വിവാഹത്തലേത്ത് ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടു; വരനും 6 സഹോദരിമാരും ജയിലിൽ
നോയിഡ: സ്ത്രീധനത്തർക്കത്തെ തുടർന്ന് വിവാഹത്തിൽ നിന്നും പിൻമാറിയ വരനേയും ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയ്ക്ക് സമീപം കസ്നയിലാണ് സംഭവം. വിവാഹത്തിന് രണ്ട് ദിവസം മുമ്പാണ് അക്ഷത് ഗുപ്ത എന്ന 32കാരനും ബന്ധുക്കളും ചേർന്ന് വധുവിന്റെ വീട്ടുകാരോട് ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടത്. തുക നൽകിയില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
വധുവിന്റെ വീട്ടുകാർക്ക് തുക കണ്ടെത്താൻ കഴിയാതിരുന്നതോടെ വിവാഹം മുടങ്ങി. ഇതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. അക്ഷത് ഗുപ്ത, പിതാവ് വിജയ് കുമാർ, അമ്മ രാജ്നി ഗുപ്ത, ആറ് സഹോദരിമാർ മറ്റ് ചില ബന്ധുക്കൾ എന്നിവർക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയത്. പരാതിയെ തുടർന്ന് വരനെയും പത്ത് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. ഇതിന് പിന്നാലെ നിരവധി ഡിമാന്റുകൾ വരന്റെ വീട്ടുകാർ മുന്നോട്ട് വെച്ചിരുന്നു. വിവാഹം 5-സ്റ്റാർ റിസോർട്ടിൽ വെച്ച് നടത്തണം, 6 സഹോദരിമാർക്കും സ്വർണനാണയം നൽകണം, വരനും പിതാവിനും സ്വർണമാല, ബന്ധുക്കൾക്ക് പണം തുടങ്ങിയ ആവശ്യങ്ങൾ വരന്റെ വീട്ടുകാർ മുന്നോട്ട് വെച്ചിരുന്നതായി പെൺകുട്ടി പരാതിയിൽ ആരോപിക്കുന്നു.
രാഹുൽ ഗാന്ധി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ്; കൂട്ടരാജി പാഴാകുമോ?
വിവാഹം മുടങ്ങാതിരിക്കാൻ തന്റെ മാതാപിതാക്കൾ ഈ ആവശ്യങ്ങൾ അംഗീകരിച്ചെന്നും എന്നാൽ വിവാഹത്തിന് രണ്ട് ദിവസം മുമ്പ് ഒരു കോടി രൂപ ആവശ്യപ്പെട്ടത് നൽകാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്നാണ് വിവാഹത്തിൽ നിന്നും വരൻ പിൻമാറിയത്. തന്റെ പിതാവിനെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മുമ്പിൽവെച്ച് വരന്റെ കുടുംബം അപമാനിച്ചെന്നും ഭീഷണി മുഴക്കിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.