പുതിയ തന്ത്രങ്ങളുമായി ഡികെ ശിവകുമാർ; കോൺഗ്രസും ജെഡിഎസും സഖ്യത്തിലേക്ക്?ദേവഗൗഡയുടെ പിറന്നാളിനെത്തി
ബെംഗളൂരു; കർണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിന്റെ തകർച്ചയ്ക്ക് വഴിവെച്ചത് സഖ്യത്തിനുള്ളിൽ ഉടലെടുത്ത ഭിന്നതയായിരുന്നു. ബിജെപിയത് മുതലെടുത്തതോടെ വൈകാതെ തന്നെ സർക്കാർ നിലംപതിച്ചു. ബിജെപി അധികാരത്തിലേറുകയും ചെയ്തു. ഇതിന് തൊട്ട് പിന്നാലെ കോൺഗ്രസ്-ജെഡിഎസ് സഖ്യം വഴിപിരിയുകയും ചെയ്തു.
എന്നാൽ കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ പുതിയ നീക്കങ്ങൾ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് വഴിതുറക്കുകയാണെന്ന ചർച്ചകളാണ് ഉയരുന്നത്. വിശദാംശങ്ങളിലേക്ക്
കോൺഗ്രസ്-ജെഡിഎസ് സഖ്യം
കർണാടകത്തിൽ ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുകയെന്ന ഒറ്റലക്ഷ്യത്തിലായിരുന്നു കോൺഗ്രസും ജെഡിഎസും കൈകോർത്തത്. അധികാരത്തിലേറി പക്ഷേ ദിവസങ്ങൾക്കുള്ളിൽ തന്നെ സഖ്യത്തിനുള്ളിൽ പൊട്ടിത്തെറികൾ ഉടലെടുത്തു. സംസ്ഥാന നേതാക്കൾ തമ്മിൽ കൈകൊടുത്തപ്പോഴും ഈ കൂട്ടുകെട്ടിന് പ്രാദേശിക തലത്തിൽ വലിയ സ്വീകാര്യത ലഭിച്ചില്ല.
ബിജെപിയുടെ വിജയം
ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രാദേശിക നേതാക്കൾ പരസ്പരം പാലം വലിച്ചതോടെ ഇരു പാർട്ടികളും കനത്ത തിരിച്ചടി നേരിട്ടു. വെറും മൂന്ന് സീറ്റുകൾ മാത്രമായിരുന്നു സഖ്യത്തിന് സംസ്ഥാനത്ത് നേടാൻ സാധിച്ചത്. 25 സീറ്റുകളിൽ ബിജെപിക്ക് ജയിക്കാനായി.
അധികാരം പിടിച്ചു
പരാജയത്തോടെ ഭിന്നത പരസ്യമായി. ഓപ്പറേഷൻ താമര പയറ്റി ബിജെപി ഇത് മുതലെടുത്തതോടെ കർണാടകത്തിൽ ജെഡിഎസ്-കോൺഗ്രസ് സഖ്യം താഴെ വീണു. ഇരുപാർട്ടികളിൽ നിന്നുമായി 17 നേതാക്കളെയായിരുന്നു ബിജെപി മറുകണ്ടം ചാടിച്ചത്. അതേസമയം സർക്കാരിന്റെ പതനത്തോടെ സഖ്യം വഴിപിരിഞ്ഞു.
ഉപതിരഞ്ഞെടുപ്പിലും പരാജയം
തൊട്ട് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ തനിച്ചായിരുന്നു ഇരു പാർട്ടികളും മത്സരിച്ചത്. ഈ തിരഞ്ഞെടുപ്പിലും പാർട്ടികൾ കനത്ത പരാജയം നുണഞ്ഞു. തുടർന്നും സഖ്യം ഇല്ലെന്ന നിലപാടിൽ തന്നെയായിരുന്നു പാർട്ടികൾ. എന്നാൽ സംസ്ഥാന അധ്യക്ഷനായി ഡികെ ശിവകുമാർ എത്തിയതോടെ പുതിയ സഖ്യസാധ്യതകൾക്ക് വഴി തുറന്നിരിക്കുകയാണെന്ന് നിരീക്ഷിക്കപ്പെടുന്നത്.
