എന്തും വിളിച്ച് പറയാമെന്നോ ? ശ്രീ ശ്രീ രവിശങ്കറിന് എതിരെ ഹരിത ട്രൈബ്യൂണലിന്റെ കോടതി അലക്ഷ്യ നോട്ടീസ്
മെയ് 9ന് മുമ്പായി വിശദീകരണത്തിന് മറുപടി നൽകണമെന്നാണ് ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം.
ദില്ലി: ആര്‍ട്ട് ഓഫ് ലിംവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ കോടതി അലക്ഷ്യ നോട്ടീസ്. ആര്‍ട്ട് ഓഫ് ലിംവിംഗ് യമുനാ തീരത്ത് നടത്തിയ സാംസ്‌കാരിക സംഗമത്തെ തുടര്‍ന്ന് തീരം നശിപ്പിയ്ക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ രവിശങ്കറിന് പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ രവിശങ്കര്‍ നടത്തിയ പ്രസ്താവനകള്‍ക്കാണ് നോട്ടീസ്.
മെയ് 9ന് മുമ്പായി വിശദീകരണത്തിന് മറുപടി നൽകണമെന്നാണ് ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം. നീതി നിര്‍വ്വഹണത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനകളാണ് രവിശങ്കറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് ഹര്‍ജി നല്‍കിയ പൊതുപ്രവര്‍ത്തകനായി മനോജ് മിശ്ര ആരോപിച്ചിരുന്നു.
ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയിട്ടാണ് യമുനാതീരത്ത് ആര്‍ട്ട് ഓഫ് ലിംവിംഗ് പരിപാടി നടത്തിയത്. അത് കൊണ്ട് തീരത്തിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി ട്രൈബ്യൂണലും സര്‍ക്കാരും തന്നെയാണെന്നാണ് രവിശങ്കര്‍ പറഞ്ഞത്. ആര്‍ട്ട് ഓഫ് ലിവിംഗിന്റെ വെബ്‌സൈറ്റില്‍ ആയിരുന്നു രവിശങ്കറിന്റെ പ്രതികരണം.
രവിശങ്കറിന്റെ പ്രസ്താവനയ്ക്ക് എതിരെ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷന്‍ സ്വതന്തർ കുമാര്‍ രംഗത്തെത്തിയിരുന്നു. തോന്നുന്നതെന്തും വിളിച്ച് പറയാമെന്നാണോ രവിശങ്കര്‍ വിചാരിച്ചിരിയ്ക്കുന്നത് എന്നാണ് ഹര്‍ജി പരിഗണിയ്ക്കവേ ട്രൈബ്യൂണല്‍ ചോദിച്ചത്.