടക്കാല ധനമന്ത്രി സ്ഥാനം കൂടി വഹിക്കുന്ന പീയുഷ് ഗോയൽ പറഞ്ഞു.
|
ധാരണയായി
കള്ളപ്പണ നിക്ഷേപമുണ്ടെന്ന് സംശയിക്കുന്ന നിക്ഷേപകരുടെ വിവരങ്ങൾ കൈമാറാൻ സ്വിറ്റ്സർലാന്റ് തയാറായിട്ടുണ്ട്. 2018 ജനുവരി ഒന്നുമുതൽ 2019 മാർച്ച് 31 വരെയുള്ള എല്ലാ വിദേശ നിക്ഷേപകരുടെ വിവരങ്ങൾ കൈമാറാനും ധാരണയായിട്ടുണ്ട്. ഇത് കള്ളപ്പണമോ നിയമവിരുദ്ധമാണോയെന്ന മുൻവിധിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിന് സ്വിറ്റ്സർലാന്റ് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും പീയുഷ് ഗോയൽ പറഞ്ഞു.
7000 കോടി
സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം മുൻവർഷത്തേക്കാൾ 50 ശതമാനം വർധിച്ച് ഏഴായിരം കോടിയായിരുന്നു. ഇക്കാലയളവിൽ സ്വിസ് ബാങ്കിലെ മൊത്തം നിക്ഷേപത്തിൽ 3 ശതമാനം വർധന മാത്രമാണ് ഉണ്ടായത്. 2016ൽ നിക്ഷേപം 45 ശതമാനം കുറഞ്ഞ് 4500 കോടിയിലെത്തിയിരുന്നു. 2006ൽ 23,000 കോടിരൂപയായിരുന്നു സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം.
തിരഞ്ഞെടുപ്പ് വാഗ്ദാനം
രാജ്യത്തെ കള്ളപ്പണം തുടച്ചു നീക്കുമെന്നായിരുന്നു മോദി ഗവൺമെന്റിന്റെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്ന് . സ്വിസ്ബാങ്കിലെ ഇന്ത്യൻ നിക്ഷേപകരുടെ പൂർണ വിവരങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നു. 2019ലെ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയിട്ടും കള്ളപ്പണം ഇല്ലാതാക്കാൻ സാധിക്കാതിരുന്ന ഗവൺമെന്റിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഏറെ കൊട്ടിഘോഷിച്ച നോട്ട് നിരോധനവും പ്രതീക്ഷിച്ച ഫലം തന്നില്ല. ഈ സാഹചര്യത്തിൽ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ വർധനവുണ്ടായെന്ന വാർത്ത സർക്കാരിനെയും പ്രതിരോധത്തിൽ ആക്കിയിരുന്നു.
|
രാഹുലിന്റെ വിമർശനം
2019 ഓടെ കള്ളപ്പണക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുമെന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശനവുമായി എത്തി. " 2014 ൽ പ്രധാനമന്ത്രി പറഞ്ഞത് സ്വിസ് ബാങ്കിലെ മുഴുവൻ കള്ളപ്പണ നിക്ഷേപവും തിരികെ കൊണ്ടുവരുമെന്നും എല്ലാവരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നാണ്. 2016 ൽ അദ്ദേഹം പറഞ്ഞു നോട്ട് നിരോധനം ഇന്ത്യയിൽ കള്ളപ്പണം ഇല്ലാതാക്കുമെന്ന്. 2018 ൽ പറയുന്നു സ്വിസ് ബാങ്കിലുള്ളത് നിയമവിധേയമായ നിക്ഷേപമാണ്, അവിടെ കള്ളപ്പണം ഇല്ലെന്നാണ്"- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.