വിവാഹത്തിലും വരന്റെ മരണാനന്തര ചടങ്ങിലും പങ്കെടുത്ത 111 പേർക്ക് കൊവിഡ്: 400 പേർ നിരീക്ഷണത്തിൽ!!
പട്ന: ബിഹാറിൽ വിവാഹത്തിലും വരന്റെ മരണാനന്തര ചടങ്ങിലും പങ്കെടുത്ത 100ലധികം പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വിവാഹം കഴിക്കുമ്പോൾ വരന് കൊറോണ വൈറസ് ബാധയുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ജൂൺ 15ന് വിവാഹതിനായ 26 കാരനാണ് രോഗ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് യുവാവ് മരണത്തിന് കീഴടങ്ങുകയും ചെയ്തു.
തൂത്തുക്കുടി കസ്റ്റഡി മരണം: കേസിൽ എസ്ഐ അറസ്റ്റിൽ, ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റം ചുമത്തി!!
വിവാഹത്തിലും യുവാവിന്റെ മരണാനന്തര ചടങ്ങിലും പങ്കെടുത്ത 111 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് പട്നയിലെ ചീഫ് മെഡിക്കൽ ഓഫീസർ രാജ് കിഷോർ ചൌധരി സാക്ഷ്യപ്പെടുത്തുന്നത്. എല്ലാവരെയും തിരിച്ചറിഞ്ഞ് ഐസൊലേഷനിൽ പാർപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ച് മരിച്ച വരനാണോ രോഗത്തിന്റെ ഉറവിടമെന്ന് ഉറപ്പിച്ച് പറയാൻ ഡോക്ടർമാക്ക് കഴിഞ്ഞിട്ടില്ല. പരിശോധനകൾ നടത്തുന്നതിന് മുമ്പ് തന്നെ ഇദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടത്തുകയായിരുന്നു. രോഗവ്യാപനത്തോടെ വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുത്ത 400 ഓളം പേരെ കണ്ടെത്തി ആരോഗ്യവകുപ്പ് ഇതിനകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ദില്ലിയിൽ സോഫ്റ്റ് വെയർ എൻജിനീയറായ വരൻ വിവാഹത്തിന്റെ ഒരാഴ്ച മുമ്പാണ് മടങ്ങിയെത്തിയത്. ഇയാൾക്ക് വിവാഹത്തിന് മുമ്പ് രോഗ ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ ബന്ധുക്കൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് 300 ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ വിവാഹം നടത്തുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം വീട്ടിൽ വെച്ച് വരൻ മരണമടയുകയായിരുന്നു. 200നടുത്ത് ആളുകളാണ് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ചിലർ രണ്ട് പരിപാടികളിലും പങ്കെടുത്തിരുന്നു. എന്നാൽ വധുവിനോ വധുവിന്റെ ബന്ധുക്കൾക്കോ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.
വിവാഹവും മരണാനന്തര ചടങ്ങുകളും നടത്തിയതിൽ സോഷ്യൽ ഡിസ്റ്റൻസ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തും. വിവാഹങ്ങളിൽ 50ൽ കൂടുതൽ ആളുകളും മരണാനന്തര ചടങ്ങുകളിൽ 20 ൽ കൂടുതൽ പേരും പങ്കെടുക്കാൻ പാടില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദേശത്തിൽ പറയുന്നത്. ഇന്ത്യയിൽ ആറ് ലക്ഷം പേരെ ബാധിച്ച കൊറോണ വൈറസ് ബാധയെത്തുടർന്ന് 17000 പേരാണ് രാജ്യത്ത് ഇതിനകം മരിച്ചിട്ടുള്ളത്. ബിഹാറിൽ 10000 കേസുകളും 62 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൊച്ചി ബ്ലാക്ക്മെയിൽ കേസ്: ഒരാൾ കൂടി അറസ്റ്റിൽ, പെൺകുട്ടികൾക്ക് മുറിയെടുത്ത് നൽകിയത് ഇയാൾ!!