ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; 6 പേർക്ക് പരുക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം. 6 ജവാന്മാർക്ക് പരുക്കേറ്റു. കരൺ നഗറിലെ കകാസാരായ് മേഖലയിലാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ സിആർപിഎഫ് ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസം: വിദേശ ബിരുദം നേടുന്നവര്‍ക്ക് ഇന്ത്യയിലെത്തുമ്പോള്‍ സംഭവിക്കുന്നതെന്ത്?
സിആർപിഎഫ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. ജമ്മു കശ്മീരിൽ അടുത്തിടെ ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വെച്ച് വ്യാപകമായി ആക്രമണങ്ങൾ നടന്നിരുന്നു. ഒക്ടോബർ 20ന് ഭീകരർ നടത്തിയ വെടിവെയ്പ്പിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയിൽ 10 ഭീകരർ കൊല്ലപ്പെട്ടു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടാക്കി വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നാലെ നിരവധി ആക്രമണങ്ങളാണ് ജമ്മു കശ്മീരിൽ നടന്നത്. ഒക്ടോബർ 21 നാണ് ജമ്മു കശ്മീരിൽ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വരുന്നത്. സംസ്ഥാനത്ത് കനത്ത ജാഗ്രതയിലാണ് സൈന്യം.
ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2018ൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദി സംഘങ്ങൾ 328 ഓളം നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നിരുന്നു. ഇവയിൽ 148 എണ്ണം വിജയിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഏകദേശം 257 തീവ്രവാദികളും 91 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത്.