നേരിട്ടെത്തി ഡികെ ശിവകുമാർ
ജെഡിഎസ് തലവൻ എച്ച്ഡി ദേവഗൗഡയുടെ 88ാം പിറന്നാളിന് ഡികെ ശിവകുമാർ നേരിട്ടെത്തിയതോടെയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു ദേവഗൗഡയുടെ പിറന്നാൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ പിറന്നാൾ വിപുലമായി ആഘോഷിക്കേണ്ടതില്ലെന്നും തന്റെ വസതിയിലേക്ക് വരേണ്ടതില്ലെന്നും അദ്ദേഹം അനുയായികളോട് അഭ്യർത്ഥിച്ചിരുന്നു.
അപ്രതീക്ഷിത അതിഥി
ഇതോടെ പാർട്ടി പ്രവർത്തകർ സാമൂഹിക അകലം പാലിച്ച് പാർട്ടി ഓഫീസിനുള്ളിൽ പിറന്നാൾ ആഘോഷിച്ചു. അതേസമയം തന്റെ വസതിയിൽ ദേവഗൗഡയെ തേടി ഒരു അപ്രതീക്ഷിത അതിഥിയെത്തി, ഡികെ ശിവകുമാർ. ദേവഗൗഡയ്ക്ക് പിറന്നാൾ ആശംസ നേർന്ന ശിവകുമാർ ഊണ് കഴിച്ചാണ് മടങ്ങിയത്.
പരാജയപ്പെടുത്തി
1989 ൽ ദേവഗൗഡയേയും 1999 ൽ എച്ച്ഡി കുമാരസ്വാമിയേയും നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ നേതാവാണ് ജികെ ശിവകുമാർ. എന്നാൽ 2018 ൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്ത് നിർത്താൻ ജെഡിഎസുമായുള്ള സഖ്യം സാധ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു ഡികെ.
താഴെവീണ പിന്നാലെ
സഖ്യസർക്കാർ താഴെ വീണതിന് പിന്നാലെ ജനതാദളുമായി പിരിഞ്ഞ് മുന്നോട്ട് പോകാനുള്ള നീക്കത്തിനെ ആദ്യം എതിർത്ത് ഡികെ ശിവകുമാറായിരുന്നു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് അധ്യക്ഷനായിരുന്ന ദിനേഷ് ഗുണ്ടു റാവുവുമായിരുന്നു സഖ്യത്തിനെതിരെ എതിർപ്പ് രേഖപ്പെടുത്തിയത്.
അധ്യക്ഷനായതോടെ
എന്നാൽ സംസ്ഥാന അധ്യക്ഷ പദം ഡികെ ശിവകുമാറിലേക്ക് എത്തിയതോടെ കർണാടകത്തിൽ പുതിയ പല രാഷ്ട്രീയ നീക്കങ്ങൾക്കും വഴി തുറക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രത്യേകിച്ച് ബിജെപി കർണാടകത്തിൽ രാഷ്ട്രീയമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും ജെഡിഎസും കൈകോർക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നുണ്ട്.
യുപി സർക്കാരിന്റെ സംശയത്തിന്റെ മുനയൊടിച്ച് കോൺഗ്രസ്: മറുപടി ഇങ്ങനെ, അന്ത്യമില്ലാതെ ബസ് വിവാദം!!
മധ്യപ്രദേശില്‍ ട്രമ്പ് കാര്‍ഡ് ഇറക്കി കോണ്‍ഗ്രസ്; സിന്ധ്യയുടെ 'എക്സ്പ്രസ് വേ' പൊളിയും? പോര് ശക്തം
നാളെ മുതല്‍ കേരളം ഒരു മദ്യശാലയായി മാറും, കൊവിഡിന്റെ മറവിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന് മുല്ലപ്പള്ളി